രാഷ്ട്രീയ മേലാളന്മാർ മുസ്ലിം സമുദായത്തിന്മേൽ നടക്കുന്ന അനാചാരങ്ങൾക്ക് എതിരെ വിരൽ ചൂണ്ടാൻ മടിക്കും- അഞ്ജു പാർവതി പ്രഭീഷ്

അക്യുപങ്ചറിലൂടെ വീട്ടിൽ പ്രസവമെടുത്തതിനെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർത്താവ് മണക്കാട് സ്വദേശി നയാസിനെ നേമം പോലീസ് അറസ്റ്റ് ചെയ്തു. മനപൂർവമല്ലാത്ത നരഹത്യ, ഗർഭസ്ഥശിശു മരിക്കാനിടയായ സാഹചര്യം സൃഷ്ടിക്കുക എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. നയാസിനെതെരെ മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ് പങ്കിട്ട കുറിപ്പ് ശ്രദ്ധേയമാകുന്നു.

മൂന്ന് തവണ സിസേറിയന് വിധേയമായ ഒരു സ്ത്രീ ശരീരം വച്ച് അക്യുപങ്ചർ ചികിത്സ പരീക്ഷണം. മൂന്നാമത്തെ സിസേറിയൻ കഴിഞ്ഞ് ഒരു വർഷം തികയും മുമ്പേ നാലാം പ്രസവം. സ്ത്രീ എന്നാൽ ഭോഗിക്കാൻ, പെറ്റ് കൂട്ടാൻ മാത്രമുള്ള ഉപാധി. അവളുടെ ശാരീരികാവസ്ഥയെ കുറിച്ച് ചിന്തിക്കാതെ, മാനുഷികമായ യാതൊരു പരിഗണനയും കൊടുക്കാതെ പെറ്റ് കൂട്ടി, നമ്മുടെ ആളുകളുടെ എണ്ണം കൂട്ടൂ എന്ന പ്രാകൃത ചിന്ത. ഇതൊക്കെ നടക്കുന്നത് എവിടെയാണ്? സ്ത്രീ സുരക്ഷയ്ക്കും തുല്യ നീതിക്കും വേണ്ടി വനിതാ മതിൽ പണിത് ഉയർത്തിയ നാട്ടിലാണെന്ന്
അഞ്ജു കുറിപ്പിൽ പറയുന്നു

അക്യുപങ്ചറിലൂടെ വീട്ടിൽ പ്രസവമെടുക്കൽ, അമ്മയും കുഞ്ഞും മരിച്ചു.!! പ്രബുദ്ധ നവോത്ഥാന പുരോഗമന നമ്പർ വൺ ആരോഗ്യകേരളത്തിന്റെ തലസ്ഥാന നഗരിയിൽ നടന്ന ഈ സംഭവത്തിലൂടെ കേരളം ഒരിക്കൽ കൂടി തെളിയിക്കുന്നു നൂറു ശതമാനം സാക്ഷരതയുള്ള സമൂഹമെന്നതുകൊണ്ടോ വിദ്യാഭ്യാസപരമായി ഏറെ മുന്നിൽ നിന്നതുകൊണ്ടോ ഒരു സമൂഹം enlightened ആവുന്നില്ലായെന്നത്.
ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും സ്ത്രീ ശരീരം എന്നത് വെറും ഭോഗിക്കാനും പെറ്റ് കൂട്ടാനും മാത്രം ഉള്ളതാണെന്ന പ്രാകൃത ചിന്ത പേറുന്ന ഒരുവന്റെ നിർബന്ധബുദ്ധിയിൽ രണ്ട് പെടു മരണങ്ങൾ, അല്ല മനഃപൂർവ്വം ഉള്ള നരഹത്യ തന്നെയാണത്.

കേട്ടു കേൾവി ഇല്ലാത്ത സംഭവങ്ങളാണ് പ്രബുദ്ധ കേരളത്തിൽ അരങ്ങേറുന്നത്. രണ്ടാം ഭാര്യയുടെ നാലാം പ്രസവം എടുക്കുന്നത് ആദ്യ ഭാര്യയും മകളും. മൂന്ന് തവണ സിസേറിയന് വിധേയമായ ഒരു സ്ത്രീ ശരീരം വച്ച് അക്യുപങ്ചർ ചികിത്സ പരീക്ഷണം. മൂന്നാമത്തെ സിസേറിയൻ കഴിഞ്ഞ് ഒരു വർഷം തികയും മുമ്പേ നാലാം പ്രസവം. സ്ത്രീ എന്നാൽ ഭോഗിക്കാൻ, പെറ്റ് കൂട്ടാൻ മാത്രമുള്ള ഉപാധി. അവളുടെ ശാരീരികാവസ്ഥയെ കുറിച്ച് ചിന്തിക്കാതെ, മാനുഷികമായ യാതൊരു പരിഗണനയും കൊടുക്കാതെ പെറ്റ് കൂട്ടി, നമ്മുടെ ആളുകളുടെ എണ്ണം കൂട്ടൂ എന്ന പ്രാകൃത ചിന്ത. ഇതൊക്കെ നടക്കുന്നത് എവിടെയാണ്? സ്ത്രീ സുരക്ഷയ്ക്കും തുല്യ നീതിക്കും വേണ്ടി വനിതാ മതിൽ പണിത് ഉയർത്തിയ നാട്ടിൽ.

