ഒരു ചിത്രത്തിന്റെ പേരില്‍ അവിടെ ഇല്ലാതിരുന്ന ആളുകള്‍ കമന്റ് ചെയ്തപ്പോള്‍ ഐ ഫെല്‍റ്റ് ബാഡ്; രചന

താരസംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിനിടെ നടന്ന ഇരിപ്പിട വിവാദത്തില്‍ വീണ്ടും പ്രതികരണവുമായി രചന നാരായണന്‍കുട്ടി രംഗത്ത്.ഒരു സ്വാകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.’സെന്‍സിബിള്‍ എന്നു തോന്നുന്ന കാര്യത്തിന് പ്രതികരിക്കുന്നയാളാണ് ഞാന്‍. ഞാനും പ്രതികരിക്കുന്നയാളാണ്. എന്തിനൊക്കെ വേണ്ടിയാണ് ഞാന്‍ പ്രതികരിക്കുന്നത് എന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. പക്ഷെ ഇത് ഏതോ ഒരു ഫോട്ടോ കണ്ടിട്ട് ഇങ്ങനെ വ്യഖ്യാനിക്കേണ്ട കാര്യമില്ലായിരുന്നു. സെന്‍സ്ലെസ് എന്നാണ് ഇതിനെ വിളിക്കേണ്ടത്” എന്നായിരുന്നു രചന നാരായണന്‍കുട്ടിയുടെ പ്രതികരണം.

ഒരു ഫംഗ്ഷന്‍ നടക്കുമ്പോള്‍ അതിന്റെ പ്രധാന അതിഥികള്‍ ആകും അവിടെ ഉണ്ടാവുക. ഞാനും ഹണിയും മാത്രമല്ല, അപ്പുറത്ത് ശ്വേത ചേച്ചിയുണ്ടായിരുന്നു. ഇന്ദ്രന്‍സ് ചേട്ടനുണ്ടായിരുന്നു. സുധീറേട്ടനും അജുവുമൊക്കെ ഉണ്ടായിരുന്നു. ഫോട്ടോ വന്നപ്പോള്‍ ഞാനും ഹണിയും മാത്രമായി. പലരും കഥ അറിയാതെ ആട്ടം കണ്ടതാണെന്നും അപ്പോള്‍ മറുപടി കൊടുക്കണ്ടേയെന്നും രചന ചോദിക്കുന്നു. അതേസമയം, സംഭവവികാസങ്ങള്‍ ഒന്നും അറിയാതെയാണ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ടതെന്ന് രചന പറയുന്നു. വേറെ രണ്ടു പേര്‍ പറഞ്ഞതിന്റെ മറുപടിയായിരുന്നു. പിന്നീടാണ് ഇതിന് പിന്നില്‍ ഇത്രയും സംഭവങ്ങളുണ്ടെന്ന് അറിഞ്ഞതെന്നും രചന പറയുന്നു.

ആവശ്യമുള്ള കാര്യങ്ങള്‍ക്ക് പ്രതികരിക്കണം. അതിനുള്ള ഇടം അമ്മയിലുണ്ടെന്നും ഒരു വേര്‍തിരിവും അമ്മയില്‍ നിന്നും തനിക്ക് അനുഭവപ്പെട്ടിട്ടില്ലെന്നും രചന പറഞ്ഞു. ഒരു ചിത്രത്തിന്റെ പേരില്‍ അവിടെ ഇല്ലാതിരുന്ന ആളുകള്‍ കമന്റ് ചെയ്തപ്പോള്‍ ഐ ഫെല്‍റ്റ് ബാഡ്. പലരും അനാവശ്യമായി പ്രതികരിക്കുകയാണ്. സംഘടനയിലെ നല്ല കാര്യങ്ങള്‍ ഇവര്‍ കാണുന്നില്ലെന്നും രചന കൂട്ടിച്ചേര്‍ത്തു. സംഘടനയില്‍ പറഞ്ഞു തീര്‍ക്കാനുള്ളത് അവിടെ തന്നെ തീര്‍ക്കുമെന്നും പുറത്ത് പറയാന്‍ മാത്രമൊന്നും സംഘടനയില്‍ ഇല്ലെന്നും’ രചന കൂട്ടിച്ചേര്‍ത്തു.