ഗര്‍ഭിണിക്ക് വേണ്ടിയാണ് സംസാരിച്ചത്, കാര്‍ അടിച്ചു തകര്‍ക്കാന്‍ നിര്‍ദ്ദേശിച്ചയാള്‍ക്കെതിരെയാണ് കേസ്, ഒടുവില്‍ റിമിക്ക് നിയമോപദേശം നല്‍കി വീണ

മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരകയും അഭിനേത്രിയുമൊക്കെയാണ് റിമി ടോമി. ഇപ്പോള്‍ മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ മുന്നിലേക്ക് മറ്റൊരു ചുവടുവയ്പ് നടത്തിയിരിക്കുകയാണ് നടി. തുമ്പപ്പൂ എന്ന പരമ്പരയിലേക്ക് റിമി എത്തുകയാണ്. ഇതിന്റെ പ്രൊമോയാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. അതാദ്യമായിട്ടാണ് ഒരു ടെലിവിഷന്‍ സീരയലിന്റെ ഭാഗമായി റിമി എത്തുന്നത്.

സാര്‍ അകത്തുന്നുണ്ട് മാഡം വരൂ എന്ന് പറഞ്ഞുകൊണ്ട് വീണയായി എത്തുന്ന മൃദുല വിജയ് റിമിയെ അകത്തേക്ക് കൂട്ടികൊണ്ട് പോകുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ ചാനല്‍ പുറത്തുവിട്ടിരിക്കുന്നത്. അടുത്തിടെ സിനിമ താരങ്ങളായ ശ്വേത മേനോന്‍, അജു വര്‍ഗീസ്, അനുശ്രീ, വിജയ് മാധവ് എന്നിവര്‍ മിനിസ്‌ക്രീന്‍ പരമ്പരകളില്‍ അതിഥികളായി എത്തിയിരുന്നു. ഇവര്‍ക്ക് പിന്നാലെയാണ് റിമിയിലും എത്തുന്നത്. പരമ്പരയില്‍ റിമി എന്ന പേരില്‍ തന്നെയാണ് താരം എത്തുന്നത്.

നിയമോപദേശം തേടിയാണ് റിമി എത്തുന്നത്. തുടര്‍ന്ന് തന്റെ വണ്ടിക്ക് സംഭവിച്ച നാശനഷ്ടത്തെ കുറിച്ച് പറയുന്നു. ആക്ച്വലി ആ വഴിതടയല്‍ സമരം നടക്കുമ്പോള്‍ ഞാന്‍ അവിടെ സംസാരിക്കേണ്ട കാര്യം പോലും ഇല്ല. എന്റെ തൊട്ടടുത്തു വണ്ടിയില്‍ ഉണ്ടായിരുന്നത് ഒരു ഹോസ്പിറ്റല്‍ കേസാണ്. അതും ഗര്‍ഭിണി ആയ ഒരു സ്ത്രീ. അവര്‍ക്ക് വേണ്ടിയാണു ഞാന്‍ സംസാരിച്ചത്. പക്ഷെ നമ്മുടെ നാട്ടുകാരും, പാര്‍ട്ടിക്കാരും ഒക്കെ കാര്യങ്ങള്‍ ഒരു മുന്‍ വിധിയോടെയല്ലേ കാണുന്നത്. അവര്‍ നോക്കിയപ്പോള്‍ ഇറങ്ങി നിന്ന് ചോദ്യം ചെയ്യുന്നത് ഒരു സ്ത്രീ അതും സെലിബ്രിറ്റി.

അതുകൊണ്ട് തന്നെ അടിച്ചാക്ഷേപിക്കുകയും, അടിച്ചുഒതുക്കയും മാത്രമാണ് ചെയ്യാന്‍ കഴിയുക എന്നവര്‍ തീരുമാനിച്ചു. അതാണ് ഉണ്ടായത്. വണ്ടി അത്യാവശ്യം നല്ല രീതിയില്‍ തകര്‍ത്തു കളഞ്ഞു. അവര്‍ക്ക് എന്തും ആകാം എന്ന ഒരു തോന്നലാണ്, അതുകൊണ്ടുതന്നെയാണ് കേസ് കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചത്. ഇത് അങ്ങനെ അങ്ങ് വിട്ടാല്‍ ആകില്ലല്ലോ. എന്നെ വ്യക്തിപരമായി ആക്ഷേപിക്കുകയും എന്റെ കാര്‍ തല്ലി തകര്‍ക്കാന്‍ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയ ആള്‍ക്കെതിരെയാണ് എന്റെ പരാതി- റിമി ഡയലോഗില്‍ പറയുന്നു.