EDയെ പേടിയില്ല, കേന്ദ്രത്തോട് പോടാ എന്ന് പറയാൻ കരുത്തുള്ളവരാണ് ഇടതുപക്ഷം- മുഹമ്മദ് റിയാസ്

കോഴിക്കോട് : കേന്ദ്രസർക്കാർ എന്താ എന്ന് ചോദിച്ചാൽ പോടാ എന്ന് പറയാൻ കരുത്തുള്ളവരാണ് പാർലമെന്റിലെത്തേണ്ടതെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിനെ തങ്ങൾക്ക് പേടിയില്ല എന്നും മന്ത്രി പറയുകയുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും മന്ത്രി മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ വീണാ വിജയന് എതിരായ ഇ.ഡി കേസിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.

ഇപ്പോൾ ചില യുഡിഎഫ് നേതാക്കൾ നൈറ്റ് മാർച്ച് നടത്തുന്നുണ്ട്. യുഡിഎഫിന്റെ സ്ഥാനാർഥികളിൽ ഭൂരിപക്ഷവും നേരത്തേ എംപിമാരാണ്.കുറ്റം തെളിയിക്കുന്ന കാര്യത്തിൽ ഇ ഡി ലോകത്ത് ഏറ്റവും പുറകിലുള്ള ഏജൻസിയാണ് .‘ എന്നും മുഹമ്മദ് പറഞ്ഞു. അതേസമയം, സിഎംആർഎൽ നടത്തിയ സാമ്പത്തിക ഇടപാടിൽ മൂന്നു വർഷം മുൻപേ പ്രാഥമിക വിവരശേഖരണം നടത്തി ഇ.ഡി. പ്രതിരോധിക്കാൻ ചടുലമായ നീക്കങ്ങൾ എക്സാലോജിക്ക് ഉൾപ്പെടുന്ന രണ്ട് കമ്പനികളും നടത്തിയിരുന്നതായി റിപ്പോർട്ട്.

2016 മുതൽ 2019 വരെയുള്ള കണക്കുകൾ പരിശോധിച്ചതിലാണു 135.54 കോടി രൂപയുടെ പൊരുത്തക്കേട് കണ്ടെത്തിയത്. തുടർന്നായിരുന്നു ഇ.ഡിയുടെ പ്രാഥമിക അന്വേഷണം. ആദായനികുതി വകുപ്പിന്റെ കണ്ടെത്തലിൽ 2021ൽ ഇ.ഡി കൂടി അന്വേഷണം തുടങ്ങി. പിന്നാലെയാണ് പ്രവർത്തനം താൽക്കാലികമായി മരവിപ്പിക്കാൻ എക്സാലോജിക് കമ്പനി, ബംഗളൂരുവിലെ റജിസ്ട്രാർ ഓഫ് കമ്പനീസിനെ സമീപിക്കുന്നത്. 2022 നവംബറിൽ പ്രവർത്തനം മരവിപ്പിച്ചു. വീണയുടെ കമ്പനിക്കു വായ്പയായി 78 ലക്ഷം രൂപ നൽകിയ, ശശിധരൻ കർത്തായ്ക്കു പങ്കാളിത്തമുള്ള എംപവർ ഇന്ത്യ കമ്പനിയും ഈ കാലയളവിൽ പ്രവർത്തനം അവസാനിപ്പിച്ചു.

ആദായനികുതി വകുപ്പിന്റെ റിപ്പോർട്ട് ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ പരിഗണനയിലെത്തിയതോടെയാണ് ഇതേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടങ്ങിയ അന്വേഷണം ഇ.ഡി തൽക്കാലം നിർത്തിയത്. ഒരു വർഷത്തിലേറെ കഴിഞ്ഞാണു സെറ്റിൽമെന്റ് ബോർഡിന്റെ വിധി വന്നത്.
73.38 കോടി രൂപ, ആദായ നികുതിക്കായി വെളിപ്പെടുത്തേണ്ട ഗണത്തിലല്ലെന്നും ബാക്കി തുകയ്ക്കു നികുതി അടയ്ക്കാമെന്നുമായിരുന്നു ബോർഡിൽ സിഎംആർഎൽ വാദിച്ചത്.

എന്നാൽ മൊത്തം 135.99 കോടി രൂപ വെളിപ്പെടുത്താത്ത ഗണത്തിലാണെന്നും അതിലെ 81.51 കോടിക്ക് നികുതി അടയ്ക്കണമെന്നുമായിരുന്നു ബോർഡിന്റെ തീർപ്പ്. വീണയ്ക്കും കമ്പനിക്കും നൽകിയ 1.72 കോടി രൂപ ലഭിക്കാത്ത സേവനത്തിനാണെന്നും ഇതിനും നികുതി നൽകണമെന്നും വിധിച്ചു.