തൃശ്ശൂർ വാടനപ്പള്ളിയിൽ മോഷ്ടാവിനെ തള്ളിവീഴ്ത്തി പ്ലസ് ടു വിദ്യാർത്ഥിനി. വെട്ടുകത്തി കഴുത്തിൽ വെച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച മോഷ്ടാവിനെയാണ് സ്മൃതിയെന്ന പെൺകുട്ടി തള്ളിവീഴ്ത്തിയത്. തളിക്കുളം ഇടശേരിയിലാണ് തളിക്കുളം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് കെ.കെ. രജനിയുടെയും ഹേനന്റെയും മകളാണ് സ്മൃതി. ബുധനാഴ്ച പുലർച്ച 2.30ഓടെയാണ് മോഷണശ്രമം നടന്നത്.
സ്മൃതിയുടെ കുടുംബത്തിന് പഠനമുറിക്കുള്ള സഹായം കിട്ടിയതോടെ വീടിന്റെ മുകൾഭാഗം പൊളിച്ച് പഠനമുറിയുടെ നിർമാണ പ്രവർത്തനം നടന്നുവരുകയാണ്. അതിനാൽ മുകൾഭാഗം വഴി അകത്തേക്ക് കടക്കാനാവും. വീടിന് പുറത്ത് ഇട്ടിരുന്ന ഹേനെൻറ മുണ്ട് എടുത്ത് മോഷ്ടാവ് തളപ്പാക്കി സമീപത്തെ കവുങ്ങിലൂടെ വീടിന്റെ മുകളിലേക്ക് കയറി അകത്ത് കടക്കുകയായിരുന്നു. തുടർന്ന് വീട്ടിലെ വെട്ടുകത്തി എടുത്ത്, ഉറങ്ങുകയായിരുന്ന സ്മൃതിയുടെ കഴുത്തിൽ വെച്ച് ഭീഷണിപ്പെടുത്തി പണം കവരാൻ ശ്രമിക്കുകയായിരുന്നു. ഞെട്ടിയുണർന്ന മുൻ സ്റ്റുഡൻറ് പൊലീസ് കാഡറ്റായ എസ്മൃതി കള്ളെൻറ കൈയിൽ കടന്നുപിടിച്ചു.
മൽപ്പിടിത്തത്തിൽ വെട്ടുകത്തി തട്ടിത്തെറിപ്പിച്ച ശേഷം മോഷ്ടാവിനെ തള്ളിത്താഴെയിട്ടു. ബഹളംകേട്ട് രജനിയും ഹേനനും എഴുന്നേറ്റ് വന്നതോടെ മോഷ്ടാവ് വീടിന് മുകളിലേക്ക് കയറി ചാടി രക്ഷപ്പെട്ടു. സമീപത്തെ മറ്റ് വീടുകളിലും മോഷണശ്രമം നടന്നിട്ടുണ്ട്. ഈനേരം മേഖലയിൽ വൈദ്യുതി നിലച്ചിരുന്നു. പുലർച്ചതന്നെ വാടാനപ്പള്ളി പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും മോഷ്ടാവിനെ പിടികൂടാനായില്ല.