അറേബ്യയിലെ ചുട്ടുപൊള്ളുന്ന മണലാരണ്യത്തില്‍ അകപ്പെട്ട് പോയ സാധാരണക്കാരുടെ ദുരിത ജീവിതം പറഞ്ഞ കഥയാണ് ബെന്യാമിന്റെ ആടു ജീവിതം. എന്നാല്‍ അവിടെയും അവസാനിക്കുന്നതല്ല ഇത്. അതിലും കഠിനമായ യാതനകളിലൂടെ കടനന്നു പോകേണ്ടി വന്ന നെടുമങ്ങാട്, വിതുര കൊപ്പം സ്വദേശി വിഷ്ണു വിഹാറില്‍ വി അദ്വൈതിന്റെ ജീവിതമാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. ഒടുവില്‍ നോര്‍ക്കയുടെ ഇടപെടല്‍ മൂലം യുവാവ് ചതിയില്‍ നിന്നും രക്ഷപ്പെടുകയും ദുരിത ജീവിതത്തിന് അറുതിയായി നാട്ടിലേക്ക് മടങ്ങുവാനും സാധിച്ചു.
അദ്വൈതിന് സുഹൃത്ത് മുഖേന കുവൈത്തിലെ ഒരു ഡ്രൈവര്‍ വിസ ലഭിച്ചു. സ്‌പോണ്‍സറുടെ വാഹനങ്ങള്‍ കൈകാര്യം ചെയ്യുക എന്നതായിരുന്നു അദ്വൈതിന് ലഭിച്ച ജോലി. എന്നാല്‍ അധികം വൈകാതെ കഥ മാറി. അദ്വൈതിനെ സ്‌പോണ്‍സറുടെ റിയാദിലെ ഫാമില്‍ ഒട്ടകത്തെയും ആടുകളെയും മേയ്ക്കാനുള്ള ജോലി നല്‍കി. ഇതോടെയാണ് യുവാവിന്റെ ജീവിതം കീഴ്‌മേല്‍ മറിയുന്നത്. കൊടും ദുരിത ജീവിതത്തിന് ഇവിടെ തുടക്കമാവുകയായിരുന്നു. സ്‌പോണ്‍സറുടെ ഈ ചതിയില്‍ പെട്ടുപോവുക ആയിരുന്നു അദ്വൈത്.
മരുഭൂമിയില്‍ ചുട്ടു പൊള്ളുന്ന ചൂടില്‍ കുടിവെള്ളമോ നല്ല ഭക്ഷണമോ ഇല്ലാതെ രണ്ട് മാസത്തോളം ആണ് അദ്വൈത് ടെന്റില്‍ താമസിച്ചത്. ഈ കാലയിളവില്‍ ഒട്ടകത്തിന് നല്‍കുന്ന വെള്ളവും വല്ലപ്പോഴും ലഭിക്കുന്ന ഭക്ഷണവുമാണ് അദ്വൈതിന് ലഭിച്ചിരുന്നത്. ഒടുവില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ അദ്വൈതിനെ കണ്ടെത്തുകയായിരുന്നു. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെയാണ് ഇവര്‍ യുവാവിനെ കണ്ടെത്തിയത്. അദ്വൈതിന്റെ പിതാവ് നോര്‍ക്ക റൂട്ട്‌സിന് പരാതി നല്‍കിയിരുന്നു. ഈ പരാതി പ്രകാരം നോര്‍ക്ക അധികൃതര്‍ സൗദിയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടുകയും നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയുമാണ് ചെയ്തത്.
അതേസമയം, നോര്‍ക്ക് റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ ഹരികൃഷ്ണന്‍ നമ്പൂതിരി ദമാമിലെ സന്നദ്ധ പ്രവര്‍ത്തകനായ നാസ് ഷൗക്കത്തലിയുമായി ഫോണിലൂടെ ബന്ധധപ്പെട്ടു. ഒടുവില്‍ നോര്‍ക്ക റൂട്ട്‌സ് അദ്വൈതിന് വിമാന ടിക്കറ്റ് എടുത്ത് നല്‍കി. തിരുവനന്തപപുരം വിമാന താവളത്തില്‍ എത്തിയ അദ്വൈതിനെ പിതാവ് എസ് ആര്‍ വേണുകുമാറും നോര്‍ക്ക ഓഫീസര്‍മാരും ചേര്‍ന്ന് സ്വീകരിച്ചു. തന്നെ രക്ഷിച്ചതിന് സംസ്ഥാന സര്‍ക്കാരിനും നോര്‍ക്കയ്ക്കും അദ്വൈത് നന്ദി പറഞ്ഞു.
