യേശുവിനെയും ക്രിസ്തുമതത്തെയും അവഹേളിച്ചു;കോടതി ഇടപെടലിനെ തുടര്‍ന്ന് വസീം അല്‍ ഹിക്കാമിക്കെതിരെ പോലീസ് കേസെടുത്തു

ക്രിസ്തുമതത്തെയും യേശുവിനെയും അപമാനിച്ച ഇസ്ലാമിക മത പ്രഭാഷകന്‍ വസീം അല്‍ ഹിക്കാമിക്കെതിരെ പോലീസ് കേസെടുത്തു. കോടതി ഇടപെടലിനെ തുടര്‍ന്ന് പോലീസ് കേസെടുത്തത്. കൊച്ചി സൈബര്‍ പോലീസാണ് ഇസ്ലാമിക മത പ്രഭാഷകന്‍ വസീം അല്‍ ഹിക്കാമിക്കെതിരെ കേസെടുത്തത്. യേശു പിഴച്ച് പെറ്റതാണെന്ന് ഉള്‍പ്പെടെയുള്ള ഇയാളുടെ പരാമര്‍ശങ്ങള്‍ വലിയ പ്രതിഷേധത്തിനാണ് കാരണമായത്. പിഴച്ച പുത്രന്‍ ഉണ്ടായതിനാണ് ക്രിസ്തുമസിന് കേക്ക് മുറിക്കുകയും ആശംസകള്‍ പറയുകയും ബാന്‍ഡും ചാട്ടവും ആഭാസവുമൊക്കെയായി ആഘോഷിക്കുകയും ചെയ്യുന്നത് എന്നായിരുന്നു വസീം അല്‍ ഹിക്കാമിയുടെ വാക്കുകള്‍.

യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണിയുള്‍പ്പടെയുള്ളവര്‍ പോലീസില്‍ വസീം അല്‍ ഹിക്കാമിക്കെതിരെ പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് കേസെടുത്തിരുന്നില്ല.തുടര്‍ന്ന് അനൂപ് ആന്റണി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ മുന്‍പില്‍ നേരിട്ട് ഹാജരായി പരാതി ബോധിപ്പിക്കുകയായിരുന്നു.

ഗൗരവമുള്ള വിഷയമാണ് ഇതെന്ന് പറഞ്ഞകോടതി കേസെടുക്കുവാന്‍ ഉത്തരവിടുകയായിരുന്നു. ഡിജിപിക്കും തുടര്‍ന്ന് എറണാകുളം സൈബര്‍ സെല്ലിലും ആണ് അനൂപ് ആന്റണി പരാതി നല്‍കിയിരുന്നത്. മത വികാരം വ്രണപ്പെടുത്തിയതിനും മതവൈരം വളര്‍ത്തിയതിനുമാണ് കേസ്. നേരത്തെ പിസി ജോര്‍ജ്ജിനെതിരെ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ നടപടി സ്വീകരിച്ച പോലീസ്് വസീം അല്‍ ഹിക്കാമിയെ അറസ്റ്റ് ചെയ്യാത്തത് ഇരട്ടത്താപ്പ് ആണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

വസീം അല്‍ ഹിക്കാമിക്ക് അര്‍ഹിക്കുന്ന ശിക്ഷ നേടിക്കൊടുക്കുന്നത് വരെ ഈ കേസുമായി മുന്‍പോട്ട് പോകുമെന്ന് അനൂപ് ആന്റണി അറിയിച്ചു. യേശു ക്രിസ്തുവിനെ അപമാനിച്ച വസീം അല്‍ ഹിക്കാമിക്ക് എതിരെ നടപടി എടുക്കാത്തതിനാല്‍ കോടതിയെ സമീപിക്കേണ്ടി വന്ന അവസ്ഥ കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യമാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് പി.സി.ജോര്‍ജിനും വസീം അല്‍ ഹിക്കാമിക്കും ഇവിടെ ഇരട്ടനീതി നടപ്പിലാക്കുന്നതെന്നും അനൂപ് ആന്റണി ചോദിച്ചു.