പ്രശസ്തിയിൽ ഇരുന്ന് കൊണ്ട് എത്രയൊക്കെ ലളിതമാകാൻ പറ്റുമെന്നതിന്റെ ഉത്തമ ഉദാഹരണം തന്നെയാണ് ഇന്ദ്രൻസ് ചേട്ടൻ, കുറിപ്പ്

മലയാളികളുടെ പ്രീയപ്പെട്ട താരമാണ് ഇന്ദ്രൻസ്. നർമ്മം നിറഞ്ഞ ഒരുപാട് അഭിനയ മുഹൂർത്തങ്ങളിലൂടെ മലയാളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ താരത്തിന് സാധിച്ചു. ആദ്യകാലങ്ങളിൽ ഇത്തരത്തിൽ ഹാസ്യ പ്രാധാന്യമുള്ള വേഷങ്ങൾ അഭിനയിക്കുകയും അത് എല്ലാവരും സ്വീകരിക്കുകയും ചെയ്തതോടെ ഇന്ദ്രൻസ് എന്ന താരം നമ്മുക്കെല്ലാം വളരെ പ്രിയപ്പെട്ട ഒരു നടനായി മാറി. പിന്നീട് സ്ഥിരമായുള്ള കോമഡി വേഷം കൂടാതെ ശക്തമായ കഥാപാത്രങ്ങൾ ഈ നടൻ അഭിനയിച്ച് നമ്മളെ അദ്ഭുതപ്പെടുത്തി.

ഇപ്പോൾ ഇന്ദ്രൻസിനെക്കുറിച്ച് അസിസ്റ്റന്റ് ഡയറക്ടർ അനു ചന്ദ്ര പങ്കുെവ്ചച കുറിപ്പ് ശ്രദ്ധേയമാകുന്നു. “ഇന്ദ്രൻസ്” ചേട്ടനോട് കഥ പറയുവാൻ പോകുന്നത് ഒന്നര വർഷം മുൻപാണ്. ആദ്യത്തെ കൂടിക്കാഴ്ച്ചയാണ്. അതും ഒറ്റക്ക്. അനുവദിച്ചിരിക്കുന്ന സമയം രാവിലെ 8.00. കൃത്യനിഷ്ഠത പാലിക്കുവാനുള്ള ബോധപൂർവമുള്ളനിര്ബന്ധത്തോടെ ഞാൻ 7.45 ന് ഹോട്ടലിലെത്തി. (ഇടനിലയിൽ നിൽകുന്ന വ്യക്തിയുടെ നിർദേശമുണ്ടായിരുന്നു : “റിസപ്‌ഷനിൽ ചെന്ന് ഇന്ദ്രൻസ് ചേട്ടന്റെ റൂമിലേക്ക് വിളിച്ചു ഞാൻ ഇവിടെത്തിയ കാര്യം അറിയിക്കണമെന്നും,അപ്പോൾ അദ്ദേഹം വിളിക്കുമെന്നും”.)

സമയം 7.45 ഹോട്ടലിൽ ചെന്ന് കയറി.ഇടനിലക്കാരൻ പറഞ്ഞത് പോലെ റിസപ്‌ഷനിൽ ചെന്ന് ആവശ്യപ്പെട്ടു ‘ഇന്ദ്രൻസ് ചേട്ടനെ വിളിച്ചു അനു ചന്ദ്ര എന്നയാൾ എത്തിയിട്ടുണ്ട് എന്നറിയിക്കാമോ?”’സോറി മാഡം, സാറിന്റെ റൂമിലെ ഫോണ് വർക്ക് ചെയ്യുന്നില്ല’ – റിസപ്ഷ്യനിസ്റ്റ് പറഞ്ഞു.ഈശ്വര !!പറഞ്ഞുറപ്പിച്ച സമയം?തലയിൽ ഇടുത്തീ വീണ പോലായി.സത്യമായും എന്റെ ഉള്ളിൽ ആധി ഇരച്ചു കയറി തുടങ്ങി. നിന്ന് വിയർക്കാൻ തുടങ്ങിയെങ്കിലും പരവേശം പുറത്തു കാണിക്കാതെ ഞാൻ ചോതിച്ചു “സാറിനെ റൂമിൽ ചെന്ന് വിളിക്കാൻ ആരുമില്ലേ?”എന്ത് ചെയ്യാനാണ്, പേരിന് പോലും ഞങ്ങളല്ലാതെ ഒരൊറ്റ മനുഷ്യജീവി പോലുമവിടെയില്ലാത്ത ആ സാഹചര്യത്തിൽ മറ്റൊന്നിനും നിർവാഹമില്ലാത്ത പോലെയയാൾ നിസഹായമായി പറഞ്ഞു.”ഒന്ന് വെയിറ്റ് ചെയ്യൂ.സ്റ്റാഫ് ഇപ്പോൾ വരും. അവനെ പറഞ്ഞു വിടാം””എത്ര നേരം വെയിറ്റ് ചെയ്യണം.അറിയില്ല.എനിക്ക് കരച്ചിൽ വന്നു.കരയാതിരിക്കാൻ പാട് പെട്ടു.നോക്കുമ്പോൾ സമയം 7.52 എന്റെ തലച്ചോറിനുള്ളിൽ കനം ഇരട്ടിച്ചു.ഞാൻ വെപ്രാളപ്പെട്ടു.അദ്ദേഹം തന്ന സമയം തെറ്റിക്കേണ്ടി വരുമോ?സ്വന്തം ഷൂട്ടിന്റെ തിരക്ക് മാറ്റി വെച്ചു ഇൻന്ദ്രൻസ് ചേട്ടൻ എനിക്ക് വേണ്ടി മാറ്റി വെച്ചു തന്ന സമയമാണത്.ആ സമയം ഞാനായിട്ട് തെറ്റിക്കുകയെന്നാൽ അതിലും വലിയ നാണക്കേട്/അപമാനപ്പെടുത്തൽ മറ്റെന്താണുള്ളത്.
ഞാൻ ഫോണെടുത്തു ഇടനിലയായി നിന്നിരുന്ന ചേട്ടനെ വിളിച്ചു.ആളോട് ഇന്ദ്രൻസ് ചേട്ടനെ വിളിച്ചു ഞാൻ എത്തിയ കാര്യം അറിയിക്കാൻ പറയണം എന്നതാണ് ഉദ്ദേശം.

