പ്ര​ധാനമന്ത്രി ഇന്ന് കേരളത്തിൽ, പത്തനംതിട്ടയിൽ പൊതുയോ​ഗത്തിൽ പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലേക്ക് എത്തുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണിയുടെ പ്രചരണത്തിന്റെ ഭാഗമായാണ് അദ്ദേഹം എത്തുന്നത്. മൂന്ന് മാസത്തിനിടെ നാലാമത്തെ കേരള സന്ദർശനമാണ് പ്രധാനമന്ത്രി മോദിയുടേത്. ഉച്ചയ്ക്ക് പൊതുസമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. എൻഡിഎ സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി കേരളത്തിലേക്ക് എത്തുന്നത്.

കേരളത്തിലെ എൻഡിഎയുടെ അജണ്ടയും പ്രചാരണവിഷയങ്ങളും എന്താണെന്ന് ഇന്ന് വ്യക്തമാകുമെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച 11 മണിക്ക് ജില്ലാ സ്റ്റേഡിയത്തിലെ പൊതുസമ്മേളനവേദിയിൽ പ്രധാനമന്ത്രി എത്തുക. തിരുവനന്തപുരത്ത് വിമാനമിറങ്ങുന്ന പ്രധാനമന്ത്രി ഹെലികോപ്ടറിൽ പ്രമാടം സ്റ്റേഡിയത്തിൽ ഇറങ്ങും. തുടർന്ന് റോഡ് മാർഗം ജില്ലാ സ്റ്റേഡിയത്തിലേക്കും എത്തും.

പത്തനംതിട്ട സ്ഥാനാർഥി അനിൽ ആന്റണിക്ക് പുറമെ, മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർഥികളും പൊതുസമ്മേളനതത്തിൽ എത്തുമെന്നും റിപ്പോർട്ടുണ്ട്. കേന്ദ്രമന്ത്രിയും ആറ്റിങ്ങൽ മണ്ഡലത്തിലെ സ്ഥാനാർഥിയുമായ വി മുരളീധരൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കർ അടക്കമുള്ളവരും സമ്മേളന വേദിയിലേക്ക് എത്തും.

പത്തനംതിട്ടയിലെ പ്രചാരണ പരിപാടിക്ക് ശേഷം പ്രധാനമന്ത്രി കൊച്ചിയിലേക്ക് മടങ്ങും. ഇന്ന് തന്നെ കന്യാകുമാരിയിലും തെരഞ്ഞെടുപ്പ് പ്രചരണ സമ്മേളനതത്തിനായി പ്രധാനമന്ത്രി എത്തുന്നുണ്ട്.