പെൺകുട്ടികൾ വളരട്ടേ..ബാലികേറാ മലയല്ല ഈ 21വയസ്സ്

പെൺകുട്ടികളുടെ വിവാഹ പ്രായം 21 വയസാക്കുന്ന കേന്ദ്ര സർക്കാർ നിയമത്തേ അനുകൂലിക്കുകയാണ്‌ മിക്ക സ്ത്രീകളും പെൺ എഴുത്തുകാരും. 21 വയസ് അത്ര ബാലികേറാ മലയല്ല എന്നും വിവാഹ പ്രായം നീട്ടുന്ന നിയമത്തിൽ വിഷമിക്കുന്ന പുരുഷ ലോകത്തേ ഓർമ്മിപ്പിക്കുകയാണ്‌ ഡോ അനുജ ജോസഫ്. പെൺകുട്ടികൾ വളർച്ച പൂർത്തിയാകും മുമ്പേ പിടിച്ച് വിവാഹം ചെയ്ത് വിടാൻ ധൃതി കാണിക്കുന്നവർക്ക് ഇനി പുതിയ ലോകത്ത് സ്ഥാനമില്ല. 21 വയസ് ബാലികേറാ മലയല്ല. അവൾ വളരട്ടേ..മാനസീകമായും, അനുഭവങ്ങളിലൂടെയും വിദ്യാഭ്യാസത്തിലൂടെയും അവൾ അവളടെ സ്വകാര്യ ലോകം കുറച്ച് നാൾ കൂടി ആസ്വദിക്കട്ടേ

കുറിപ്പിന്റെ പൂർണ്ണ രൂപം

കഷ്ടിച്ചു ഒരു പതിനേഴു, അല്ലേൽ പതിനേഴര വയസ്സ് തികച്ചെന്നു സമാധാനിച്ചു തങ്ങളുടെ പെൺമക്കളെ വിവാഹം ചെയ്തയ്ക്കാൻ ധൃതി കാണിച്ച ഒരു തലമുറ നമുക്ക് മുൻപിലുണ്ട്. പെങ്കൊച്ചു വയസ്സറിയിച്ചു, ഇനി മറ്റൊന്നും നോക്കാനില്ല,വിവാഹത്തെ കുറിച്ചു ചിന്തിക്കണമെന്ന ധാരണ വച്ചു പുലർത്തുന്നവർ,

