നെസ്‌ലെയുടെ ബേബി ഫുഡുകളിൽ കൂടിയ അളവിൽ പഞ്ചസാരയും തേനും, കുട്ടികളെ മാറാരോഗികളാക്കുന്ന ഘടകങ്ങൾ

ന്യൂഡല്‍ഹി: പ്രമുഖ ബേബി ഫുഡ് നിര്‍മാതാക്കളായ നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെര്‍ലാക് അടക്കമുള്ളവയില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ചേര്‍ക്കുന്നതായി അന്വേഷണ റിപ്പോര്‍ട്ട്. അതേസമയം, യു.കെ, ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ പഞ്ചസാര ഇല്ലാതെയാണ് ഇത്തരം ഭക്ഷണ ഉത്പന്നങ്ങള്‍ നെസ്‌ലെ വിറ്റഴിക്കുന്നതെന്നും പബ്ലിക് ഐയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വിസ് അന്വേഷണ ഏജന്‍സിയാണ് പബ്ലിക് ഐ.

ഇന്ത്യയെപ്പോലെ താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ വിൽക്കുന്ന ഉത്പന്നങ്ങളിലാണ് അന്താരാഷ്ട്ര മാർഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പഞ്ചസാര കൂടിയ അളവിൽ ഉപയോഗിച്ചുവെന്ന് പഠനത്തിൽ വ്യക്തമായത്. ഇത്തരം രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ വില്പനയുള്ള ബേബി ഫുഡ് സെറിലാക്കും നിഡോയുമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

2022ൽ 250 മില്യൺ ഡോളറിന്റെ ഉത്പന്നങ്ങളാണ് ഇന്ത്യയിൽ വിറ്റുപോയത്. സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായ ‘പബ്ളിക് ഐ’ എന്ന സംഘടനയാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയതും റിപ്പോർട്ട് പുറത്തുവിട്ടതും. വിവിധ രാജ്യങ്ങളിൽ നിന്ന് നെസ്‌ലെയുടെ ബേബിഫുഡുകൾ ശേഖരിച്ച് ബെൽജിയത്തിലെ ലാബിലാണ് പരിശോധിച്ചത്.

ഇന്ത്യയിൽ വിൽക്കുന്ന സെറിലാക്കിലും നിഡോയിലും മൂന്നുശതമാനത്തിൽ കൂടുതൽ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തായ്‌ലൻഡ് – 6 ഗ്രാം, എത്യോപ്യ – 5 ഗ്രാം, ദക്ഷിണാഫ്രിക്ക – 4 ഗ്രാം, ബ്രസീൽ – 3 ഗ്രാം, ഇന്തോനേഷ്യ – 2 ഗ്രാം, മെക്സിക്കോ – 1.7 ഗ്രാം, നൈജീരിയ, സെനഗൽ – 1 ഗ്രാം എന്നിങ്ങനെയാണ് പഞ്ചസാരയുടെ അളവ്. എന്നാൽ ബ്രിട്ടൻ ഉൾപ്പെടെയുള്ള പ്രധാന യൂറോപ്യൻ വിപണികളിൽ വിറ്റഴിച്ചിരുന്ന ഉത്പന്നങ്ങളിൽ പഞ്ചസാര ചേർത്തിരുന്നില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

എന്നാൽ മുതിർന്ന കുട്ടികളെ ലക്ഷ്യമിട്ടുള്ള ഉത്പന്നങ്ങളിൽ വളരെ കുറഞ്ഞ അളവിൽ പഞ്ചസാര കണ്ടെത്തിയിരുന്നു. ലോകാരോഗ്യ സംഘടനയുടെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച്, മൂന്ന് വയസിന് താഴെയുള്ള കുട്ടികൾക്കുള്ള ഭക്ഷണത്തിൽ പഞ്ചസാരയോ മറ്റ് മധുരമുണ്ടാക്കുന്ന ഘടകങ്ങളോ ചേർക്കാൻ പാടില്ല.

റിപ്പോർട്ട് പുറത്തുവന്നതോടെ വിശദീകരണവുമായി കമ്പനി രംഗത്തെത്തിയിട്ടുണ്ട്. അഞ്ചുവർഷംകൊണ്ട് പഞ്ചസാര മുപ്പത് ശതമാനത്തോളം കുറച്ചുവെന്നാണ് നെസ്‌ലെ ഇന്ത്യ വക്താവ് പ്രസ്താവനയിൽ പറയുന്നത്. പതിവായി ഉത്പന്നങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും ഗുണനിലവാരത്തിലും രുചിയിലും സുരക്ഷയിലും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും ഒരുക്കമല്ലെന്നും വക്താവ് പറഞ്ഞു.