പുകഴ്ത്തുന്നവർക്ക് മാധ്യമ അവാര്‍ഡും പ്രശംസിപത്രവും ; വിമർശിക്കുന്നവർക്ക് കേസും അറസ്റ്റും റെയ്‌ഡും തുറന്നടിച്ച് പികെ ബഷീര്‍

തിരുവനന്തപരം : മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള സംസ്ഥാനസർക്കാരിന്റെ കടന്നുകയറ്റമാണ് കഴിഞ്ഞ രണ്ടു ദിവസമായി നടക്കുന്നത്. വിഷയം ഇന്ന് നിയമസഭയിലും ചർച്ചയായി. മണി പവറും പൊളിറ്റിക്കൽ പവറുമുള്ള സിപിഎം മീഡിയകളെ കൂടി പിടിച്ചെടുക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് മുസ്ലീം ലീഗ് എംഎൽഎ പികെ ബഷീർസഭയിൽ തുറന്നടിച്ചു. നിയമസഭയിൽ വാൽക്ക് ഔട്ട് പ്രഖ്യാപിച്ച് കൊണ്ട് നടത്തിയ പ്രസംഗത്തിലാണ് പി.കെ ബഷീർ ഇങ്ങനെ പറഞ്ഞത്. നിങ്ങളെ പുകഴ്ത്തിയാൽ അവാർഡും നിങ്ങൾക്കെതിരെ തിരിഞ്ഞാൽ കേസും അറസ്റ്റും എന്നതാണ് അവസ്ഥ, സാങ്കേതികത്വം പറഞ്ഞ് മാധ്യമപ്രവർത്തകരെ കേസിൽ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പികെ ബഷീറിൻ്റെ പറഞ്ഞതിങ്ങനെ : സിപിഎമ്മും എൽഡിഎഫും ജനാധിപത്യം മാധ്യമസ്വാതന്ത്ര്യം ഇതിൻ്റെ സംരക്ഷകരാണ്. ഇവിടെ അടിയന്തരാവസ്ഥ കാലത്ത് കോൺഗ്രസ് ചെയ്ത കാര്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പറയുന്ന കേട്ടു.. നിങ്ങൾ മാധ്യമസ്വാതന്ത്ര്യത്തിനായി വാദിക്കുന്നവരാണെങ്കിൽ ഹർത്താൽ വിഷയമാക്കിയുള്ള ചർച്ചയിൽ അവതരാകൻ വിനു വി ജോൺ നടത്തിയ പരാമർശത്തിൻ്റെ പേരിൽ കേസ് കൊടുത്തത് എന്തിനാണ്. എവിടെയാണ് നിങ്ങൾ മാധ്യമസ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നത്. ദേശാഭിമാനിയുടെ വാർത്തയിൽ എവിടെയാണ് സത്യസന്ധത…. സാങ്കേതികത്വം പറഞ്ഞാണ് മാധ്യമപ്രവർത്തകരെ കേസിൽപ്പെടുത്തുന്നത്.

നിങ്ങളെ പുകഴ്ത്തിയാൽ മാധ്യമ അവാർഡ്, നിങ്ങൾക്കെതിരെ തിരിഞ്ഞാൽ കേസും അറസ്റ്റും.. ഇതാണ് അവസ്ഥ.. പൊളിറ്റിക്കൽ പവറും മണി പവറും നിങ്ങൾക്കുണ്ട് ഇനി നിങ്ങൾ ആഗ്രഹിക്കുന്നത് മീഡിയയുടെ നിയന്ത്രണമാണ്. നിയമസഭയിൽ പ്രതിപക്ഷത്ത് നിന്നാരെങ്കിലും സംസാരിച്ചാൽ ഉടനെ ഭരണപക്ഷത്ത് നിന്നും നാലഞ്ച് പേർ ബഹളം വയ്ക്കും. എന്തിനാണിതൊക്കെ..? നിങ്ങൾ ജനാധിപത്യം അഭിപ്രായസ്വാതന്ത്ര്യം, മാധ്യമസ്വാതന്ത്ര്യം എന്നൊക്കെ പറഞ്ഞു തുള്ളണ്ട… നിങ്ങളുടെ വാക്കും പഴയ ചാക്കും ഒരു പോലെയാണ്.. സെക്രട്ടേറിയറ്റിൽ പോലും ഒരു മാധ്യമപ്രവർത്തകന് പ്രവേശനം കിട്ടാത്ത സ്ഥിതിയാണിപ്പോൾ…