
ശ്രീനഗര്‍ . പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായി ചമഞ്ഞു ജമ്മു കശ്മീര്‍ ഭരണകൂടത്തെ കബളിപ്പിച്ച ഗുജറാത്ത് സ്വദേശിയായ തട്ടിപ്പുകാരന്‍ പിടിയിലായി. 2023 ൽ മാത്രം രണ്ടു തവണയാണ് പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞു കിരണ്‍ ഭായ് പട്ടേല്‍ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുന്നത്.
പ്രധാനമന്ത്രിയുടെ ഓഫീസിലെ അഡീഷണല്‍ ഡയറക്ടര്‍ എന്ന വ്യാജേന ശ്രീനഗറില്‍ എത്തിയ കിരണ്‍ ഭായ് പട്ടേലിന് ഇസഡ് പ്ലസ് സുരക്ഷയാണ് ഒരുക്കി നൽകിയിരുന്നത്. ഒപ്പം ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കിരണ്‍ ഭായ് പട്ടേല്‍ ആദ്യമായി താഴ്വരയില്‍ എത്തുന്നത്. ഹെല്‍ത്ത് റിസോര്‍ട്ടുകള്‍ സന്ദര്‍ശിക്കാന്‍ എന്ന പേരിലായിരുന്നു ആദ്യ വരവ്. മാര്‍ച്ചിലാണ് രണ്ടാമത്തെ സന്ദര്‍ശനം. രണ്ടാഴ്ചയ്ക്കിടെ നടന്ന രണ്ടാമത്തെ സന്ദര്‍ശനത്തില്‍ സംശയം തോന്നിയ ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍ പൊലീസിനെ വിവരം അറിയിച്ചതോടെയാണ് കിരണ്‍ ഭായ് പട്ടേല്‍ കുടുങ്ങുന്നത്.
പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന തട്ടിപ്പ് നടത്തുന്നതായി രഹസ്യാന്വേഷണ വിഭാഗം അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ശ്രീനഗറില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. ഇയാളെ തിരിച്ചറിയുന്നതില്‍ വീഴ്ച സംഭവിച്ച രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്ത് വരികയുമാണ്. പത്തുദിവസം മുന്‍പാണ് ഇയാള്‍ അറസ്റ്റിലാവുന്നത്.
കിരണ്‍ ഭായ് പട്ടേലിനെ കോടതി ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതോടെയാണ് ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന നിരവധി ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ ഇയാള്‍ പങ്കുവെച്ചിരുന്നു. ജമ്മു കശ്മീരിലെ അതിര്‍ത്തി പോസ്റ്റില്‍ വരെ പട്ടേല്‍ സന്ദര്‍ശനം നടത്തിയിരുന്നു.
ഗുജറാത്തില്‍ നിന്ന് കൂടുതല്‍ വിനോദസഞ്ചാരികളെ ജമ്മു കശ്മീരിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള മാര്‍ഗങ്ങളെ കുറിച്ച് ജമ്മു കശ്മീരിലെ ഉദ്യോഗസ്ഥരുമായി ഇയാൾ ചര്‍ച്ച നടത്തിയതായും റിപ്പോർട്ടുകളിൽ പറയുന്നു. കോമണ്‍വെല്‍ത്ത് സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി എടുത്തതായാണ് പട്ടേലിന്റെ വെരിഫൈഡ് ട്വിറ്റര്‍ ബയോയില്‍ പറയുന്നത്. ട്രിച്ചി ഐഐഎമ്മില്‍ നിന്ന് എംബിഎ പൂര്‍ത്തിയാക്കിയതായും മറ്റു ബിരുദങ്ങള്‍ കരസ്ഥമാക്കിയതായും ബയോയില്‍ അവകാശപ്പെട്ടിരിക്കുന്നു.