താലിബാന്‍ ഭീകര സംഘടനയാണ്; അവര്‍ക്ക് ഉപരോധമേര്‍പ്പെടുത്തുന്ന കാര്യം ചര്‍ച്ച ചെയ്യണമെന്ന് കാനഡ

താലിബാന്‍ ഭീകര സംഘടനയാണ്. അവര്‍ക്ക് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ഗൗരവകരമായി ചര്‍ച്ച ചെയ്യണമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. താലിബാന്‍ എന്നത് ഭീകര സംഘടനയാണ്. അതുകൊണ്ടാണ് ഭീകര സംഘടനകളുടെ പട്ടികയില്‍ താലിബാന്‍ ഇടം നേടിയത്. ഇനി അവര്‍ക്ക് മേല്‍ ഉപരോധം നടപ്പാക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നും ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.

അഫ്ഗാന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ചേരുന്ന ജി-7 ഉച്ചകോടി ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ട്രൂഡോ വ്യക്തമാക്കി. താലിബാനെതിരെ സാമ്പത്തിക ഉപരോധം നടപ്പാക്കണമെന്ന് ജി-7 അംഗരാജ്യങ്ങളായ ബ്രിട്ടനും അമേരിക്കയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ന് ചേരുന്ന യോഗത്തില്‍ അഫ്ഗാന് മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചായിരിക്കും പ്രധാനമായും ചര്‍ച്ച ചെയ്യുക.

ബ്രിട്ടന്‍, അമേരിക്ക, ഇറ്റലി, ഫ്രാന്‍സ്, ജര്‍മ്മനി, ജപ്പാന്‍, കാനഡ തുടങ്ങിയവരാണ് ജി-7 അംഗരാജ്യങ്ങള്‍. താലിബാന്‍ മേഖലയില്‍ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ തുടരുകയും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഇടം നല്‍കുകയും ചെയ്താല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണമെന്നതാണ് ബ്രിട്ടന്റെ നിലപാട്. അഫ്ഗാനിലെ ഒഴിപ്പിക്കല്‍ നടപടികള്‍ സുഗമമാക്കാന്‍ രാജ്യാന്തരസമൂഹം ഒരുമിച്ച് നില്‍ക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.