മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു, ക്ലിഫ് ഹൗസിൽ നിർമ്മിച്ചത് കാലിത്തൊഴുത്ത് തന്നെയെന്ന് രേഖകൾ

തിരുവനന്തപുരം : ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്ത് നിർമിക്കാൻ പൊതുമരാമത്ത് വകുപ്പ് പണം അനുവദിച്ചതിന്റെ കണക്കുകൾ പുറത്ത്. ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്ത് നിർമിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിയുകയാണ്. കാലിത്തൊഴുത്ത് പണിയുന്നെന്ന പ്രചരണം അസംബന്ധമാണെന്നും മതിലാണ് പണിയുന്നതെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. റോഡ് സൈഡിലെ ഇടിഞ്ഞ മതിൽ പുതുക്കി പണിയാനാണ് തുക അനുവദിച്ചത്. കണക്ക് തയ്യാറാക്കുന്നത് താനല്ലെന്നും അതാത് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥരാണെന്നുമാണ് മുഖ്യൻ പറഞ്ഞത്.

പൊതുമരാമത്ത് വകുപ്പ് കാലിത്തൊഴുത്ത് നിർമിക്കാൻ പണം അനുവദിച്ചതിന്റെ രേഖകൾ ഫെബ്രുവരിയിലെ നിയമസഭാ സമ്മേളനത്തിലാണു സഭയിൽ അവതരിപ്പിച്ചത്. മരാമത്ത് വകുപ്പാണ് സർക്കാർ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്നത്. ഈ സർക്കാർ അധികാരത്തിൽവന്നശേഷം ക്ലിഫ് ഹൗസിൽ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയത് 1.85 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണെന്നു വകുപ്പിന്റെ രേഖകളിൽ പറയുന്നു.

ക്ലിഫ് ഹൗസിലെ ചുറ്റുമതിലിന്റെ ഒരു ഭാഗവും കാലിത്തൊഴുത്തും നിർമിക്കാൻ 34.12 ലക്ഷംരൂപ ചെലവഴിച്ചതായാണു പൊതുമരാമത്ത് വകുപ്പിന്റെ രേഖ. 2022 ജൂണിലാണു കാലിത്തൊഴുത്തും മതിലിന്റെ ഒരുഭാഗവും നിർമിക്കാൻ മരാമത്ത് വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങിയത്. ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിന്റെ പരിപാലനത്തിനായി 1.85 കോടി കൂടാതെ 38.47 ലക്ഷവും ചെലവഴിച്ചു.