ന്യൂഡല്‍ഹി: വായ്പ തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട് രാജ്യംവിട്ട വ്യവസായി വിജയ് മല്യയുടെ പേരിലുള്ള വസ്തുവകകള്‍ വില്‍ക്കാന്‍ ബാങ്കുകള്‍ക്ക് കോടതി അനുമതി. വായ്പ തട്ടിപ്പിനെ തുടര്‍ന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) പിടിച്ചെടുത്ത സ്വത്തുക്കള്‍ വില്‍കാനാണ് പ്രിവന്‍ഷന്‍ ഒാഫ് മണി ലോന്‍ഡറിങ് ആക്‌ട് (പി.എം.എല്‍.എ) കോടതി അനുമതി നല്‍കിയത്. മല്യ തിരിച്ചടക്കാനുള്ള 5600 കോടി രൂപയുടെ വായ്പാ തുക ഈടാക്കാനുള്ള നടപടിയുടെ ഭാഗമായാണ് കോടതി ഉത്തരവെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജിങ് ഡയറക്ടര്‍ മല്ലികാര്‍ജുന റാവു വ്യക്തമാക്കി.
ഇന്ത്യയിലെ 17 ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വായ്‍പയെടുത്ത് വഞ്ചിച്ചുവെന്നാണ് വിജയ് മല്യക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസ്. സാമ്ബത്തിക തട്ടിപ്പിന് പിന്നാലെ ബ്രിട്ടനിലേക്ക് കടന്നു കളഞ്ഞ മല്യയെ തിരിച്ചു കൊണ്ടുവരാന്‍ സി.ബി.ഐ, എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ടറേറ്റ് അധികൃതരാണ് നീക്കം നടത്തിയത്.
ഇന്ത്യക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് മല്യ നല്‍കിയിരുന്ന ഹരജി കഴിഞ്ഞ മെയ് 14ന് ബ്രിട്ടന്‍ കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ചത്. ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെ ഇന്ത്യക്ക് കൈമാറിയാല്‍ ഏത് ജയിലാണ് പാര്‍പ്പിക്കുകയെന്ന് കോടതി ചോദിച്ചിരുന്നു. അന്ന് മുംബൈ ആര്‍തര്‍ റോഡ് ജയിലിന്‍റെ വിഡിയോയാണ് കോടതിയില്‍ സി.ബി.ഐ കാണിച്ചത്. ജയിലിലിലെ അതീവ സുരക്ഷയുള്ള രണ്ട് നില കെട്ടിടത്തിലാകും മല്യയെ പാര്‍പ്പിക്കുക.