നീതീഷ് കുമാര്‍ എന്‍.ഡി.എ വിട്ടേക്കും, നാളെ നിര്‍ണായക യോഗം

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍ ഡി എ വിട്ടേക്കുമെന്ന സൂചന. മുഴുവന്‍ പാര്‍ട്ടി എം എല്‍ എമാരോടും അടിയന്തരമായി പാറ്റ്‌നയിലെത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. എം എല്‍ എമാരോടെ യോഗം വിളിച്ച് തീരുമാനമെടുക്കാനുള്ള നീക്കത്തിലാണ് നിതീഷ് എന്നാണ് വ്യക്തമാകുന്നത്. നാളെയാകും ബിഹാറിലെ ഭരണക്കാര്യത്തില്‍ നിര്‍ണായക തീരുമാനം കൈകൊള്ളാനുള്ള യോഗം ചേരുക.

ഏറെ നാളായി പുകഞ്ഞുകൊണ്ടിരിക്കുന്ന ജെ ഡി യു ബിജെപി സഖ്യത്തിലെ അതൃപ്തിയാണ് ഇപ്പോള്‍ പൊട്ടിത്തെറിയുടെ വക്കിലേക്ക് എത്തിനില്‍ക്കുന്നത്. നാല്‍പ്പത്തിയഞ്ച് സീറ്റുകളാണ് നീതീഷിന്റെ പാര്‍്ട്ടിക്ക് നിയമസഭയില്‍ ഉള്ളത്. 77 സീറ്റുകള്‍ ബി ജെ പിക്കും എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം ബി ജെ പി നീതിഷിന് നല്‍കുകയായിരുന്നു.

നാളെ പാറ്റ്‌നയില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിളിച്ച പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ നിര്‍ണായക തീരുമാനമുണ്ടാകുമോ എന്നറിയാനാണ് ഏവരും ഉറ്റുനോക്കുന്നത്. എന്‍ ഡി എ സഖ്യം തുടരുമോയെന്നതിലടക്കം നിര്‍ണായക തീരുമാനം യോഗത്തിലെടുക്കുമെന്നാണ് ജെ ഡി യു നേതാക്കള്‍ നല്‍കുന്ന സൂചന.

ശനിയാഴ്ച സോണിയാ ഗാന്ധിയുമായി ഫോണില്‍ സംസാരിച്ച നിതീഷ് കുമാര്‍ വൈകാതെ ദില്ലിയിലെത്തി കൂടികാഴ്ച നടത്താന്‍ സമയം തേടിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. അതേസമയം ബിഹാറിലെ സ്ഥിതിഗതികളില്‍ ചാടി കയറി പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് ആര്‍ ജെ ഡി നേതൃത്വം. നിതോീഷ് കുമാറിന്റെ നീക്കമെന്തെന്ന് വ്യക്തമായ ശേഷം പ്രതികരിക്കാമെന്നാണ് ആര്‍ ജെഡി നേതാക്കള്‍ പറയുന്നത്.