ടീം രാഹുലിന്റെ ഭാഗമാകാന്‍ ഉമ്മന്‍ ചാണ്ടിയെ യോഗ്യനാക്കിയത്, ജനങ്ങളുടെ പള്‍സ് അറിയാവുന്ന നേതാവെന്ന അദ്ദേഹത്തിന്റെ ഖ്യാതി

യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനവും കെപിസിസി അധ്യക്ഷ പദവിയും പ്രതിപക്ഷ നേതാവെന്ന സ്ഥാനവും ഒഴിവാക്കി പ്രവര്‍ത്തിച്ചു പോന്നിരുന്ന ഉമ്മന്‍ ചാണ്ടിയെ കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്കായി എങ്ങനെ ഉപയോഗപ്പെടുത്താം എന്ന രാഹുല്‍ ഗാന്ധിയുടെ ചിന്തയില്‍ നിന്നാണ് ഉമ്മന്‍ ചാണ്ടിയ്ക്ക് പുതിയ ഉത്തരവാദിത്വം ലഭിച്ചിരിക്കുന്നത്.

ആന്ധ്രയില്‍ ചന്ദ്രബാബു നായിഡു കളംമാറ്റി ചവിട്ടിയപ്പോള്‍ അവിടെ കോണ്‍ഗ്രസിന്റെ സാധ്യതകള്‍ മനസ്സില്‍ കാണുകയായിരുന്നു, രാഹുല്‍. പക്ഷേ പൂജ്യത്തില്‍ കിടക്കുന്ന ആന്ധ്ര, കോണ്‍ഗ്രസിനൊരു വെല്ലുവിളിയാണ്. അതേറ്റെടുക്കാന്‍ ആരും മുന്നോട്ടുവന്നില്ല. ഒടുവില്‍ അതിനു കോണ്‍ഗ്രസില്‍ ഒരേയൊരു പരിഹാരം രാഹുല്‍ കണ്ടെത്തിയത് ഉമ്മന്‍ചാണ്ടിയിലാണ്.

മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി യുവാക്കള്‍ക്ക് പരിഗണന നല്‍കുന്ന രാഹുല്‍ ശൈലിയില്‍ ഉമ്മന്‍ചാണ്ടിയുടെ ഭാവിയ്ക്ക് കോട്ടം തട്ടിയെന്നാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തിയപ്പോള്‍ പല രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തിയിരുന്നത്. പക്ഷെ രാഷ്ട്രീയ തന്ത്രജ്ഞതയില്‍ കെ കരുണാകരനെ കടത്തിവെട്ടുന്ന കരവിരുത് സ്വന്തമായുള്ള ഉമ്മന്‍ചാണ്ടിയെ വിലയിരുത്താന്‍ രാഹുലിന് കഴിഞ്ഞെന്നതിന് തെളിവാണ് പുതിയ ദൗത്യം.

അതോടെ ഉമ്മന്‍ചാണ്ടിയുടെ മറ്റൊരു ഉയര്‍ത്തെഴുന്നേല്‍പ്പായി ഇത് മാറാനാണ് സാധ്യത. ജനങ്ങളുടെ പള്‍സ് അറിയാവുന്ന നേതാവെന്ന ഖ്യാതിയും ഉമ്മന്‍ചാണ്ടിയ്ക്കുണ്ട്. ഒരുകാലത്ത് ആന്ധ്രപ്രദേശ് കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായിരുന്നു. പിന്നീട് സ്ഥിതിഗതികള്‍ മാറി. ഇവിടെ കോണ്‍ഗ്രസിന്റെ വേര് വീണ്ടും ഉറപ്പിക്കാനുള്ള ദൗത്യമാണ് ഉമ്മന്‍ചാണ്ടിയ്ക്ക് ലഭിച്ചിരിക്കുന്നത്.