ന്യൂഡൽഹി/ ജൂലായ് ഒന്ന് മുതൽ കേന്ദ്ര സർക്കാർ രാജ്യത്ത് പുതിയ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കും. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ തൊഴിൽ ദിനങ്ങൾ കൂടുമെങ്കിലും ജോലി സമയം കൂടില്ല. അവധി ദിനങ്ങളിൽ വർധന ഉണ്ടാവും. തൊഴിലാളികൾക്ക് നിലവിൽ ലഭിക്കുന്ന ശമ്പളത്തിലും എംപ്ളോയിസ് പ്രൊവിഡന്റ് ഫണ്ടിലേക്കുള്ള വിഹിതം, ജോലി സമയം എന്നിവയിൽ കാര്യമായ മാറ്റങ്ങൾ പുതിയ നിയമത്തിൽ ഉണ്ടാവും.
പുതിയ നിയമമനുസരിച്ച് സ്വകാര്യ കമ്പനികൾക്ക് ജോലി സമയം 12 മണിക്കൂറായി ഉയർത്താൻ കഴിയും. നിലവിലുള്ള 8 – 9 മണിക്കൂറാണ് ജോലി സമയം. ജോലി സമയം ഇത്തരത്തിൽ ഉയർത്തുന്നതോടെ നിലവിൽ നൽകുന്ന രണ്ട് അവധി ദിവസങ്ങൾക്ക് പകരം മൂന്ന് അവധി ദിവസങ്ങൾ കമ്പനികൾ നൽകേണ്ടി വരും. അതിനാൽ തൊഴിലാളികളുടെ ജോലി ഭാരം കൂടില്ലെന്നാണ് സർക്കാർ കണക്കുകൂയിരിക്കുന്നത്. മൂന്ന് അവധി ദിനങ്ങൾ നൽകുന്നത് കൊണ്ട് തന്നെ ജോലി സമയം 12 മണിക്കൂറായി ഉയർത്തിയാലും ആഴ്ചയിലെ മൊത്തം ജോലി സമയം 48 മണിക്കൂർ തന്നെ ആയിരിക്കും.
പുതിയ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കുന്നതോടെ അടിസ്ഥാന ശമ്പളത്തിൽ മാറ്റങ്ങൾ വരും. പുതിയ നിയമം അനുസരിച്ച് ജീവനക്കാർക്ക് കൈയിൽ ലഭിക്കുന്ന ശമ്പളം മൊത്തം ശമ്പളത്തിന്റെ 50 ശതമാനം ആയിരിക്കണം. ജീവനക്കാരുടെ പി എഫ് വിഹിതത്തിലും വർദ്ധനവ് വരും. റിട്ടയർമെന്റ് കോർപ്പസും ഗ്രാറ്റുവിറ്റി തുകയും വർദ്ധിക്കും.