തൃശൂര്‍ പൂരത്തിനുള്ള എഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ കളക്ടര്‍

തൃശൂര്‍: തൃശൂര്‍ പൂരത്തിനുള്ള എഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ കളക്ടര്‍. നീരുള്ളതും ശബ്ദം കേട്ടാല്‍ വിരണ്ടോടുന്നതുമായ ആനകള്‍ മെയ് 11 മുതല്‍ 14 വരെ തൃശൂര്‍ നഗരത്തില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നളിക്കുന്നകാര്യം കോടതി വിധിക്കനുസരിച്ച് തീരുമാനിക്കുമെന്നും കളക്ടര്‍ ടിവി അനുപമ പറഞ്ഞു.

നിലവില്‍ ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ടുള്ള ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് തൃശൂര്‍ ജില്ലാ കളക്ടര്‍ ടിവി അനുപമ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. നീരുള്ളതും ആരോഗ്യപ്രശ്‌നനങ്ങളുമുള്ള ആനകളെ എഴുന്നള്ളിക്കരുതെന്ന് ദേവസ്വങ്ങള്‍ക്കും പൂരം സംഘാടകര്‍ക്കും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ശബ്ദം കേട്ടാല്‍ വിരണ്ടോടുന്ന ആനകളെയും ഉപയോഗിക്കാന്‍ പാടില്ല. ഇത്തരം ആനകള്‍ മെയ് 11 ,12, 13 ,14 ദിവസങ്ങളില്‍ തൃശൂര്‍ നഗരത്തില്‍ പ്രവേശിക്കാന്‍ പോലും പാടില്ലെന്നാണ് നിര്‍ദ്ദേശം.

എഴുന്നള്ളിക്കുന്ന ആനകളെ പരിശോധിക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും മൃഗ ഡോക്ടര്‍മാരുമടങ്ങുന്ന സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും പ്രത്യേക ആനയെ ഉദ്ദേശിച്ചല്ല വിലക്കെന്നും എല്ലാ ആനകള്‍ക്കുമുള്ള പൊതു നിര്‍ദ്ദേശമാണെന്നും കളക്ടര്‍ വ്യക്തമാക്കുന്നു.

അതേസമയം തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ നാളെ ഹൈക്കോടതിയെടുക്കുന്ന തീരുമാനത്തിനനുസൃതമായി നടപടിയെടുക്കുമെന്നും കളക്ടര്‍ അറിയിച്ചു.