നേരത്തെയും സമാനമായ മറ്റൊരു വാര്‍ത്ത എത്തിയിരുന്നു. കൂട്ടുകാരന്റെ ബന്ധു നല്‍കിയ വിസയില്‍ വിദേശത്ത് എത്തിയ യുവാവിന്റെ ജീവിതം ആടുജീവിതത്തിന് സമാനം എന്നായിരുന്നു റിപ്പോര്‍ട്ട്. യുവാവിന്റെ മോചനത്തിനായി ഇപ്പോള്‍ ഭാര്യയും മാതാപിതാക്കളും സര്‍ക്കാറിന്റെ സഹായം തേടുകയാണ്. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ കാക്കാഴം സ്വദേശി അന്‍ഷദാണ് ദുരിതമനുഭവിക്കുന്നത്. വീട്ടുജോലിയെന്ന് പറഞ്ഞ് കൂട്ടുകാരന്റെ ബന്ധു വിസ നല്‍കിയ വിസയില്‍ രണ്ടുവര്‍ഷം മുമ്പാണ് അന്‍ഷാദ് സൗദിയിലെ റിയാദിലെത്തിയത്. എന്നാല്‍ അവിടെ ചെന്നപ്പോള്‍ ലഭിച്ചതാകട്ടെ ഒട്ടകങ്ങളെ പരിപാലിക്കുന്ന ജോലി. പ്രാഥമികാവശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ സൗകര്യമില്ലാത്ത ടെന്റില്‍ താമസം. കടുത്ത ജോലിഭാരത്തിനൊപ്പം സ്‌പോണ്‍സറുടെ ക്രൂരമര്‍ദനങ്ങളും. രക്ഷപ്പെടാനായി ഒരാഴ്ച മുമ്ബ് 90 കിലോമീറ്റര്‍ മരുഭൂമിയിലൂടെ നടന്ന് ഒരു പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും പക്ഷേ, സ്‌പോണ്‍സറെ വിളിച്ചുവരുത്തി അയാള്‍ക്കൊപ്പം തിരിച്ചയക്കുകയായിരുന്നു പോലീസ്. നരഗജീവിതം അന്‍ഷദിനെ പ്രാകൃതരൂപത്തിലാക്കി.
അന്‍ഷദിനെ റിയാദില്‍നിന്ന് മോചിപ്പിച്ച് നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി വാപ്പ ജലാലുദ്ദീനും ഉമ്മ ലൈലയും ഭാര്യ റഷീദയും അധികൃതരുടെ മുന്നില്‍ കേഴുകയാണ്. റിയാദിലുള്ള സാമൂഹ്യപ്രവര്‍ത്തകര്‍ ഇടപെട്ട് ഇന്ത്യന്‍ എംബസിയിലും സൗദി അധികൃതര്‍ക്കും പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. കടംവാങ്ങിയ എണ്‍പതിനായിരം രൂപയ്ക്ക് വിസ സംഘടിപ്പിച്ചാണ് അന്‍ഷദ് സൗദിയിലേക്ക് പോയത്. സൗദി പൗരന്റെ വീട്ടില്‍ അതിഥികള്‍ക്ക് ചായയും പലഹാരവും നല്‍കുന്ന ജോലിയാണെന്ന് വിശ്വസിപ്പിച്ചാണ് കൂട്ടുകാരന്റെ ബന്ധു വിസ നല്‍കിയത്. 2017 ഒക്ടോബര്‍ 18നാണ് സൗദിയിലെത്തിയത്. അന്‍ഷാദ് പോകുന്ന സമയത്ത് ഭാര്യ റാഷിദ ഗര്‍ഭിണിയായിരുന്നു. രണ്ടുവയസായ മകന്‍ ഉമറുള്‍ ഫാറൂക്കിനിനെ ഇതേവരെ വാപ്പ നേരിട്ട് കണ്ടിട്ടില്ല.