ഇതൊന്നും ഇവിടെ ചർച്ചയാവില്ല. നയാസ് എന്ന ഭർത്താവിന്റെ അറസ്റ്റ്, അയാൾക്ക് എതിരെയുള്ള ഒരു കേസ്, അവിടെ നില്ക്കും അന്വേഷണം. അല്ല നിറുത്തിപ്പിക്കും വോട്ട് ബാങ്ക് രാഷ്ട്രീയം. ഇസ്ലാം മത വിഭാഗത്തിനിടയിൽ പടർന്നുപ്പിടിച്ചിട്ടുള്ള വ്യാജ ചികിത്സകന്മാർ, അവരുടെ അശാസ്ത്രീയമായ ചികിത്സകൾ ഒന്നും ഇവിടെ ചർച്ച ആവില്ല. ശിഹാബ് എന്ന ചികിത്സകൻ, ഈ സംഭവത്തിൽ അയാൾക്ക് ഉള്ള പങ്ക്, ഇതേ രീതിയിൽ ഉള്ള ചികിത്സ എവിടെയൊക്കെ നടക്കുന്നു എന്നതൊന്നും അഡ്രസ്സ് ചെയ്യപ്പെടില്ല.

ഈ സംഭവത്തിലും മരിച്ചു കുഴിയിൽ പോയ മോഹനൻ വൈദ്യരെയും ജേക്കബ് വടക്കാഞ്ചേരിയെയും വിമർശിക്കാൻ നാവ് പൊന്തിയ ഡോക്ടർ ജിനേഷ് കുപ്രസിദ്ധ വ്യാജ വൈദ്യൻ ആയ ഷുഹൈബ് റിയാലുവിന്റെ പങ്ക് ഒന്നും പറയാൻ മിനക്കെടില്ല. ഈ ഒരു കുറ്റകരമായ മൗനമാണ് ഇസ്ലാം സമുദായത്തെ സ്വാധീനിക്കാനും മനുഷ്യ ജീവന് ഭീഷണി ആയി മാറാനും ഒക്കെ ഇവരെ പോലെയുള്ള വ്യാജന്മാരുടെ പിൻബലം. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് മീതെ അട ഇരിക്കുന്ന രാഷ്ട്രീയ മേലാളന്മാർ ഈ ഒരു സമുദായത്തിന്മേൽ നടക്കുന്ന അനാചാരങ്ങൾക്ക് എതിരെ വിരൽ ചൂണ്ടാൻ മടിക്കും. അഥവാ ഇതര സമുദായത്തിലുള്ളവർ അത് ചൂണ്ടിക്കാട്ടിയാൽ അവരെ വർഗ്ഗീയവാദി എന്ന ചാപ്പയടി കൊണ്ട് നിശബ്ദരാക്കാൻ നോക്കും.

ഇന്ന് ഈ ഒരു സംഭവം ഉണ്ടായപ്പോൾ ഇവിടെ നടന്ന ഏറ്റവും ഹീനമായ ഒരു കാര്യം നമ്മൾ അറിഞ്ഞു. അതിന് രണ്ട് ജീവനുകൾ നഷ്ടപ്പെടേണ്ടി വന്നു. അപ്പോൾ പുറം ലോകം അറിയാത്ത എന്തെല്ലാം ഇവിടെ നടക്കുന്നുണ്ടാവും. സഖാവ് കുപ്പായം ഇട്ട ഒരു കള്ള വൈദ്യൻ നരബലി നടത്തിയ കഥ കേൾക്കുവോളം നമ്മൾ അറിഞ്ഞിരുന്നോ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മനുഷ്യ ബലിയുടെ ഉപാസകർ നമുക്ക് മുന്നിൽ ഉണ്ടെന്ന്. ഈ സംഭവം ഇവിടെ ഒരു ചർച്ച ആവുകയേ ഇല്ല. മരണപ്പെട്ട സ്ത്രീക്ക് നിഷേധിക്കപ്പെട്ട മാനുഷിക പരിഗണന, അവരെ വെറും ഒരു സെക്സ് അടിമ മാത്രമായി കണ്ട മൈൻഡ് സെറ്റ് ഒന്നും ചർച്ചിക്കാൻ ഒരു സ്ത്രീപക്ഷവാദിക്കും നാവ് പൊന്തില്ല. അതിന് ഈ സംഭവം നടന്നത് ഉത്തരേന്ത്യയിൽ ആവണം. ഭർത്താവ് ഏതെങ്കിലും ഉയർന്ന ജാതിയിൽ ഉൾപ്പെട്ട ഹൈന്ദവൻ ആവണം. എങ്കിൽ മനുസ്മൃതിയുടെ നാല് വരികൾ എടുത്ത് പാട്രിയാർക്കി മുത്തപ്പന്റെ കോലവും വച്ച് നാല് റൗണ്ട് ഓടിയേനെ ഇടത് ഫെമിനിസ്റ്റുകൾ ആൻഡ് അന്തംസ്.