സിദ്ധുവിന്റെ ഓർമ്മയ്ക്കായി വീട്ടുമുറ്റത്ത് കുഴിമാടം

സിദ്ധു എന്ന ഒറ്റ വിളിയിൽ തന്റെ അടുത്ത ഓടിയെത്തുന്ന മകനെകുറിച്ച് പറയുമ്പോൾ ആ അമ്മയുടെ കണ്ണീർ അടക്കാൻ കഴിയുന്നുണ്ടായയിരുന്നില്ല. പക്ഷെ ഈ ജന്മത്തിൽ ഇനി ആ മകനെ ആ അമ്മക്ക് കാണാൻ കഴിയില്ല സിദ്ധു എന്ന വിളി അവൻ കേൾക്കില്ല പക്ഷെ അവനുറങ്ങുന്ന കുഴിമാടം മരിക്കും വരെ ആ അമ്മയ്ക്ക് കാണാം വീട്ടുമുറ്റത്ത് മകന്റെ ഓര്‍മയ്‌ക്കായി കുഴിമാടമൊരുക്കുകയാണ് ജയപ്രകാശ്. തങ്ങളുടെ കാലശേഷവും സിദ്ധാര്‍ത്ഥിന്റെ ഓര്‍മകള്‍ നിലനില്‍ക്കണം. പരസ്പരം കലഹിക്കുന്ന കലാലയ രാഷ്‌ട്രീയത്തോടുള്ള ചോദ്യമാകണം സിദ്ധാര്‍ത്ഥിന്റെ കൊലപാതകം. അവന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും കണ്ട, അവന്‍ പിച്ചവച്ച ഈ മുറ്റത്ത് തന്നെ അവന്‍ ഉറങ്ങിക്കോട്ടെ…അവര്‍ പറയുന്നു. മനസ്സിലെ ഉണങ്ങാത്ത മുറിവുകളും മകന്റെ ഓര്‍മകളില്‍ തോരാത്ത കണ്ണീരുമായി ഈ മാതാപിതാക്കള്‍ ആവശ്യപ്പെടുന്നു. ”തങ്ങളുടെ മകന് നീതി ലഭിക്കണം

പൂക്കോട് വെറ്റിറിനറി സര്‍വകലാശാലയില്‍ കൊടിയ പീഡനങ്ങള്‍ക്കൊടുവില്‍ മരണപ്പെട്ട സിദ്ധാര്‍ത്ഥിന്റെ കൊലപാതകം ആത്മഹത്യയെന്ന് കെട്ടിച്ചമയ്‌ക്കാനുള്ള തിരക്കഥ പോലീസ് നടത്തുമ്പോഴും മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ തങ്ങളെ തഴയില്ലെന്ന വിശ്വാസമായിരുന്നു മാതാപിതാക്കള്‍ക്ക്. എന്നാല്‍ എല്ലാം തെറ്റി. തങ്ങളെ മുഖ്യമന്ത്രിയും പുറന്തള്ളിയെന്ന് അവര്‍ പറയുന്നു. ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഭരണകൂടം സിബിഐ അന്വേഷണത്തിന് പ്രഖ്യാപിച്ചുവെങ്കിലും അത് വാക്കുകളില്‍ മാത്രം ഒതുക്കി നിര്‍ത്തിയ രാഷ്‌ട്രീയ തന്ത്രമായിരുന്നുവെന്ന് സിദ്ധാര്‍ത്ഥിന്റെ പിതാവ് ജയപ്രകാശ് പറയുന്നു.ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനും കേസ് പൂഴ്‌ത്തിവയ്‌ക്കാനും സിദ്ധാര്‍ത്ഥിന്റെ ജീവന്റെ വിലയ്‌ക്കുവേണ്ടി പോരാടിയവരുടെ വാമൂടി കെട്ടാനുമുള്ള ഗൂഢനീക്കമായിരുന്നു സിബിഐ അന്വേഷണമെന്ന വെറും പ്രഖ്യാപനം.

