അവിഹിതമെന്ന് സംശയം; ഭാര്യയെ കാണാനെത്തിയ യുവാവിനെ ഭര്‍ത്താവ് അടിച്ചുകൊന്നു

കൊച്ചി. നെട്ടൂരില്‍ ഭാര്യയുടെ സുഹൃത്തായ യുവാവിനെ ഭര്‍ത്താവ് അടിച്ച് കൊന്നു. പാലക്കാട് സ്വദേശി അജയ്കുമാറാണ് കൊല്ലപ്പെട്ടത്. നെട്ടൂരിലെ സ്വകാര്യ ആസുപത്രിയില്‍ ജോലിക്കാരിയായ യുവതിയെ കാണാന്‍ അജയ്കുമാര്‍ പാലക്കാട്ട് നിന്ന് എത്തി ഹോട്ടല്‍ മുറിയില്‍ താമസിക്കുകയായിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. യുവതിയും സുഹൃത്തും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന് ഭര്‍ത്താവായ സുരേഷ് സംശയിച്ചിരുന്നു. യുവതി കൊച്ചിയിലെ ഒരു ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. യുവതിയുടെ ഭര്‍ത്താവ് പാലക്കാട് സ്വദേശി സുരേഷും കൊച്ചിയില്‍ എത്തിയിരുന്നു.

രാത്രിയില്‍ കാണണം എന്നാവശ്യപ്പെട്ട് യുവതിയെ കൊണ്ട് ഭര്‍ത്താവ് സുരേഷ് അജയ്കുമാറിനെ വിളിപ്പിച്ചു. തുടര്‍ന്ന് ഭാര്യയെ കാറിലിരുത്തിയ ശേഷം സുരേഷ ഹോട്ടലിലേക്ക് പോകുകയായിരുന്നു. തുടര്‍ന്ന് നടന്ന തര്‍ക്കത്തിനൊടുവില്‍ സുരേഷ് അജയ്കുമാറിനെ അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

തങ്ങള്‍ സുഹൃത്തുക്കളാണെന്നും തനിക്ക് നല്‍കുവാനുള്ള പണം തിരികെ നല്‍കുവനാണ് സുഹൃത്ത് എത്തിയതെന്നും യുവതി പറയുന്നു. പോലീസ് സുരേഷിനെ അറസ്റ്റ് ചെയ്തു.