കൈക്കൂലിക്കേസിൽ ഉദ്യോഗസ്ഥനെ രക്ഷിക്കാൻ കൈക്കൂലിവാങ്ങി വിജിലന്‍സ് ഡിവൈഎസ്പി

തിരുവനന്തപുരം : കൈക്കൂലിക്കേസിലെ പ്രതിയെ രക്ഷിക്കാന്‍ കൈക്കൂലി വാങ്ങിയ വിജിലന്‍സ് ഡിവൈഎസ്പിക്കെതിരെ എഫ്.ഐ.ആര്‍. ഫയല്‍ചെയ്തു. വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ ഡിവൈ.എസ്.പി. വേലായുധന്‍ നായരെ പ്രതിയാക്കി വിജിലന്‍സ് സംഘം പ്രത്യേകകോടതിയിലാണ് എഫ്.ഐ.ആര്‍. ഫയല്‍ ചെയ്തത്.

25,000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ തിരുവല്ല മുനിസിപ്പല്‍ സെക്രട്ടറി എസ്. നാരായണനെയും ഓഫീസ് അറ്റന്‍ഡര്‍ ഹസീനാബീഗത്തെയും വേലായുധന്‍നായര്‍ അറസ്റ്റുചെയ്തിരുന്നു. എന്നാൽ പ്രതിയായ നാരായണന്‍ തന്റെ ചെങ്ങന്നൂരിലെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ഇതേ ബാങ്കിലെ കഴക്കൂട്ടം ശാഖയിലേക്ക് 50,000 രൂപ മാറ്റി. വേലായുധന്‍നായരുടെ മകന്‍ ശ്യാംലാലിന്റെ അക്കൗണ്ടിലേക്കാണ് പണം അയച്ചത്.

അന്വേഷണത്തില്‍ വേലായുധന്‍ നായരും നാരായണനും നടത്തിയ വാട്‌സാപ്പ് ചാറ്റുകളും കണ്ടെത്തി. പണം കൈപ്പറ്റി മൂന്നുമാസത്തിനകം വിജിലന്‍സിന് പറ്റിയ പിശകാണ് നാരായണന്റെപേരില്‍ കേസ് എടുത്തതെന്നു കാണിച്ച് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ വേലായുധന്‍നായര്‍ റിപ്പോര്‍ട്ട് നല്‍കി.

എന്നാൽ പ്രത്യേകസംഘം നടത്തിയ അന്വേഷണത്തില്‍ നാരായണന്റെ അനധികൃത സ്വത്തുക്കളെക്കുറിച്ചും
വേലായുധന്‍ നായര്‍ക്ക് പണം കൈമാറിയതിനെ സംബന്ധിച്ച രേഖകലും കണ്ടെത്തി. ഇതോടെയാണ് ഇരുവരും കുടുങ്ങിയത്.