ശ്രീധരന്‍ പിള്ള ഇന്ന് മിസോറം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യും

മിസോറം ഗവര്‍ണറായി പി എസ് ശ്രീധരന്‍ പിള്ള ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11.30നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ഐസോളില്‍ നടക്കുന്ന ചടങ്ങില്‍ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശ്രീധരന്‍ പിള്ളയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. ശ്രീധരന്‍ പിള്ളയുടെ കുടുംബവും അടുത്ത സുഹൃത്തുക്കളുമടക്കം മുപ്പതോളം പേര്‍ കേരളത്തില്‍ നിന്ന് ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

ഇന്നലെ ഗാര്‍ഡ് ഓഫ് ഓണര്‍ അടക്കമുള്ള ഔദ്യോഗിക ബഹുമതികളോടെയാണ് മിസോറമിലെത്തിയ നിയുക്ത ഗവര്‍ണറെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്. ഭാര്യക്കും മക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കുമൊപ്പമാണ് ശ്രീധരന്‍ പിള്ള മിസോറമിലെ ലങ് പോയ് വിമാനത്താവളത്തിലെത്തിയത്.

വക്കം പുരുഷോത്തമനും, കുമ്മനം രാജശേഖരനും ശേഷം മിസോറാം ഗവര്‍ണറായി സ്ഥാനമേല്‍ക്കുന്ന മൂന്നാമത്തെ മലയാളിയാണ് പി എസ് ശ്രീധരന്‍ പിള്ള. കേരള ബിജെപി അധ്യക്ഷ സ്ഥാനത്തുനിന്ന് മിസോറം ഗവര്‍ണര്‍ ആവുന്ന രണ്ടാമത്തെയാളുമാണ് ശ്രീധരന്‍ പിള്ള.

ഗവര്‍ണര്‍ പദവി താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും അതേസമയം എല്ലാ പദവികളെയും ഒരു പോലെയാണ് താന്‍ കാണുന്നതെന്നും പി. എസ് ശ്രീധരന്‍ പിള്ള നേരത്തെ പറഞ്ഞിരുന്നു. നാല് ദിവസം മുമ്ബ് തന്നെ പ്രധാനമന്ത്രി വിളിച്ചിരുന്നെന്നും എന്നാല്‍ എന്നാല്‍ ഇന്നലെ രാവിലെ രാഷ്ട്രപതിഭവനില്‍ നിന്ന് എന്റെ വിലാസം വെരിഫൈ ചെയ്യാന്‍ വിളിച്ചപ്പോഴായിരുന്നു ഇക്കാര്യത്തില്‍ ഒരു ധാരണയായതെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

അതേസമയം താന്‍ എല്ലാ പദവികളെയും ഒരുപോലെയാണ് കാണുന്നത്. ഇതിന് മുമ്ബ് അഭിഭാഷകനായിരുന്നപ്പോഴും, വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് അഡ്വ. ജനറലിന് തുല്യമായ സീനിയര്‍ സെന്‍ട്രല്‍ ഗവണ്‍മെന്റ് സ്റ്റാന്‍ഡിംഗ് കോണ്‍സല്‍, ഇപ്പോള്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ എന്നീ പദവികള്‍ വഹിച്ചതാണ്. ഇതൊക്കെ ഒരു ദൗത്യത്തിന്റെ ഭാഗമായാണ് കാണുന്നെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

കുമ്മനത്തിനെ മിസോറം ഗവര്‍ണറാക്കിയതിനെ തന്റെ നിയമനവുമായി താരതമ്യം ചെയ്യരുതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. പാര്‍ട്ടി അദ്ധ്യക്ഷനെന്ന നിലയില്‍ രണ്ട് ടേം പൂര്‍ത്തിയാക്കിയ ശേഷമാണ് താന്‍ ഗവര്‍ണര്‍ ചുമതലയിലേക്ക് നിയോഗിക്കപ്പെടുന്നതെന്ന് ശ്രീധരന്‍ പിള്ള വ്യക്തമാക്കി. പുതിയ ആളുകള്‍ക്ക് പ്രത്യേകിച്ച് അമ്ബത് വയസ്സില്‍ താഴെയുള്ള നിരവധി പേരുണ്ട്. അവര്‍ക്കൊക്കെ നേതൃത്വത്തിലേക്ക് കടന്നുവരാന്‍ അവസരം ലഭിക്കട്ടെ. എല്ലാ പാര്‍ട്ടികളും ചെറുപ്പക്കാര്‍ക്ക് അവസരം നല്‍കട്ടെയെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ഞങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചില്ലെങ്കില്‍ ശബരിമല സമരം വേറെ ചിലര്‍ ഹൈജാക്ക് ചെയ്യുമായിരുന്നു. സീറ്റ് കിട്ടിയില്ലെങ്കിലും കേരളത്തില്‍ വോട്ടിന്റെ വര്‍ദ്ധനയുണ്ടായി. 19 ലക്ഷത്തിന്റെ വോട്ട് 32 ലക്ഷമായി. സിപിഎമ്മിന്റെ വിലയിരുത്തലില്‍ അവരെ ആശങ്കപ്പെടുത്തുന്നത് കേരളത്തിലെ ബിജെപിയുടെ വളര്‍ച്ചയാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.