വിജയ് ബാബു, ശ്രീജിത്ത് രവി വിഷയത്തിൽ ‘അമ്മ’ കരുതലോടെ നീങ്ങാന്‍ മോഹന്‍ലാലിന്റെ നിര്‍ദ്ദേശം

കൊച്ചി/ നടിയെ പീഡിപ്പിച്ച കേസിലെ പ്രതി വിജയ് ബാബു, പോക്‌സോ കേസിലെ പ്രതി ശ്രീജിത്ത് രവി എന്നിവരുടെ കാര്യത്തില്‍ ഇനി കരുതലോടെ നീകാനൊരുങ്ങി ‘അമ്മ. രണ്ട് അംഗങ്ങളുടെയും കേസുമായി ബന്ധപ്പെട്ട് ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ അമ്മയിലെ അംഗങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നു എന്നാണു പുറത്ത് വരുന്ന റിപ്പോര്‍ട്ട്. അടുത്ത എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് വിവരം. അതുവരെ രണ്ടുപേരുടെയും കാര്യത്തില്‍ ശ്രദ്ധയോടെ പ്രതികരിക്കാന്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ നിര്‍ദ്ദേശിച്ചെന്നാണ് വിവരം.

നേരത്തെ വിജയ് ബാബുവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിമര്‍ശനവുമായി ഗണേഷ് കുമാര്‍ രംഗത്ത് വന്നിരുന്നു. അമ്മ വാര്‍ഷിക യോഗത്തില്‍ വിജയ് ബാബുവിന്റെ വീഡിയോയായിരുന്നു അതിനു മുഖ്യ കാരണമായത്. തുടര്‍ന്ന് ഈ വീഡിയോ സംഘടന നീക്കം ചെയ്യുകയായിരുന്നു. വീഡിയോ അമ്മയുടെ യൂട്യൂബ് ചാനലിന് നല്‍കിയ സ്വകാര്യ ഏജന്‍സി അധികൃതരെയും അമ്മ ഭാരവാഹികള്‍ ശാസിക്കുകയുണ്ടായി.

യൂട്യൂബ് ചാനലില്‍ വിജയ് ബാബുവിന്റെ മാസ് എന്‍ട്രി എന്ന നിലയിലായിരുന്നു വീഡിയോ പ്രസിദ്ധീകരിച്ചിരുന്നത്. ഇതേ തുടർന്നാണ് ഗണേഷ് കുമാര്‍ അടക്കമുള്ളവര്‍ രംഗത്ത് വരുന്നത്. കഴിഞ്ഞ ദിവസം നടന്ന സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലും ഈ വീഡിയോ ചര്‍ച്ച വിഷയമായി മാറി.

വിഡിയോയെ മോഹന്‍ലാല്‍ അടക്കമുള്ള മുതിര്‍ന്ന അംഗങ്ങള്‍ വിമര്‍ശിക്കുകയുണ്ടായെന്നാണ് പുറത്ത് വന്നിട്ടുള്ള വിവരം. ഈ സംഭവത്തിനു തൊട്ടു പിറകെയാണ് അമ്മയിലെ അംഗമായ ശ്രീജിത്ത് രവി കൂടി പോക്‌സോ കേസില്‍ അറസ്റ്റിലാവുന്നത്. സംഘടനയിലെ അംഗങ്ങള്‍ ഇത്തരം കേസുകളില്‍ അറസ്റ്റിലാവുന്നത് തെറ്റായ സന്ദേശങ്ങള്‍ സമൂഹത്തിന് നല്‍കുമെന്നാണ് അംഗങ്ങള്‍ ചൂണ്ടികാട്ടുന്നത്. വിഷയത്തിൽ പ്രസിഡന്റും സെക്രട്ടറിയും അടക്കമുള്ള ‘അമ്മ ഭാരവാഹികൾ ഇരകൾക്കെതിരെയാണ് നിലപാടുകൾ എടുക്കുന്നതെന്ന ആക്ഷേപം ഒരു കൂട്ടം വനിതാ അംഗങ്ങൾക്ക് ഉണ്ട്. ഇത് ജനങ്ങൾക്കിടയിൽ അമ്മയെ പറ്റി തെറ്റായ അവബോധം ഉണ്ടാക്കുമെന്നും അവർ പല തവണ പറഞ്ഞിരുന്നതാണ്.

വിജയ് ബാബു, ശ്രീജിത്ത് രവി വിഷയത്തിൽ അമ്മ അംഗങ്ങള്‍ വിഷയം ഗൗരവമായാണ് കാണുന്നത്. ഇനി അങ്ങോട്ട് ചേരുന്ന യോഗങ്ങളില്‍ വിശദമായ ചര്‍ച്ചക്ക് വരാനുള്ള സാധ്യതകളും കാണുന്നു. അതേസമയം, നടന്‍ ദിലീപിനോട് സ്വീകരിച്ച നിലപാട് എന്തുകൊണ്ട് വിജയ് ബാബുവിനെതിരെ സ്വീകരിക്കുന്നില്ലെന്ന വിമര്ശനം ശക്തവുമാണ്. ഇക്കാര്യത്തിൽ ഗണേഷ് കുമാറാണ് ആദ്യമായി രംഗത്ത് വരുന്നത്.