പിണറായി വിജയന്‍ കമ്യൂണിസ്റ്റാണോയെന്ന് എം കെ മുനീർ; വഖഫ് നിയമന വിവാദ൦ ആളിക്കത്തുന്നു; സംരക്ഷണ റാലിയിൽ പങ്കെടുത്ത 10,000 പേർക്കെതിരെ കേസ്

വഖഫ് നിയമന വിവാദവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് രാഷ്ട്രീയ സംഘടനയാണോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് പിണറായി വിജയന്‍ കമ്യൂണിസ്റ്റാണോ എന്ന് മറുപടിയുമായി എം.കെ.മുനീര്‍ എംഎൽഎ. മുസ്‌ലിം ലീഗിന് എന്തെങ്കിലും ചെയ്യണമെങ്കിൽ എ കെ ജി സെന്ററിന്റെ അനുമതി ആവശ്യമില്ലെന്നും പറഞ്ഞതൊന്നും ചെയ്യാത്തയാളാണ് മുഖ്യമന്ത്രിയെന്നും എം കെ മുനീർ വിമർശിച്ചു. പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളിൽ മുഖ്യമന്ത്രി ഉറപ്പ് പാലിച്ചില്ല. ഒരു സമുദായം മാത്രം ഒന്നും ചെയ്യാൻ പാടില്ലെന്ന് പറയുന്നത് ശരിയല്ല.

വഖഫ് നിയമന വിവാദത്തിൽ ഞങ്ങൾ മിണ്ടരുതെന്നാണോ പിണറായി വിജയൻ പറയുന്നത്. അത് കൈയിൽ വച്ചാൽ മതി.‌ ലീഗിന്‍റെ തലയില്‍ കയറേണ്ട. പിണറായി പറയുന്നത് മുഴുവന്‍ വാസ്തവവിരുദ്ധമായ കാര്യങ്ങളാണ്. വഖഫ് നിയമനങ്ങള്‍ പിഎസ്‍സിക്ക് വിടാനുള്ള തീരുമാനമെടുത്തത് സര്‍ക്കാരാണെന്നും മുനീർ കുറ്റപ്പെടുത്തി.

അതേസമയം മുസ്‌ലിം ലീഗിന്റെ വഖഫ് സംരക്ഷണ റാലിയിൽ പങ്കെടുത്ത 10,000 പേർക്കെതിരെ കേസ്. കോഴിക്കോട് വെള്ളയിൽ പൊലീസാണ് കേസെടുത്തത്. കൊവിഡ് പ്രോട്ടോകോൾ ലംഘനം, ഗതാഗത തടസം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.