വിവാഹദോഷം മാറാനെന്ന പേരില്‍ പ്രതീകാത്മക കല്യാണവും പീഡനവും; കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ പ്രതി നിതീഷിനെതിരെ ഒരു ബലാത്സംഗ കേസ് കൂടി

ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ പ്രതിയായ നിതീഷിനെതിരെ ഒരു ബലാത്സംഗ കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. വിവാഹദോഷം മാറാനെന്ന പേരിൽ സുഹൃത്തിന്‍റെ സഹോദരിയെ പ്രതീകാത്മകമായി കല്യാണം കഴിക്കുകയായിരുന്നു. തുടര്‍ന്ന് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടില്ലെങ്കിൽ വീട്ടുകാർക്ക് അപകടം സംഭവിക്കും എന്ന് വിശ്വസിപ്പിച്ച് പലതവണ ബലാത്സംഗം ചെയ്തു. ഈ സംഭവത്തിലാണ് പുതിയ കേസ്.

പലതവണ വീട്ടില്‍ വെച്ചും, ചോറ്റാനിക്കരയിലെ ലോഡ്ജില്‍ വെച്ചും പ്രതി പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങളായി വീട്ടിലെ മുറിയില്‍ അടച്ചിട്ട നിലയില്‍ കഴിഞ്ഞതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാനസിക നില താളംതെറ്റിയ അവസ്ഥയിലായിരുന്നു. പൊലീസ് പല തവണ കൗണ്‍സിലിങ് നടത്തിയശേഷം ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റുകയായിരുന്നു.

മാനസിക നില മെച്ചപ്പെട്ടതിനെത്തുടര്‍ന്നാണ് പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. ഈ പെണ്‍കുട്ടിയുടെ അമ്മയേയും നിതീഷ് ബലാത്സംഗം ചെയ്തിരുന്നു. തന്നില്‍ പ്രവേശിച്ച ഗന്ധര്‍വനെ പ്രീതിപ്പെടുത്താനെന്ന പേരിലായിരുന്നു പീഡനം. ഈ കേസില്‍ നിതീഷിനെതിരെ നേരത്തെ ബലാത്സംഗക്കേസ് എടുത്തിരുന്നു.

ഇരട്ടക്കൊലപാതകക്കേസില്‍ നിതീഷ് ഇപ്പോള്‍ റിമാന്‍ഡിലാണ്. പൊലീസ് ജയിലിലെത്തി പുതിയ ബലാത്സംഗക്കേസില്‍ നിതീഷിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തും