യുപിഐ ഇടപാടുകളുടെ പരിധി ഉയർത്തി, 5 ലക്ഷംവരെ അയക്കാം

ന്യൂഡൽഹി : യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) ഇടപാടുകളുടെ പരിധി ഉയർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ചില പ്രത്യേക കാറ്റഗറിയിൽ ഉൾപ്പെടുന്ന സേവനങ്ങൾക്കാണ് പരിധി ഉയർത്തിയിരിക്കുന്നത്. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് നടത്തുന്ന യുപിഐ ഇടപാടുകളുടെ പരിധി 1 ലക്ഷത്തിൽ നിന്ന് 5 ലക്ഷമായി ഉയർത്തിയെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു.

ആശുപത്രികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള പണമിടപാടുകൾക്ക് മാത്രമാണ് പുതിയ പരിധി ബാധകം. റിസർവ് ബാങ്കിന്റെ ഏറ്റവും പുതിയ നയ അവലോകനത്തിന് ശേഷം ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ആണ് മാറ്റം പ്രഖ്യാപിച്ചത് . വിദ്യാഭ്യാസ, ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾക്കായി ഉയർന്ന തുകയുടെ യുപിഐ പേയ്‌മെന്റുകൾ നടത്താൻ ഇത് ഉപഭോക്താക്കളെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ ക്രെഡിറ്റ് കാർഡ് പേമെന്റുകൾ, ലോൺ റീപേമെന്റുകൾ, ഇൻഷുറൻസ് എന്നീ ചില വിഭാഗങ്ങൾക്കും ഇടപാട് പരിധി ഒരു ലക്ഷം രൂപയിൽ കൂടുതൽ നൽകുന്നുണ്ട്. ഇതുകൂടാതെ മ്യൂച്ചൽ ഫണ്ട് സബ്സ്‌ക്രിപ്ഷൻ, ഇൻഷുറൻസ് പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ, ക്രെഡിറ്റ് കാർഡ് പേയ്‌മെന്റ്‌സ് തുടങ്ങിയ റെക്കറിംഗ് ഓൺലൈൻ ഇടപാടുകളുടെ പരിധി 15,000ൽ നിന്ന് 1 ലക്ഷം രൂപയായി ഉയർത്തിയതായും ആർബിഐ വ്യക്തമാക്കി.