എന്റെ തട്ടാന്‍ ഭാസ്‌കരന്‍ ഇതും തട്ടും, ശ്രീനിവാസന്‍ സുഖം പ്രാപിക്കട്ടെയെന്ന് രഘുനാഥ് പാലേരി

ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നടന്‍ ശ്രീനിവാസന്റെ തിരിച്ചുവരവിനായി ആശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ രഘുനാഥ് പാലേരി. ശ്രീനിവാസന്‍ നായകനായി എത്തിയ പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായിരുന്നു രഘുനാഥ്. ”എന്റെ തട്ടാന്‍ ഭാസ്‌കരന്‍ ഇതും തട്ടും, ആരോഗ്യവാനായി അടുത്ത മാലപണിയും” എന്നാണ് രഘുനാഥ് ഫേസ്ബുക്കില്‍ കുറിച്ചത്.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം 1988ലാണ് പുറത്തെത്തിയത്. ചിത്രത്തില്‍ തട്ടാന്‍ ഭാസ്‌കരന്‍ എന്ന കഥാപാത്രത്തെയാണ് ശ്രീനിവാസന്‍ അവതരിപ്പിച്ചത്. ജയറാം, ഇന്നസെന്റ്, ഊര്‍വശി, ശാരി എന്നിവരും ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ശ്രീനാഥ് പാലേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് പെട്ടെന്ന് വൈറലായി. നിരവധി പേരാണ് ശ്രീനിവാസന്‍ വളരെ പെട്ടെന്ന് സുഖം പ്രാപിച്ച് വരട്ടെ എന്ന് ആശംസിച്ച് രഘുനാഥ് പാലേരിയുടെ കുറിപ്പിന് താഴെ കമന്റുമായി എത്തിയത്.

ഇതിനിടെ ചികിത്സയില്‍ കഴിയുന്ന നടന്റെ ആരോഗ്യനിലയെക്കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതില്‍ ശ്രീനിവാസന്‍ പ്രതികരിച്ചുവെന്ന് തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ മനോജ് രാംസിങ് ഫേസ്ബുക്കിലൂടെ പറഞ്ഞു. വ്യാജ വാര്‍ത്തകളോട് ശ്രീനിവാസന്‍ ചിരിച്ചുകൊണ്ടാണ് പ്രതികരിച്ചത്. ‘ആള്‍ക്കാര്‍ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്.. കൂടുതലായി പോയാല്‍ കുറച്ചു മനോജിന് തന്നേക്കാം’ എന്ന് ഫോണില്‍ സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞതായി മനോജ് രാംസിങ് ഫേസ്ബുക്കില്‍ കുറിച്ചു.