മോഹന്‍ലാല്‍ നിക്ഷ്പക്ഷവാദിയാണ്, അമ്മയില്‍ സ്ത്രീസംവരണം എന്നത് ജനറല്‍ ബോഡിയും എക്സിക്യൂട്ടീവ് കമ്മിറ്റിയും തീരുമാനിച്ചിട്ടില്ല: മണിയന്‍പിള്ള രാജു

കൊച്ചി: താരസംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുമുള്ള തെരഞ്ഞെടുപ്പ് വരുന്ന 19 ന് നടക്കാന്‍ പോവുകയാണ്.

പ്രസിഡന്റ് ഉള്‍പ്പെടെയുള്ള സ്ഥാനങ്ങളിലേക്ക് നേരത്തെ തന്നെ എതിരില്ലാതെ ഭാരവാഹികള്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഔദ്യോഗിക വിഭാഗത്തിനെതിരെ മത്സരിക്കുന്ന മണിയന്‍പിള്ള രാജു വാര്‍ത്തകളിലിടം പിടിച്ചിരുന്നു. എന്നാല്‍ സ്ത്രീസംവരണം ഉണ്ടെങ്കില്‍ നേരത്തെ പറയാമായിരുന്നുവെന്നും, അങ്ങിനെയൊരു കാര്യം ജനറല്‍ ബോഡിയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയും തീരുമാനിച്ചിട്ടില്ല എന്നുമാണ് റിപ്പോര്‍ട്ടര്‍ ടി വിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണം.

രാജുവിന്റെ വാക്കുകള്‍ :

‘സംഘടന ഉണ്ടാക്കിയ ഒരാളാണ് ഞാന്‍. 27 വര്‍ഷമായി ഒരു ഭാരവാഹിത്വവും ഏറ്റെടുത്തിട്ടില്ല. രണ്ടുമൂന്ന് പ്രാവശ്യം എക്‌സിക്യൂട്ടീവ് മെമ്ബറായിട്ടുണ്ട്. ഇത്തവണ കുറച്ചു കൂടി നല്ല കാര്യങ്ങള്‍ ചെയ്യണമെന്ന് വിചാരിച്ചു. അങ്ങനെ വൈസ് പ്രസിഡന്റായിട്ട് നോമിനേഷന്‍ കൊടുത്തു. അപ്പോഴും എന്നോട് ഒന്നും പറഞ്ഞില്ല.

നോമിനേഷന്‍ കൊടുത്തതിന് ശേഷമാണ് സ്ത്രീകള്‍ക്ക് വേണ്ടി സംവരണം ചെയ്ത സീറ്റാണെന്ന് പറയുന്നത്. അത് ജനറല്‍ ബോഡി തീരുമാനിച്ചിട്ടില്ല, എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചിട്ടില്ല. അല്ലെങ്കില്‍ ഒരു അമെന്റ്‌മെന്റില്ല. നേരത്തെ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ കൊടുക്കില്ലായിരുന്നു. സ്ത്രീകള്‍ വരുന്നത് സന്തോഷമാണ്.

ഭരണസമിതിയിലുണ്ടായിരുന്നവരാണ് മുകേഷും, ജഗദീഷും, ഗണേഷ് കുമാറുമെല്ലാം. അവരൊന്നും സംവരണത്തിന്റെ കാര്യം അറിഞ്ഞിട്ടില്ല. കാരണം എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലോ ജനറല്‍ ബോഡിയിലോ തീരുമാനിച്ചിട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം അമ്മയില്‍ തെരഞ്ഞെടുപ്പ് വരുന്നത് നല്ലതാണ്. ജയിച്ചാലും തോറ്റാലും ഞാന്‍ അമ്മയുടെ കൂടെ തന്നെയുണ്ട്. സ്ത്രീകള്‍ക്ക് സംവരണം ഉണ്ടെങ്കില്‍ ഒരു നോട്ടീസ് അയക്കാമായിരുന്നു.

സ്‌ക്രൂട്ടിണി കഴിഞ്ഞാണ് സംവരണത്തിന്റെ കാര്യം പറയുന്നത്. അതിനാല്‍ പിന്മാറാന്‍ കഴിയില്ല. പക്ഷേ ഇതിന് വേണ്ടി സ്‌പെഷ്യല്‍ പോസ്റ്റര്‍ അടിക്കുകയോ പബ്ലിസിറ്റി നടത്തുകയോ ചെയ്തിട്ടില്ല. ചിലരെ ഫോണ്‍ വിളിച്ചിട്ടുണ്ട്. അവരെല്ലാം നന്നായി പ്രതികരിച്ചിട്ടുണ്ട്.

മോഹന്‍ലാലിന്റെ പാനല്‍ എന്നൊന്നില്ല, അദ്ദേഹം ആര്‍ക്കു വേണ്ടിയും ഒന്നും ചെയ്യില്ല. അദ്ദേഹത്തെ ആവശ്യമുണ്ട്. അതുകൊണ്ട് ആരും മോഹന്‍ലാലിന് എതിര് നില്‍ക്കില്ല. പുറത്ത് പറയുന്നത് മോഹന്‍ലാലിന്റെ പാനല്‍ മമ്മൂട്ടിയുടെ പാനല്‍ എന്നൊക്കെയാണ്. അങ്ങനെയൊന്നുമില്ല. മോഹന്‍ലാല്‍ നിക്ഷ്പക്ഷവാദിയാണ്. മോഹന്‍ലാലിന്റെ പാനല്‍ എന്നൊക്കെ പറഞ്ഞു നടക്കുന്നത് വോട്ട് നേടാനുള്ള ഹീന തന്ത്രമാണ്’-മണിയന്‍പിള്ള രാജു പറഞ്ഞു.