മുസ്‌ളീമായതിനാല്‍ ഡോക്ടര്‍മാര്‍ക്ക് വീടൊഴിഞ്ഞു കൊടുക്കേണ്ടി വന്നു ;സംഭവം ഇങ്ങനെ

കൊല്‍ക്കത്ത: അവര്‍ക്ക് രോഗം വന്നാല്‍ ചികിത്സിക്കാന്‍ ഞങ്ങള്‍ വേണം. പക്ഷേ അവരുടെ അയല്‍ക്കാരാക്കാന്‍ സമ്മതിക്കില്ല. ദക്ഷിണ കൊല്‍ക്കത്തയിലെ ഹൗസിംഗ് കോളനിയില്‍ അയല്‍ക്കാരാല്‍ അകറ്റി നിര്‍ത്തപ്പെട്ട കൊല്‍ക്കത്ത മെഡിക്കല്‍ കോളേജിലെ നാലു ഡോക്ടര്‍മാരാണ് ഈ സന്ദേശം മെഡിക്കല്‍ കോളേജിനെയും ഹോസ്പിറ്റല്‍ ആലുംമ്‌നിയെയും അറിയിച്ചിരിക്കുന്നത്.

മുസ്‌ളീങ്ങളായതിനാല്‍ ഇവര്‍ ഇവിടെ നിന്നും മാറണമെന്നാണ് അയല്‍ക്കാരുടെ ആവശ്യം. അഫ്ത്താബ് ആലം, മൊജിത്തബാ ഹസന്‍, നാസിര്‍ ഷെയ്ഖ്, സൗക്കത് ഷെയ്ഖ് എന്നിവരാണ് കഡ്ഗട്ടിലെ ഫ്‌ളാറ്റില്‍ തങ്ങളുടെ ദിവസങ്ങള്‍ എണ്ണിക്കഴിയുന്നത്. ഇവരുടെ പുറത്താക്കലിനെ എതിര്‍ക്കുന്ന സംഘാട്ടി അഭിജാന്‍ ഗ്രൂപ്പിനെ സമീപിച്ചിരിക്കുകയാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍. ഇക്കാര്യത്തില്‍ ഒരു ജനറല്‍ ഡയറി വെച്ച് അയല്‍ക്കാരോടും പ്രാദേശിക നേതാക്കളോടും പരിഹാരം കണ്ടെത്താന്‍ ആവശ്യപ്പെടാനിരിക്കുകയാണ് സംഘടന.

നാലു മാസം മുമ്പാണ് നാലുപേര്‍ക്കുമായി എംസിഎച്ച് അലുംമ്‌നി ഫ്‌ളാറ്റ് അനുവദിച്ചത്. കെട്ടിട ഉടമയ്ക്ക് താമസിക്കാന്‍ ഇടം നല്‍കുന്നതില്‍ എതിര്‍പ്പില്ല എങ്കിലും ചില അയല്‍ക്കാര്‍ ആദ്യം മുതല്‍ കുഴപ്പമുണ്ടാക്കുകയായിരുന്നു. തിങ്കളാഴ്ച ഒരു കൂട്ടുകാരന്‍ കാണാന്‍ വന്നത് മുതലാണ് എല്ലാ പ്രശ്‌നങ്ങളുടെയും തുടക്കം. ചില അയല്‍ക്കാര്‍ തടഞ്ഞു നിര്‍ത്തി ഐഡന്റിറ്റി തെളിവ് ആവശ്യപ്പെട്ടു. തങ്ങള്‍ മുസ്‌ളീം ആയതിനാല്‍ മറ്റൊരു താമസസ്ഥലം കണ്ടുപിടിക്കാന്‍ അവരിലെ ഒരു മദ്ധ്യവയസ്‌ക്കന്‍ പരസ്യമായി ആവശ്യപ്പെടുകയും ചെയ്തു.

മുസ്‌ളീങ്ങള്‍ ആയതിനാല്‍ പലരും വീട് നല്‍കാന്‍ മടിക്കുകയാണ്. ആഴ്ചകളോളം വീടിന് വേണ്ടി അന്വേഷണം നടത്തിയ ശേഷമാണ് ഈ വീട് തന്നെ കിട്ടിയത്. അതേസമയം ഡോക്ടര്‍മാര്‍ നാലുപേരും ഇതുവരെ വീടൊഴിഞ്ഞ് പോയിട്ടില്ല. എന്നാല്‍ ഇതുപോലെ സമാധാനമില്ലാത്ത അന്തരീക്ഷത്തില്‍ തുടരുന്നതിനേക്കാള്‍ വീടു മാറുന്നത് തന്നെയാണ് നല്ലതെന്ന അഭിപ്രായത്തിലാണ് ഇവര്‍ നാലുപേര്‍. ഇവര്‍ക്ക് വീട് നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ തനിക്കെതിരേ ചിലര്‍ രംഗത്ത് വന്നിരുന്നതായി വീട്ടുടമയും പറയുന്നു. തന്റെ വാടകക്കാരെ ഇപ്പോള്‍ താന്‍ ഇറക്കി വിട്ടാല്‍ അതൊരു മോശപ്പെട്ട നടപടിയാകുമെന്നും എന്നാല്‍ അതിനായി തനിക്കും സമ്മര്‍ദ്ദം ഏറുകയാണെന്നും വീട്ടുടമ വ്യക്തമാക്കുന്നു.