ഗുരുതര ആരോപണങ്ങള്‍ക്കിടയില്‍ ലോക്നാഥ് ബെഹ്റ വിദേശത്തേക്ക്, ചിലവ് സര്‍ക്കാര്‍ വഹിക്കും

വിവാദങ്ങള്‍ പടരുന്നതിനിടെ ലോക്‌നാഥ് ബഹറയ്ക്ക് വിദേശത്തേക്ക് പോകാന്‍ അനുമതി. സുരക്ഷ സെമിനാറില്‍ പങ്കെടുക്കാനാണ് ബെഹ്റ ബ്രിട്ടണിലേക്ക് പോകുന്നത്. സര്‍ക്കാര്‍ ചിലവില്‍ മാര്‍ച്ച് 3,4,5 തീയതികളിലാണ് യാത്ര തീരുമാനിച്ചിരിക്കുന്നത്. അതേസമയം, ബെഹ്റയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്ന് വന്നിരിക്കുന്നത്. പൊലീസിന്റെ നിരവധി തോക്കുകളും ആയിരക്കണക്കിന് തിരകളും കാണാനില്ലെന്നും, വ്യാജവെടിയുണ്ടകള്‍ തിരികെ വച്ചെന്നും പര്‍ച്ചേസില്‍ ഉള്‍പ്പെടെ ഭീമമായ ക്രമക്കേടുകള്‍ നടന്നെന്നും കഴിഞ്ഞ ദിവസം സി. എ. ജി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മാരക പ്രഹര ശേഷിയുള്ള 25 ഇന്‍സാസ് റൈഫിളുകളും 12,061തിരകളും എ.കെ – 47 തോക്കിന്റെ തിരകളും ഉള്‍പ്പെടെ തിരുവനന്തപുരത്തെ സ്പെഷ്യല്‍ ആംഡ് പൊലീസ് ബറ്റാലിയനില്‍ നിന്നാണ് കാണാതായത്. വെടിയുണ്ടകള്‍ കടത്തിയവര്‍ വ്യാജ വെടിയുണ്ടകള്‍ തിരികെ വച്ചു. പര്‍ച്ചേസില്‍ ചട്ടങ്ങള്‍ പാലിക്കാത്തതും ടെന്‍ഡര്‍ വിളിക്കാതെ 1.10 കോടിക്ക് രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയതും ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ റിപ്പോര്‍ട്ടിലുണ്ട്. ഡി.ജി.പി അറിഞ്ഞുകൊണ്ടു കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു. ജീവനക്കാര്‍ക്ക് ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മിക്കാന്‍ കേന്ദ്രം നല്‍കിയ 4.35കോടി വകമാറ്റി പൊലീസ് മേധാവിക്ക് ഒരു വില്ലയും ക്യാമ്പ് ഹൗസും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കായി നാല് വില്ലകളും നിര്‍മ്മിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ തനിക്കും പൊലീസ് സേനയ്ക്കും നേരെ ഉണ്ടായ പരാമര്‍ശങ്ങളില്‍ പ്രതികരിക്കുന്നില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹറ. ഇപ്പോള്‍ പ്രതികരിക്കുന്നത് ഉചിതമാവില്ലെന്ന് ഡിജിപി പറഞ്ഞു. ”ഇക്കാര്യങ്ങളില്‍ ഞാന്‍ ഒന്നും പറയാന്‍ പോവുന്നില്ല. അത് ഉചിതമല്ല”- പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകരോട് ഡിജിപി പറഞ്ഞു. അതിനിടെ, പൊലീസിന്റെ തിരകളും റൈഫിളുകളും കാണാതായി എന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ ക്രമക്കേട് നടത്തി എന്നുമുളള കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ ഗൗരവമായ കണ്ടെത്തലുകളില്‍ എന്‍ഐഎ, സിബിഐ അന്വേഷണങ്ങള്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തു നല്‍കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും കത്ത് നല്‍കാന്‍ പ്രതിപക്ഷം ആലോചിക്കുന്നുണ്ട്.

