ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് അപകടം, 45 മരണം, 8 വയസ്സുകാരിയുടെ അത്ഭുത രക്ഷപ്പെടൽ

ജൊഹാനസ്ബർഗ് : 165 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് ബസ് മറിഞ്ഞ് 45 പേർ മരിച്ചു. ദക്ഷിണാഫ്രിക്കയിലെ വടക്കുകിഴക്കൻ പ്രവിശ്യയായ ലിംപോപോയിൽ ആണ് സംഭവം. ബോട്സ്വാനയുടെ തലസ്ഥാനമായ ഗബോണിൽനിന്ന് ദക്ഷിണാഫ്രിക്കയിലെ മൊറിയ നഗരത്തിലേക്ക് പുറപ്പെട്ട ബസിൽ ആകെ 46 പേരാണ് ഉണ്ടായിരുന്നത്.

അപകടത്തിൽ പെട്ട ബസിൽ ഉണ്ടായിരുന്ന 8 വയസ്സുകാരി മാത്രമാണ് രക്ഷപെട്ടത്. നിയന്ത്രണംനഷ്ടപ്പെട്ട ബസ് പാലത്തിനു മുകളിൽ വച്ച് കൊക്കയിലേക്ക് മറിയുകയായിരുന്നു. പിന്നാലെ തീപടരുകയും ചെയ്തു. ഈസ്റ്റർ അനുബന്ധിച്ചുള്ള പ്രാർഥനയിൽ പങ്കെടുക്കാനായി എത്തിയവരാണ് അപകടത്തിൽ പെട്ടത്.

പാലത്തിന്‍റെ കൈവരിയിൽ ഇടിച്ച് താഴേക്ക് പതിച്ച ബസ് നിലം തൊട്ടതോടെ തീ പടർന്നു. അവശിഷ്ടങ്ങൾക്കിടയിൽനിന്ന് മൃതദേഹങ്ങളെല്ലാം വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ഗുരതരമായി പരുക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.