അരൂരില്‍ ജനവിധി തേടാന്‍ നടി പ്രിയങ്ക, മത്സരിക്കാന്‍ വ്യക്തമായ കാരണമുണ്ടെന്നും നടി

മലയാളികളുടെ പ്രിയ സിനിമ താരങ്ങളായ സുരേഷ് ഗോപി, മുകേഷ്, ഗണേഷ് കുമാര്‍, ധര്‍മജന്‍, കൃഷ്ണകുമാര്‍ എന്നിവര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ജനവിധി തേടുകയാണ്. ഇവര്‍ക്കൊപ്പം ഒരു സിനിമ നടിയും കൂടെ തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയിരിക്കുകയാണ്. നിരവധി സിനിമകളില്‍ ഹാസ്യ കഥാപാത്രങ്ങളിലൂടെ തിളങ്ങിയ പ്രിയങ്കയാണ് മത്സരിക്കുന്നത്. അരൂര്‍ മണ്ഡലത്തില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി (ഡിഎസ്‌ജെപി) യുടെ സ്ഥാനാര്‍ഥി ആയിട്ടാണ് പ്രിയങ്ക മത്സരിക്കുന്നത്. ടെലിവിഷനാണ് ചിഹ്നം.

എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മൂന്നാം ഘട്ടം പ്രചാരണത്തിന്റെ തിരക്കിലേക്ക് കടക്കവെയാണ് പ്രിയങ്ക തന്റെ പ്രചരണം ആരംഭിക്കുന്നത് പോലും. പ്രചാരണം ആരംഭിക്കാന്‍ വൈകിയെങ്കിലും തന്നെ അരൂര്‍കാര്‍ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു എന്ന് പ്രിയങ്ക പറഞ്ഞു. ദാരിദ്ര്യത്തിന് ജാതി ഇല്ല എന്ന പാര്‍ട്ടിയുടെ മുദ്രാവാക്യമാണ് തന്നെ ഈ പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചതെന്നും പ്രിയങ്ക അനൂപ് പറയുന്നു.

‘ചെറിയൊരു കനാലിന്റെ പ്രശ്‌നം വന്നപ്പോള്‍ അഞ്ച് വര്‍ഷത്തോളമാണ് പല പാര്‍ട്ടി ഓഫിസുകളില്‍ കയറി ഇറങ്ങിയത്. ഒരാള് പോലും തിരിഞ്ഞുനോക്കിയില്ല. അപ്പോള്‍പിന്നെ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും. സാധാരണക്കാരനു വേണ്ടി നല്ലത് ചെയ്യാന്‍ ഒരവസരം കിട്ടുകയാണ് ഇതിലൂടെ. അങ്ങനെയൊരു വിചാരത്തോടെയാണ് മത്സരത്തിനിറങ്ങിയത്.’ ഡിഎസ്‌ജെപി പുതിയൊരു പാര്‍ട്ടിയാണ്. അതിന്റെ ചില ഔദ്യോഗിക കാര്യങ്ങള്‍ വന്നുതുടങ്ങിയിട്ടേ ഒള്ളൂ. അതാണ് പ്രചാരണം ആരംഭിക്കാന്‍ താമസിച്ചത്.’–പ്രിയങ്ക പറഞ്ഞു.