ശബരിമല ദര്‍ശനം: ഓണ്‍ലൈനായി അപേക്ഷ നല്‍കി 36 സ്ത്രീകള്‍

തിരുവനന്തപുരം: മണ്ഡലക്കാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ,ശബരിമലയില്‍ ദര്‍ശനത്തിനായി 36 സ്ത്രീകള്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കി. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിശാല ബെഞ്ചിന് വിട്ടിരിക്കുകയാണ്. അതിനിടെയാണ് ശബരിമലയില്‍ ദര്‍ശനത്തിനായി പൊലീസ് ഏര്‍പ്പെടുത്തിരിക്കുന്ന ഓണ്‍ലൈന്‍ സംവിധാനത്തില്‍ സ്ത്രീകള്‍ അപേക്ഷ നല്‍കിയ വിവരം പുറത്തുവന്നിരിക്കുന്നത്.

അതിനിടെ ഉടന്‍ ശബരിമലയിലേക്ക് പോകുമെന്ന് ലിംഗസമത്വ പ്രവര്‍ത്തകയും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി പറഞ്ഞു.
ശബരിമല യുവതീപ്രവേശന വിധി സുപ്രിംകോടതി സ്‌റ്റേ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ശബരിമലയില്‍ പോകുന്നതിന് വിലക്കില്ലെന്നും തൃപ്തി ദേശായി പറഞ്ഞു.

സ്ത്രീകളുടെ അവകാശത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടമാണിതെന്നും തൃപ്തി ദേശായി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞവര്‍ഷം, സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതിവിധിക്ക് പിന്നാലെ ശബരിമലയില്‍ തൃപ്തി ദര്‍ശനത്തിന് പുറപ്പെട്ടിരുന്നു. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് ദര്‍ശനം നടത്താനായില്ല.തുടര്‍ന്ന് മടങ്ങിപ്പോവുകയായിരുന്നു.

അതേസമയം താന്‍ വീണ്ടും ശബരിമല ദര്‍ശനം നടത്തുമെന്ന് കഴിഞ്ഞതവണ ദര്‍ശനം നടത്തിയ കനകദുര്‍ഗ പറഞ്ഞു. വിശാല ബെഞ്ച് തീരുമാനമെടുക്കട്ടെ. നിലവിലെ വിധി സ്‌റ്റേ ചെയ്യാത്ത സ്ഥിതിക്ക് താന്‍ വീണ്ടും ശബരിമല ദര്‍ശനം നടത്തുമെന്നും കനകദുര്‍ഗ പറഞ്ഞു.

അതേസമയം സുപ്രിംകോടതി വിധി നിരാശപ്പെടുത്തുന്നതും തുല്യതയ്ക്ക് എതിരാണെന്നും കനകദുര്‍ഗയ്‌ക്കൊപ്പം ശബരിമലയിലെത്തിയ ബിന്ദു അമ്മിണി പ്രതികരിച്ചു. ശബരിമലയില്‍ പോകാന്‍ ആരെങ്കിലും സമീപിച്ചാല്‍ താന്‍ മുന്നിലുണ്ടാകുമെന്നും ബിന്ദു അമ്മിണി പറഞ്ഞു.