പൊലീസിന് വേണ്ടി ചട്ടവിരുദ്ധമായി വാഹനങ്ങളും കമ്ബ്യൂട്ടറുകളും മറ്റും വാങ്ങിയതായുളള സിഎജി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. തോക്കുകളും വെടിയുണ്ടകളും കാണാനില്ല എന്ന റിപ്പോര്‍ട്ടില്‍ ദേശീയ സുരക്ഷാ ഏജന്‍സിയുടെ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ഇന്ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുന്നത്. നാളെ ഗവര്‍ണറെ കണ്ടും ഈ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കത്ത് നല്‍കും. നിയമസഭയുടെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റിയുടെ പരിഗണനയിലാണ് സിഎജി റിപ്പോര്‍ട്ടിന്റെ തുടര്‍ നടപടികള്‍ വരിക. കോണ്‍ഗ്രസ് എംഎല്‍എ വിഡി സതീശന്‍ ആണ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ അധ്യക്ഷന്‍. എല്‍ഡിഎഫിന് ഒരംഗത്തിന്റെ മുന്‍തൂക്കമുള്ളതാണ് ഈ കമ്മിറ്റി. സിഎജി റിപ്പോര്‍ട്ടിന്‍മേല്‍ ആവശ്യമെങ്കില്‍ ഡിജിപിയെയും ഉന്നതോദ്യോഗസ്ഥരെയും വിളിച്ചുവരുത്തുന്നത് അടക്കമുള്ള നടപടികളിലേയ്ക്ക് കടക്കുകയും ചെയ്യാം.

പൊലീസിന്റെ പക്കലുണ്ടായിരുന്ന 25 റൈഫിളുകളും 12,311 വെടിയുണ്ടകളും കാണാനില്ലെന്നതുള്‍പ്പെടെയുള്ള ഗുരുതര കണ്ടെത്തലുകളാണ് സിഎജി റിപ്പോര്‍ട്ടിലുള്ളത്. പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ക്രമക്കേടുകള്‍ നടത്തിയെന്നതടക്കമുള്ള ആരോപണങ്ങളും റിപ്പോര്‍ട്ടിലുണ്ട്. സാമ്ബത്തികനഷ്ടമുണ്ടാക്കുന്നതും സേനയുടെ അച്ചടക്കം ഇല്ലാതാക്കുന്നതും ദേശസുരക്ഷയെ ബാധിക്കുന്നതുമായ ഗുരുതരവീഴ്ചകളാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലുള്ളത്. കാണാതായവയില്‍ 250 തിരകളുടെ കുറവ് കണ്ടുപിടിക്കാതിരിക്കാന്‍ ഡമ്മി വെടിയുണ്ടകള്‍ വച്ചു. ഇതിന്റെ ചിത്രംസഹിതമാണ് സിഎജി റിപ്പോര്‍ട്ട്. സെല്‍ഫ് ലോഡിങ് റൈഫിളുകള്‍ക്കായുള്ള 7.62 എം. എം. എം. 80 വെടിയുണ്ടകള്‍ നേരത്തെതന്നെ കുറവുണ്ടായിരുന്നു. ഈ വിവരം മൂടിവെക്കാനുള്ള ശ്രമവും പൊലീസ് നടത്തിയതായി കണ്ടെത്തി. പൊലീസിന്റെ പക്കലുള്ള എല്ലാ ആയുധങ്ങളെയും സംബന്ധിച്ച്‌ കൃത്യമായ വിവരം സൂക്ഷിക്കുന്നുണ്ടെന്നതിന് ഒരു ഉറപ്പുമില്ലെന്ന പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്.

കൂടാതെ, വിഐപി, വിവിഐപി സുരക്ഷയ്ക്ക് വാഹനങ്ങള്‍ വാങ്ങിയതിന് ഒരു വ്യവസ്ഥയും സംസ്ഥാന പൊലീസ് മേധാവി ബെഹ്‌റ പാലിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇസെഡ് പ്ലസ് കാറ്റഗറിയുള്ള വിവിഐപികള്‍ക്ക് സുരക്ഷയൊരുക്കാന്‍ സ്‌റ്റോര്‍ പര്‍ച്ചേഴ്‌സ് മാന്വല്‍ പാലിക്കാതെ 1.10 കോടിക്ക് രണ്ട് ബുള്ളറ്റ്പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയെന്നും പൊലീസ് സേനയുടെ നവീകരണത്തിനുനല്‍കിയ പണം ഉപയോഗിച്ച്‌ ആഡംബര കാറുകള്‍ വാങ്ങിയെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്.