മുംബൈ: മുംബൈയിൽ ഓടുന്ന ടാക്‌സി കാറില്‍ സ്ത്രീയെ ലൈംഗികമായി ഉപദ്രവിച്ച അക്രമികള്‍, പത്തുമാസം പ്രായമുള്ള കുഞ്ഞിനെ കാറില്‍നിന്ന് എറിഞ്ഞ് കൊന്നു. പീഡിപ്പിക്കാനുള്ള ശ്രമം സ്ത്രീ ചെറുത്തു നിന്നതോടെയാണ് ഇവരുടെ പത്തുമാസം പ്രായമുള്ള മകളെ കാറില്‍നിന്ന് പുറത്തേക്കെറിഞ്ഞത്. ശനിയാഴ്ച രാവിലെ മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ മുംബൈ-അഹമ്മദാബാദ് ഹൈവേയിരുന്നു രാജ്യത്തെ നടുക്കിയ സംഭവം ഉണ്ടായത്.
റോഡില്‍ വീണ കുഞ്ഞ് തല്‍ക്ഷണം മരിച്ചു. പെല്‍ഹാറില്‍നിന്ന് പോഷെറെയിലേക്ക് പോവുകയായിരുന്ന അമ്മയും കുഞ്ഞുമാണ് ക്രൂരമായ അതിക്രമത്തിനിരയായതെന്ന് പോലീസ് പറഞ്ഞു. ഷെയര്‍ ടാക്‌സിയിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. വാഹനത്തിലുണ്ടായിരുന്ന മറ്റുയാത്രക്കാരില്‍ ചിലരും ഡ്രൈവറും ചേര്‍ന്ന് സ്ത്രീയെ ലൈംഗികമായി ഉപദ്രവിച്ചു.
യുവതി ഇത് എതിര്‍ത്തതോടെ അക്രമികള്‍ സ്ത്രീയുടെ കൈയിലുണ്ടായിരുന്ന കുഞ്ഞിനെ വാഹനത്തില്‍നിന്ന് പുറത്തേക്കറിഞ്ഞു. ഓടുന്ന കാറില്‍നിന്ന് റോഡില്‍വീണ കുഞ്ഞ് തല്‍ക്ഷണം മരിച്ചു. പിന്നീട് ലൈംഗികമായി ഉപദ്രവിച്ചശേഷം സ്ത്രീയെയും അക്രമികള്‍ കാറില്‍നിന്ന് പുറത്തേക്ക് തള്ളിയിട്ടു. ഇവർ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിതായും പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.