കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കൽ ഇൻസ്പക്ടർ വിജിലൻസ് പിടിയിൽ

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വിജിലൻസ്‌ പിടിയിൽ. ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റിലെ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ കൊല്ലം സ്വദേശിയായ എസ് എൽ സുമേഷ് ആണ് പാലായിൽവെച്ച് 7000 രൂപ കൈക്കുലി വാങ്ങുന്നതിനിടെ പിടിയിലായത്

കഴിഞ്ഞ ശനിയാഴ്ച സ്കൂൾ ലിഫ്റ്റിൻ്റെ വാർഷിക പരിശോധനയ്‌ക്കായി സുമേഷ് എത്തിയിരുന്നു. പരിശോധനയ്ക്ക് ശേഷം മാനേജറോട് 10,000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു. സ്കൂൾ അധികാരികളോട് ചോദിക്കാതെ പണം നൽകാൻ സാധിക്കില്ലെന്ന് മാനേജർ മറുപടി നൽകി. മാനേജ്മെൻ്റിനെ അറിയിച്ച ശേഷം ഫോണിൽ വിവരമറിയിക്കാൻ നിർദ്ദേശിച്ച ശേഷം ഇയാൾ മടങ്ങുകയായിരുന്നു.

പിന്നീട് ഇന്ന് പാലാ ഭാഗത്തുള്ള പോളിടെക്നിക്കൽ പരിശോധനയ്ക്കായി വരുമ്പോൾ 7000 രൂപ കൈക്കൂലി നൽകണമെന്ന് ഇയാൾ സ്കൂൾ മാനേജറെ അറിയിച്ചു. തുടർന്ന് , വിജിലൻസ് എസ് പി വി.ജി വിനോദ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടുകയായിരുന്നു.