ചുറ്റിലുമുള്ള വല്യമ്മമാരുടെ പഴമൊഴിയിൽ സ്വന്തം ആരോഗ്യം പോയിട്ടു കുടുംബ ജീവിതം നയിക്കാനുള്ള മാനസിക പക്വത തനിക്കു ആയിട്ടുണ്ടോന്നു പോലും നോക്കാതെ വിവാഹത്തിന് സമ്മതം മൂളേണ്ടി വന്നവർ,
മേൽപ്പറഞ്ഞതൊക്കെ വിശ്വാസത്തിന്റെയും സമൂഹത്തിന്റെയുമൊക്കെ മറ പിടിച്ചു ഇന്നും നമ്മുടെയി നാട്ടിൽ പിന്തുടരുന്നു. അതിനൊരു മാറ്റം അനിവാര്യമല്ലേ.
പെൺകുട്ടികളുടെ വിവാഹത്തിനുള്ള മിനിമം age 18ൽ നിന്നും 21ലേക്കു ആയി മാറ്റുവാനുള്ള കേന്ദ്രസർക്കാർ തീരുമാനം പ്രശംസനീയവഹം.
നമ്മുടെ പെൺകുട്ടികൾ atleast സ്വന്തം ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള മാനസിക പക്വതയിലേക്കെങ്കിലും എത്തിച്ചേരട്ടെ, അതല്ലാതെ കേവലം പ്ലസ്ടു വിദ്യാഭ്യാസം മാത്രം നേടാനുള്ള കാലയളവിൽ കുടുംബ ജീവിതത്തെ കുറിച്ചു യാതൊരു ധാരണയുമില്ലാതെ, വിവാഹത്തിലേക്കു എടുത്തു ചാടുന്നു.
ശേഷം ആ പെൺകുട്ടി നേരിടുന്ന ഏതു പ്രശ്നം ആയാലും ഇതൊക്കെ കുടുംബ ജീവിതത്തിന്റെ ഭാഗമാണെന്നും, എന്തിനും ഏതിനും ഉത്തമ ഭാര്യ ചമയാൻ പറഞ്ഞയക്കുന്ന “അഡ്ജസ്റ്റ്മെന്റ് “
ഭാര്യ ആയാൽ ഇഷ്‌ടക്കേടെന്നും പാടില്ല, എല്ലാം ഉത്തരവാദിത്തം മാത്രം,ആ അഡ്ജസ്റ്റ്മെന്റ് life നോടൊപ്പം ലേശം അടക്കവും,ഒതുക്കവും കൂടെ ചേർത്താൽ ‘കുലസ്ത്രീ’ പട്ടവും അവൾക്കു സ്വന്തം.ഇത്തരത്തിൽ ഓരോ സ്ത്രീ ജീവിതവും ആരുടെയൊക്കെയോ താല്പര്യങ്ങൾക്ക് വേണ്ടി മാത്രം ഹോമിക്കപ്പെടേണ്ട ഒന്നായി തീരണമോയെന്നു ചിന്തിക്കുക. കൗമാര പ്രായം കടന്നു യവ്വനത്തിലേക്കു കടക്കുന്നതിനു മുൻപേ അവൾക്കു നേരിടേണ്ടി വരുന്ന പ്രസവവും തുടർപ്രശ്നങ്ങളും, ജീവനെ പോലും പ്രതികൂലത്തിലാഴ്ത്തുന്നു. അങ്ങനെ എത്രയോ മരണങ്ങൾ പോലും സംഭവിക്കുന്നു. വ്യക്തി സ്വാതന്ത്ര്യം എന്നും വിശ്വാസം എന്നുമൊക്കെ പറയുന്നവർ മേൽപ്പറഞ്ഞതിനൊക്കെ സമാധാനം പറയുക. മരണം ഒക്കെ സ്വാഭാവികം എന്നാകും ഇത്തരക്കാരുടെ വാദം. എന്നാൽ അറിഞ്ഞു കൊണ്ടു പെണ്മക്കളെ കുരുതി കൊടുക്കണോ. അവർ ആരോഗ്യത്തോടെ വളർന്നു വരട്ടെ.
വിദ്യാഭ്യാസം അവൾക്കൊരു മുതൽക്കൂട്ടായി മാറുമെന്നതിൽ അതിശയോക്തി വേണ്ട. ഈ ലോകത്തിൽ തന്റേതായ കാഴ്ചപ്പാട് രൂപപ്പെടുത്താൻ അതവളെ സഹായിക്കും.സ്നേഹിക്കപ്പെടാനും, അംഗീകരിക്കപ്പെടുവാനുമുള്ള അഭി വാജ്ഞ അവളിൽ വളരട്ടെ.വ്യക്തി സ്വാതന്ത്ര്യത്തിന്മേൽ നിയമം അടിച്ചേൽപ്പിക്കുന്നു എന്നു മുറവിളിക്കുന്നവർ ഒന്നാലോചിക്കണം,എത്രയോ പെൺകുട്ടികൾക്ക് അവരവരുടെ സ്വപ്നങ്ങൾക്ക്‌ മീതെ പറക്കാനുള്ള സുവർണ്ണാവസരമാണിത്, നമ്മുടെ പെൺകുട്ടികൾക്കു ബാലികേറാ മലയല്ല ഈ 21വയസ്സ്, അവർ വളരട്ടെ ആരോഗ്യപരമായും വിദ്യാഭ്യാസ പരമായും ഈ കാലയളവിലും തുടർന്നങ്ങോടും.
Dr. Anuja Joseph,
Trivandrum.