ഇല്ല.ആൾ ഫോണ് എടുക്കുന്നില്ല.പാലിക്കാൻ പറ്റാത്ത ഒരു സമയത്തെ കുറിച്ചോർത്തപ്പോൾ എനിക്ക് ലജ്ജ തോന്നി.ഞാൻ ഒരു വലിയ പരാജയമാണെന്ന അപകർഷത ഞൊടിയിടയിൽ എന്നെ പിടികൂടി.നിയന്ത്രിക്കാൻ പറ്റിയില്ല.എന്റെ കണ്ണു നിറഞ്ഞു.പാലിക്കപ്പെടാൻ പറ്റാതെ പോകുന്ന സമയത്തെ കുറിച്ചോർത്തു ഞാൻ ആശങ്ക നിറഞ്ഞ ഭാവത്തിൽ കലങ്ങിയ കണ്ണുകളുമായി റിസപ്‌ഷനിലെ സോഫയിലിരുന്നു.
സമയം 7.58 നിരാശയോടെ തലകുമ്പിട്ടിരിക്കുന്ന ഞാൻ ഒച്ച കേട്ട് തലയുയർത്തി നോക്കി. നോക്കുമ്പോൾ ഒരു മനുഷ്യൻ അതാ ലിഫ്റ്റ് ഇറങ്ങി പുറത്തോട്ട് വരുന്നു.അനുഭവത്തിൽ നിന്ന് പറയാം.അത് തങ്കപ്പെട്ട ഒരു മനുഷ്യനായിരുന്നു ‘പേര് .ഇന്ദ്രൻസ്’എന്താണ് പറയാൻ പോകുന്നത് എന്താണ് സംഭവിക്കാൻ പോകുന്നത് എന്നെനിക്ക് ഉറപ്പില്ലായിരുന്നു.ഞാൻ പരവേശപ്പെട്ടു.എന്റെ അപ്പോഴത്തെ ഹൃദയമിടിപ്പ് പോലും എനിക്ക് കേൾക്കാമായിരുന്നു.അദ്ദേഹം അത് കേൾക്കരുതെ എന്ന് ഞാൻ മനമുരുകി ആശിച്ചു.എന്നെ നോക്കി ഭംഗിയായ നിഷ്കളങ്കതയോടെ ചിരിച്ചു കൊണ്ട് ആ മനുഷ്യൻ ചോദിച്ചു.”കഥ പറയാൻ വന്ന കുട്ടിയല്ലേ?”‘അതെ”മുറിയിലെ ഫോണ് വർക്ക് ചെയ്യുന്നില്ല.കുട്ടി ഇവിടെ കാത്തിരിക്കും എന്നറിയുന്നത് കൊണ്ട് ഇങ്ങോട്ട് വന്നതാണ്.വരൂ റൂമിലേക്ക് പോകാം’സംസ്ഥാന അവാർഡും,സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള അവാർഡും ഒക്കെ നേടിയ ഒരു വലിയ മനുഷ്യനാണ് ഒന്നുമല്ലാതെ നിക്കുന്ന എനിക്ക് മുൻപിൽ യാതൊരു വിധ താര പൊലിമകളൊന്നുമില്ലാതെ ഇത്ര സിംപിൾ ആയി ഇറങ്ങി വന്നു നിൽക്കുന്നത് കേട്ടപ്പോൾ എന്റെ ബേജാറും, ചമ്മലും ഒറ്റയടിക്ക് മാറി.ഞാൻ മെച്ചപ്പെട്ട ചിരിയും ചിരിച്ചു.

