ശബരിമല നടതുറന്നു, മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് തുടക്കമായി

ശബരിമല നടതുറന്നതോടെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് തുടക്കമായി. ഇന്ന് വൈകിട്ട് നാലേ മുക്കാലോടെയാണ് ശബരിമല നട തുറന്നത്. ഇതോടെ സന്നിധാനം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലേക്ക് കടന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്ബൂതിരി ശ്രീകോവില്‍ തുറന്ന് യോഗനിദ്ര യിലിരിക്കുന്ന കലിയുഗവരദന് മുന്നില്‍ വിളക്ക് തെളിയിക്കുകയാണുണ്ടായത്. ഇനി ഉപദേവതാ ക്ഷേത്രങ്ങളിലെ നടകള്‍ തുറക്കും. നട തുറന്നതിനെ തുടര്‍ന്ന് അയ്യപ്പഭക്തര്‍ക്ക് തന്ത്രി വിഭൂതി പ്രസാദം നല്‍കും. പതിനെട്ടാംപടിക്ക് മുന്നിലെ ആഴിയില്‍ അഗ്നിപകര്‍ന്ന ശേഷമേ ഇരുമുടിക്കെട്ടുമായി ഭക്തരെ പതിനെട്ടാം പടി കയറാന്‍ അനുവദിക്കൂ.പ്രസാദ വിതരണം കഴിഞ്ഞാല്‍ പുതിയ മേല്‍ശാന്തിമാരെ അവരോധിക്കുന്ന ചടങ്ങ് നടക്കും. ശബരിമല മേല്‍ശാന്തി എ.കെ.സുധീര്‍ നമ്ബൂതിരിയെ അയ്യപ്പശ്രീകോവിലിന് മുന്നിലെ സോപാനത്ത് ഇരുത്തി തന്ത്രി അഭിഷേകം ചെയ്യും. ശേഷം ശ്രീകോവിലിനുള്ളില്‍ വച്ച്‌ അയ്യപ്പന്റെ മൂലമന്ത്രം തന്ത്രി മേല്‍ശാന്തിക്ക് പറഞ്ഞുകൊടുക്കും.

മാളികപ്പുറം മേല്‍ശാന്തിയായ എം.എസ്.പരമേശ്വരന്‍ നമ്ബൂതിരിയെ മാളികപ്പുറത്ത് ദേവിയുടെ മുന്നില്‍ ഇരുത്തി അഭിഷേക ചടങ്ങുകള്‍ ചെയ്ത് സ്ഥാനാരോഹണം നടത്തും. ഇനി മുതല്‍ ഇരുവരും പുറപ്പെടാശാന്തിമാരാണ്. നാളെ രാവിലെ സന്നിധാനത്ത് ശ്രീകോവില്‍ തുറക്കുന്നത് പുതിയ മേല്‍ശാന്തി എ.കെ.സുധീര്‍ നമ്ബൂതിരിയാണ്. മാളികപ്പുറം ക്ഷേത്രനട എം.എസ്.പരമേശ്വരന്‍ നമ്ബൂതിരിയും. ഡിസംബര്‍ 27നാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ. അന്ന് രാത്രി പത്തിന് നട അടച്ച ശേഷം മകരവിളക്ക് ഉത്സവത്തിനായി 30ന് തുറക്കും. മകരവിളക്ക് ജനുവരി 15നാണ്. തീര്‍ത്ഥാടനത്തിന് സമാപനംകുറിച്ച്‌ ജനുവരി 27ന് രാവിലെ ഏഴിന് നട അടയ്ക്കും. ദേവസ്വം മന്ത്രി കടകംപള്ളി സരേന്ദ്രന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു, ബോര്‍ഡ് അംഗങ്ങളായ അഡ്വ.എന്‍.വിജയകുമാര്‍, അഡ്വ.കെ.എസ്.രവി, ദേവസ്വം കമ്മിഷണര്‍ എം.ഹര്‍ഷന്‍ തുടങ്ങിയവര്‍ ഇന്ന് സന്നിധാനത്ത് എത്തും.