പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. പ്രതികള്‍ സഞ്ചരിച്ച വഴികളികളിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു.പെരുവമ്പ് വരെയുള്ള പത്തിലേറെ കേന്ദ്രങ്ങളിലെ സിസിടിവി ദൃശ്യങ്ങളില്‍ പ്രതികള്‍ സഞ്ചരിച്ച വെള്ള മാരുതി 800 കാര്‍ പതിഞ്ഞു. എന്നാല്‍ നമ്പര്‍ മാത്രം ലഭിച്ചില്ല. പ്രതികളുടെ ഫോൺ രേഖകൾ ശേഖരിച്ചും അന്വേഷണം നടത്തുന്നുണ്ട്.
സംഭവം നടന്ന മമ്പറത്ത് പ്രതികളെത്തിയത് തിങ്കളാഴ്ച 8.58 ന് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.സംഭവ സ്ഥലത്തുനിന്നും ഒരു കിലോമീറ്ററില്‍ താഴെയുള്ള ഉപ്പുംപാടത്ത്അക്രമി സംഘം എത്തിയത് 7 മണിയോടെയെന്നും വ്യക്തമായി. ഒന്നര മണിക്കൂറിലധികം കൊല്ലപ്പെട്ട സഞ്ജിത്തിനെ കാത്ത് പ്രതികളിരുന്നു. അഞ്ച് കിലോമീറ്റര്‍ ദൂരത്തുള്ള പെരുവമ്പില്‍ 6.35ഓടെ പ്രതികളെത്തിയിരുന്നു എന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായത്.ദീര്‍ഘ കാലമായി നടത്തിയ ആസൂത്രണമായതിനാല്‍ പ്രതികളിലേക്ക് വേഗത്തിലെത്തുകയെന്നത് എളുപ്പമല്ലെന്നാണ് പൊലീസ് വിലയിരുത്തല്‍
തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു സഞ്ജിത്തിന്റെ കൊലപാതകം.മമ്പറത്തെ ഭാര്യവീട്ടിൽ നിന്നും ഭാര്യയുമായി ബൈക്കിൽ വരികയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ അക്രമികൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വിജനമായ സ്ഥലത്ത് വച്ച് ബൈക്ക് തടഞ്ഞ ശേഷമായിരുന്നു ആക്രമണം. ബൈക്കിൽ നിന്നും സഞ്ജുവിനെ വലിച്ചു പുറത്തിട്ട അക്രമികൾ ഭാര്യയുടെ മുന്നിൽ വച്ച് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു.
അതേസമയം സഞ്ജിത്തിന്റെ കൊലപാതകം എൻഐഎ അന്വേഷിക്കണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ആവശ്യം ഉന്നയിച്ച് കെ സുരേന്ദ്രൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേസ് എൻഐഎയ്ക്ക് കൈമാറണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാൻ ഗവർണറോട് കെ സുരേന്ദ്രൻ അഭ്യർത്ഥിച്ചിട്ടുണ്ട്.