മൂന്നാര്‍: മൂന്നാറില്‍ രാജമലയിലെ മണ്ണിടിച്ചില്‍ കേരളത്തെ ഒന്നാകെ ഞെട്ടിച്ച സംഭവമായിരുന്നു. ഈ മഹാദുരന്തത്തിന്റെ ബാക്കിപത്രമായിരിക്കുകയാണ് ദീപന്‍. കണ്ണടച്ച് തുറക്കുന്നതിന് മുമ്പാണ് ദീപന് തന്റെ ഒമ്പത് മാസം ഗര്‍ഭിണി ആയിരുന്ന ഭാര്യയെയും പിതാവിനെയും ഉള്‍പ്പെടെ കുടുംബത്തിലെ 6 പേരെയും നഷ്ടമായത്. വിധി ബാക്കി വെച്ചത് ദീപനെയും അമ്മയെയും മാത്രമാണ്.
ദീപന്റെ പിതാവ് പ്രഭു, ഭാര്യ മുരുകേശ്വരി, സഹോദരന്‍ പ്രതീഷ്, പ്രതീഷിന്റെ ഭാര്യ കസ്തൂരി, മക്കളായ കൃഷ്ണപ്രിയ, പ്രിയദര്‍ശിനി എന്നിവരെയാണ് കാണാതായത്. വ്യാഴാഴ്ച രാത്രി 10.45ഓടെ ഇവരുടെ വീട് തകര്‍ന്ന് മണ്ണിനടിയില്‍ ആവുകയായിരുന്നു. ദീപന്റെ അരക്ക് താഴെ മണ്ണ് പുതഞ്ഞു. അനങ്ങാനാവാതെ പുലര്‍ച്ചെ വരെ അങ്ങനെ നടന്നു. കണ്‍മുന്നില്‍ കുത്തിയൊലിക്കുന്ന ചെളിയും കല്ലുകളും ചെറുതായി കാണാമായിരുന്നു. പലപ്രാവശ്യം അലറി കരഞ്ഞ് നിലവിളിച്ചെങ്കിലും ആരും കേട്ടില്ല.
പിന്നീട് എന്തോ ശക്തമായി തലയില്‍ വന്ന് അടിക്കുന്നത് പോലെ ദീപന് തോന്നി. അത് വരെയേ ദീപന് ഓര്‍മയുള്ളു. രാവിലെ ഏഴരയോടെ സമീപവാസി മണ്ണില്‍ നിന്ന് വലിച്ചെടുത്ത് കുലുക്കിയപ്പോഴാണ് കണ്ണ് തുറന്നത്. അപ്പോഴേക്കും ദീപന്റെ വീട് അടക്കമുള്ള പ്രദേശം ചെൡക്കുളമായി മാറിയിരുന്നു. പിന്നീട് അവിടെ നിന്നും ടാറ്റാ ആശുപത്രിയിലേക്ക് മാറ്റി. അമ്മ പളനിയമ്മയും പരുക്കുകളോടെ രക്ഷപ്പെട്ടു. ഇവര്‍ കോലഞ്ചേരി മെഡിക്കല്‍ കോളില്‍ ചികിത്സയിലാണ്.
ഉരുള്‍പൊട്ടലില്‍ ഉരുണ്ടെത്തിയ വലിയ പാറ വീടിന്റെ ഭിത്തിയില്‍ തീര്‍ത്ത ദ്വാരത്തിലൂടെ പുതിയ ജീവിതത്തിലേക്ക് തിരികെ എത്തിയ ആശ്വാസത്തിലാണ് മുരുകേശനും കുടുംബവും. പെട്ടിമുടിയില്‍ എസ്റ്റേറ്റ് കന്റീന്‍ നടത്തുന്ന മുരുകേശന്‍ (43) ഭാര്യ മുരുകേശ്വരിക്കും (41) മകന്‍ ഗണേശനും (22) കാന്റീന്‍ കെട്ടിടത്തിലായിരുന്നു താമസിച്ചിരുന്നത്. ഉരുള്‍പൊട്ടല്‍ സമയം വലിയ പാറ വീടിന്റെ ഭിത്തിയുടെ മുകളിലൂടെ വീടിനകത്ത് വീണതിന് ശേഷം പിന്‍ഭാഗത്തെ ഭിത്തി തുളച്ച് പുറത്തെത്തി.
വീടിനുള്ളില്‍ ഈ സമയം ചെളിയും മണ്ണും വന്ന് പുതഞ്ഞുകൊണ്ടിരുന്നു. മകന്‍ ഭിത്തിയിലെ ദ്വാരത്തിലൂടെ നുഴഞ്ഞു പുറത്ത് എത്തിയെങ്കിലും മുരുകേശ്വരിക്ക് കാലിനു പരുക്കേറ്റതിനാല്‍ ആദ്യം കടക്കാനായില്ല. ഗണേശന്‍ പുറത്തു നിന്ന് ഇവരെ ദ്വാരത്തിലൂടെ വലിച്ച് പുറത്തെടുത്തു. ഉടുവസ്ത്രം വരെ നഷ്ടപ്പെട്ട ഇവര്‍ സമീപത്തെ ക്ഷേത്രത്തില്‍ എത്തി അവിടെ കണ്ട തുണികള്‍ എടുത്തു ധരിച്ച് സമീപത്തെ വീട്ടില്‍ അഭയം പ്രാപിക്കുകയായിരുന്നു. ഇവരുടെ കന്റീനും വീടും മണ്ണിനടിയിലായി.