രമേശ് ചെന്നിത്തല നിര്‍ബന്ധിച്ചിരുന്നു, തവനൂരില്‍ മത്സരിക്കാനില്ലെന്ന് ഫിറോസ് കുന്നംപറമ്പില്‍

പാലക്കാട്: തവനൂരില്‍ താന്‍ സ്ഥാനാര്‍ഥിയാകുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ സന്തോഷത്തോടെ മാറിനില്‍ക്കുകയാണെന്ന് ഫിറോസ് കുന്നംപറമ്പില്‍. ‘ഒരിക്കലും ഞാന്‍ ആഗ്രഹിച്ചതല്ല മത്സരിക്കാന്‍. ആരെയും മാറ്റിനിര്‍ത്തിയിട്ട് എനിക്കൊരു സീറ്റ് വേണ്ട.

തെരഞ്ഞെടുപ്പ് രംഗത്തേക്ക് ഇറങ്ങേണ്ട എന്നായിരുന്നു നേരത്തെ എന്‍റെ നിലപാട്. എല്ലാവരെയും ചേര്‍ത്തുനിര്‍ത്തി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നല്ലരീതിയില്‍ കൊണ്ടുപോകണമെന്നായിരുന്നു ഇതിന് പിന്നിലെ ഉദ്ദേശ്യം. എന്നാല്‍, എനിക്കെതിരെ ആക്രമണങ്ങള്‍ നിരന്തരം വന്നതോടെ മാറിചിന്തിക്കാന്‍ നിര്‍ബന്ധിതനായി.

നിരവധി യു.ഡി.എഫ് നേതാക്കാള്‍ എന്നെ വിളിച്ചിരുന്നു. രമേശ് ചെന്നിത്തല പാലക്കാട്ട് വന്നപ്പോള്‍ കാണാനായി വിളിച്ചുവരുത്തുകയും ചെയ്തു. അദ്ദേഹമടക്കം മത്സരിക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് സമ്മതം മൂളിയത്. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനും ആവശ്യപ്പെട്ടു.

തവനൂരില്‍ തന്‍റെ സ്ഥാനാര്‍ഥിത്വത്തിന്‍റെ കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണെന്നും പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും നേതാക്കള്‍ പറഞ്ഞതോടെയാണ് അരമനസ്സോടെ സമ്മതം മൂളിയത്. ഞായറാഴ്ച സ്ഥാനാര്‍ഥിക പട്ടിക പുറത്തുവരുേമ്ബാള്‍ തന്‍റെ പേരുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. പേര് അതില്‍ വന്നില്ല എന്ന് മാത്രമല്ല, വിവാദങ്ങള്‍ നിലനില്‍ക്കുന്ന മണ്ഡലങ്ങളുടെ പട്ടികയില്‍ തവനൂരും ഉള്‍പ്പെട്ടു. കൂടാതെ ഇതിന്‍റെ പേരില്‍ മലപ്പുറം ഡി.സി.സി ഓഫിസിന് മുന്നില്‍ ചിലര്‍ സമരവും തുടങ്ങി. തന്‍റെ പേരിലെ വിവാദങ്ങള്‍ കാണുമ്പോള്‍ മാനസികമായി വിഷമമുണ്ട്.

സീറ്റിന് മറ്റുള്ളവര്‍ താല്‍പ്പര്യം കാണിക്കുന്നുണ്ടെങ്കില്‍ ഞാന്‍ മാറിനില്‍ക്കുന്നതാണ് നല്ലത്. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചവര്‍ മത്സരിക്കട്ടെ. എന്‍റെ മേഖല രാഷ്ട്രീയ പ്രവര്‍ത്തനമല്ല, ചാരിറ്റിയാണ്.

അതേസമയം, താന്‍ മത്സരിക്കാതിരിക്കുന്നത് സ്വത്ത് വിവരങ്ങള്‍ കാണിക്കേണ്ടി വരുമെന്നതിനാലാണെന്ന് നേരത്തെ പലരും പ്രചരിപ്പിച്ചിരുന്നു. എന്നാല്‍, അക്കാര്യങ്ങള്‍ വെളിപ്പെടുത്തി സത്യാവസ്ഥ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കണമെന്ന് ആഗ്രഹിച്ചു. ഒപ്പം ഒരു വിഭാഗം എന്നെ വളഞ്ഞിട്ട് ആക്രമിക്കുന്നതില്‍നിന്ന് സംരക്ഷണവും ലഭിക്കും. ഇതെല്ലാം മനസ്സില്‍ വിചാരിച്ചിരുന്നു.

എന്നാല്‍, ഇനി തമ്മില്‍തല്ലി സീറ്റ് പിടിക്കാനില്ല. പണം കൊടുത്തല്ല സീറ്റ് ലഭിച്ചത്. പ്രശ്നങ്ങളില്ലാതെ, എല്ലാവരുടെയും സന്തോഷത്തോടെ ലഭിക്കുന്ന സീറ്റ് മാത്രം മതി. ആരെയും ബുദ്ധിമുട്ടിക്കാനില്ല. മത്സരിക്കുന്ന വിവരമറിഞ്ഞ് നൂറുകണക്കിന് കോണ്‍ഗ്രസ് ഭാരവാഹികളും മണ്ഡലത്തിലെ ജനങ്ങളും എന്നെ വിളിച്ച്‌ സന്തോഷം പങ്കുവെച്ചിരുന്നു. താന്‍ മത്സരിക്കുന്നില്ലെങ്കിലും നിങ്ങള്‍ക്ക് എന്ത് ആപത്ത് വരുേമ്ബാഴും എന്നെ സമീപിക്കാം -ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു. 