മുഖ്യമന്ത്രി കുറ്റക്കാരനല്ലെന്നാണ് ലോകായുക്തയുടെ മംഗളപത്രത്തിലെ രത്‌നച്ചുരുക്കം, ഇനി നടക്കാന്‍ പോകുന്നത് വെറും നാടകവും അഭിനയവും – കെ സുധാകരൻ

തിരുവനന്തപുരം . ദുരിതാശ്വാസനിധി അഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെള്ളപൂശാന്‍ ലോകായുക്ത രചിച്ച സുദീര്‍ഘമായ മംഗളപത്രം അര്‍ഹിക്കുന്ന അവജ്ഞയോടെ ജനം ചവറ്റുകൊട്ടയില്‍ തള്ളുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍. സത്യത്തോടും നീതിയോടും ജനങ്ങളോടുമല്ല മറിച്ച് ഭരണാധികാരികളോടാണ് പ്രതിബദ്ധതയെന്ന് ലോകായുക്ത ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിരിക്കുകയാണ് – കെ.സുധാകരന്‍ പറഞ്ഞു.

ഭയമോ, പ്രീതിയോ, സ്‌നേഹമോ, ശത്രുതയോ ഇല്ലാതെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുമെന്ന് സത്യപ്രതിജ്ഞ ചെയ്തവരാണെന്നു അതു തെളിയിച്ചവരുമാണ് ലോകായുക്തയിലെ ജഡ്ജിമാരെന്ന് സ്വയം പുകഴ്ത്തിയാല്‍ പോരാ, അത് ജനങ്ങള്‍ക്കു കൂടി ബോധ്യപ്പെടുന്ന വാക്കും പ്രവര്‍ത്തിയും അവരില്‍നിന്ന് ഉണ്ടാകണം – കെ.സുധാകരന്‍ പറഞ്ഞു.

ദുരിതാശ്വാസ അഴിമതിക്കേസില്‍ മുഖ്യമന്ത്രി കുറ്റക്കാരനല്ലെന്നാണ് ലോകായുക്തയുടെ മംഗളപത്രത്തിലെ രത്‌നച്ചുരുക്കം. സുദീര്‍ഘമായ മംഗളപത്രത്തിന്റെ ഓരോ വരിയും മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ ശ്രദ്ധാപൂര്‍വം എഴുതിയിയിരിക്കുന്നു. ലോകായുക്തയുടെ യഥാര്‍ഥ വിധിയാണ് ഇപ്പോള്‍ പുറത്തുവന്നത്. ഇനി നടക്കാന്‍ പോകുന്നത് വെറും നാടകവും അഭിനയവുമാണെന്ന് അരിയാഹാരം കഴിക്കുന്ന മലയാളികള്‍ക്ക് ബോധ്യപ്പെട്ടിരിക്കുകയാണ്. സുപ്രീം കോടതിയിലും ഹൈക്കോടതിയിലുമൊക്കെ അത്യുന്നത സ്ഥാനമാനങ്ങള്‍ വഹിച്ച ഇവരെ ഓര്‍ത്ത് പരമോന്നതനീതി പീഠം ലജ്ജിച്ചു തലതാഴ്‌ത്തും. കര്‍ണാടകയിലെ ലോകായുക്തയെ ഓര്‍ത്ത് അഭിമാനം കൊള്ളും – സുധാകരന്‍ പറഞ്ഞു.

ലോകായുക്ത പുറത്തിറക്കിയ പത്രക്കുറിപ്പിലെ ആദ്യവാചകം തന്നെ അവരുടെ മനസിലിരിപ്പ് പുറത്തുകൊണ്ടുവരുന്നു: ‘കേസിലെ ആരോപണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് അര്‍ഹതയില്ലാത്തവര്‍ക്ക് ക്രമരഹിതമായി ധനസഹായം അനുവദിച്ചു എന്നാണെന്നും മുഖ്യമന്ത്രിയോ സഹമന്ത്രിമാരോ ദുരിതാശ്വാസനിധിയില്‍നിന്ന് പണം അപഹരിച്ചു സ്വന്തമാക്കിയെന്നുമല്ല എന്നുമാണ്’. ക്രമരഹിതമായി പണം അനുവദിക്കുന്നത് തെറ്റാണെന്നാണ് നിയമപരിജ്ഞാനം ഉള്ളവർ പറയുന്നത്. ഭരണാധികാരികളോടുള്ള വിധേയത്വം മൂലം എത്ര അന്ധമായാണ് ലോകായുക്ത തെറ്റിനെ നിസാരവൽകരിച്ച് വെള്ളപൂശുന്നത്. തുടര്‍ന്നുള്ള ഓരോ വാക്കും വാചകവും വെള്ളപൂശല്‍കൊണ്ട് നിറച്ചിരിക്കുകയാണ് – സുധാകരന്‍ പറഞ്ഞു.

പരാതിക്കാരനെ ‘പേപ്പട്ടി’ എന്നു വിളിച്ച് അധിക്ഷേപിച്ചിട്ട് അതിനെ ന്യായീകരിക്കാന്‍ ലോകായുക്ത നടത്തുന്ന പെടാപ്പാട് കാണുമ്പോള്‍ സഹതാപമാണു തോന്നുന്നു. ദേഹത്തിട്ടിരിക്കുന്ന ആ കറുത്ത കോട്ടിനോട് അൽപമെങ്കിലും ബഹുമാനം ഉണ്ടെങ്കില്‍ ആ പ്രയോഗം പിന്‍വലിച്ച് മാപ്പുപറയുകയാണ് ലോകായുക്ത ചെയ്യേണ്ടത്. പിണറായി വിജയനല്ല, മറിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി നടത്തിയ വിരുന്നിലാണ് ലോകായുക്ത പങ്കെടുത്തതെന്നു സമര്‍ത്ഥിച്ചാല്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നടത്തിയ വിരുന്നില്‍ പങ്കെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ലോകായുക്ത വ്യക്തമാക്കേണ്ടി വരും. ദുരിതാശ്വാസനിധി അഴിമതിക്കേസില്‍ പ്രതിസ്ഥാനത്തുനിൽക്കുന്ന ആളുടെ വിരുന്നിനു പോകുകയും കേസില്ലാത്ത ആളുടെ വിരുന്നിനു പോകാതിരിക്കുകയും ചെയ്തതില്‍നിന്നു തന്നെ കാര്യങ്ങള്‍ വ്യക്തമാണെന്നും സുധാകരന്‍ പറഞ്ഞു.