ഇപ്പോള്‍ പോലീസ് അന്വേഷണവും അവസാനിപ്പിച്ച മട്ടിലാണ്. സംഭവവുമായി ബന്ധമുള്ള 33 വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച വിസിയുടെ നടപടി ഏറെ ഖേദകരമാണെന്നും മകന്റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ജയിലില്‍ കഴിയുന്ന പ്രതികളും നാളെ ഇതുപോലെ കുറ്റവിമുക്തരാക്കപ്പെടുമെന്നുമുള്ള ആശങ്കയിലാണ് തങ്ങളെന്നും രക്ഷിതാക്കള്‍ പറയുന്നു. കേരള ആഭ്യന്തര വിഭാഗം സിബിഐക്ക് ഇനി നല്‍കാന്‍ പോകുന്ന ഫോറം അപൂര്‍ണമാകുമോയെന്ന് ആശങ്കയുള്ളതായും സിദ്ധാര്‍ത്ഥിന്റെ മാതാപിതാക്കള്‍ പറയുന്നു.

ഒപ്പം കളിച്ചും ഇണങ്ങിയും പിണങ്ങിയും വളര്‍ന്ന ചേട്ടന്റെ ഫോട്ടോയില്‍ നോക്കി സിദ്ധാര്‍ത്ഥിന്റെ അനുജന്‍ പവി ചോദിക്കുന്നു. ”എന്റെ ചേട്ടനെ അവരെന്തിനാ കൊന്നത്…? ഈ ചോദ്യത്തിന് ഉത്തരം നല്‍കേണ്ട ഭരണകൂടം ബോധപൂര്‍വം കണ്ണും ചെവിയും മൂടുകയാണ്. തങ്ങള്‍ക്ക് നീതികിട്ടാന്‍ കേന്ദ്രത്തില്‍ പ്രതീക്ഷ അര്‍പ്പിച്ച് നീതിപൂര്‍വമായ അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനെ സമീപിക്കാന്‍ തയാറാവുകയാണ് കുടുംബം. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സിലറായി ചുമതലയേറ്റ ഡോ. കെഎസ് അനില്‍ സിദ്ധാര്‍ത്ഥന്‍റെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടു. സിദ്ധാര്‍ത്ഥന്‍റെ നെടുമാങ്ങാട്ടുള്ള വീട്ടിലാണ് വിസി എത്തിയത്. പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും സിദ്ധാര്‍ത്ഥന്‍റെ അച്ഛനും അമ്മയ്ക്കും പറയാനുള്ളത് കേട്ടുവെന്നും കെഎസ് അനില്‍ പറഞ്ഞു. അന്വേഷണ കമ്മീഷനെ നിയമിച്ചതിനാൽ കുടുതൽ കാര്യങ്ങൾ പറയുന്നില്ല. കമ്മീഷന്‍റെ പ്രവർത്തനങ്ങൾക്കാവശ്യമായ ധന സഹായം നൽകും.

റാഗിങ് പോലുള്ള കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള കാര്യങ്ങൾ കമ്മീഷന്‍റെ പരിധിയിലാണ് വരുന്നത്. വൈസ് ചാൻസിലർ ഓഫീസിലെ എല്ലാവരും പുതിയതാണെന്നും കെഎസ് അനില്‍ പറഞ്ഞു. സിദ്ധാര്‍ത്ഥന്‍റെ അച്ഛൻ ജയപ്രകാശ് വൈസ് ചാന്‍സിലറോട് കാര്യങ്ങള്‍ വിശദീകരിച്ചു. പുതിയ വിസിയോട് പറയാനുള്ളതെല്ലാം പറഞ്ഞിട്ടുണ്ടെന്നും ഗവര്‍ണര്‍ നിയോഗിച്ച അന്വേഷണ കമ്മീഷനില്‍ വിശ്വാസമുണ്ടെന്നും സിദ്ധാര്‍ത്ഥന്‍റെ അച്ഛൻ ജയപ്രകാശ് പറഞ്ഞു. പുതിയ വിസിയിൽ പ്രതീക്ഷയുണ്ടെന്നും ആശങ്കയെല്ലാം അറിയിച്ചിട്ടുണ്ടെന്നും നീതിപൂർവമായ ഇടപെടലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജയപ്രകാശ് പറഞ്ഞു.