എന്നെയും കൂട്ടി മുറിയിൽ ചെന്ന അദ്ദേഹം എനിക്ക് മറുവശത്തായി ഒരു കസേരക്കപ്പുറം ഇരുന്നു.നേരെ ഇരുന്ന് കണ്ണിൽ നോക്കിയപ്പോൾ കഥ പറയുവാനുള്ള ധൈര്യം എനിക്കു വന്നു.ഞാൻ കഥ പറഞ്ഞു.അദ്ദേഹം കഥ കേട്ടു.അദ്ദേഹം ചായ ഓർഡർ ചെയ്തു.ഞാൻ ചായ കുടിച്ചു.അങ്ങനെ കഥ പറച്ചിലും തമ്മിലുള്ള സംഭാഷണവും കഴിഞ്ഞു ഇറങ്ങാനുള്ള സമയവുമായി.ഇറങ്ങാൻ നേരം ഒരു ചെറിയ നോട്ട് പാഡും പേനയുമായി ഇന്ദ്രൻസ് ചേട്ടൻ അടുത്തു വന്നു പറഞ്ഞു’ഫോണ് നമ്പർ ഇതിൽ ഒന്ന് എഴുതി തരൂ’ഞാൻ വൃത്തിയായി മൊബൈൽ നമ്പർ എഴുതി കൊടുത്തു.യാത്ര പറഞ്ഞു ഇറങ്ങുന്പോൾ ആ മനുഷ്യൻ പറഞ്ഞു’ഞാൻ ലോക്കേഷനിലേക്ക് ഇറങ്ങുവാ.കാറിൽ കയറിക്കോളൂ സ്റ്റോപ്പിൽ ഇറക്കാം”ഇല്ല.എനിക്ക് വേറെ വഴിയേ പോണം.ഞാൻ നടന്നു പൊയ്ക്കോളാ’ – ‘അന്തസ്സ്’ ഇടിയാതിരിക്കാൻ ഞാനും പറഞ്ഞു.അങ്ങനെ വ്യക്തിത്വമുള്ള ആ മനുഷ്യൻ യാത്ര പറഞ്ഞു എന്റെ കണ്മുന്പിൽ നിന്ന് മറഞ്ഞു.ആ കൂടിക്കാഴ്ചക്ക് ശേഷം അല്ലറ ചില്ലറ തിരക്കുകൾ കൂടി കഴിഞ്ഞു എറണാകുളത്തു നിന്ന് നേരെ മലപ്പുറത്തേക്ക് തിരിച്ചു.രാത്രിയോടെ വീട്ടിലേക്ക് ചെന്ന് കയറുന്ന വഴിക്കാണ് ഫോണ് റിങ് ചെയുന്നത് ശ്രദ്ധയിൽ പെട്ടത്.നമ്ബർ തിരിച്ചറിഞ്ഞില്ല. കോൾ എടുത്തപ്പോൾ മറുവശത്ത് നിന്ന് ചോദ്യം വന്നു’കുട്ടി വീട്ടിലെത്തിയില്ലേ ? ‘

‘ഉവ്വ്. ഇപോ വന്നു കയറിയതെ ഒള്ളു.ഇതാര’?’ഇന്ദ്രൻസ്’ !!!!(ആ മനുഷ്യന്റെ സ്നേഹവും കരുതലും അറിയാൻ ഇതിനുമപ്പുറം ഇനിയെന്ത് വേണം.)ഹോ എനിക്ക് കുളിരു കോരി.എനിക്ക് വാക്ക് മുട്ടി.നാവ് പൊന്തിയില്ല. എന്തൊക്കെയോ ഏതൊക്കെയോ പറഞ്ഞൊപ്പിച്ചു ഞാൻ ഫോണ് വെച്ചു.ശുഭം!!!പേരിലും പ്രശസ്തിയിലും ഇരുന്ന് കൊണ്ടും മനുഷ്യർക്ക് ‘എത്രയൊക്കെ ലളിതമാകാൻ’ പറ്റുമെന്നതിന്റെ ഉത്തമ ഉദാഹരണം തന്നെയാണ് ഇന്ദ്രൻസ് ചേട്ടൻ.ഞാൻ ഒരു സംഭവമാണെന്നല്ല, ഞാനൊട്ടും സങ്കീർണമല്ലെന്നാണ്, നിങ്ങളിൽ ഒരുവൻ തന്നെയാണെന്നാണ് ആ ‘നടൻ’ പറയാതെ പറഞ്ഞത്.’ഇത്തിരി’ കാര്യങ്ങളിലൂടെ ‘ഒത്തിരി’ കാര്യങ്ങൾ പറഞ്ഞ ‘ഇത്തിരി വലിയ മനുഷ്യൻ’.