ശ്രീലങ്കയിൽ നിന്നുള്ള അഭയാർഥികളുടെ വരവ് താൽക്കാലികമായി നിലച്ചു

ചെന്നൈ ∙ കടലിൽ ഇന്ത്യൻ, ശ്രീലങ്കൻ നാവികസേനകൾ നിരീക്ഷണം ശക്തമാക്കിയതോടെ ശ്രീലങ്കയിൽ നിന്നുള്ള അഭയാർഥികളുടെ വരവ് താൽക്കാലികമായി നിലച്ചു. പലായനത്തിന്റെ മറവിൽ മനുഷ്യക്കടത്ത് അടക്കം നടക്കാനുള്ള സാധ്യത കണക്കിലെടുത്താണു സേനകളുടെ റോന്തുചുറ്റൽ ശക്തമാക്കിയത്.

മീൻപിടിത്ത ബോട്ടുകൾ വരെ പരിശോധിക്കാനാരംഭിച്ചതോടെ ശ്രീലങ്കൻ തീരത്തു നിന്ന് മനുഷ്യക്കടത്തു സംഘങ്ങൾ പിന്മാറി. അതേ സമയം, അഭയാർഥികളെത്തിയാൽ വേണ്ട സൗകര്യങ്ങൾ ഒരുക്കാനാണു തമിഴ്നാടിന്റെ തീരുമാനം. നിലവിൽ രാമേശ്വരം മണ്ഡപത്തിലെ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുന്നവർക്ക് അഭയാർഥി പരിഗണന നൽകാനുള്ള സർക്കാർതല ശ്രമങ്ങൾ തുടരുകയാണ്.

വൻ തുക വാങ്ങിയാണു മനുഷ്യക്കടത്തു സംഘങ്ങൾ ലങ്കൻ തമിഴരെ കടൽ കടത്തുന്നത്. അരലക്ഷം മുതൽ 3 ലക്ഷം രൂപവരെ ബോട്ട് ഉടമയ്ക്കു നൽകിയതായി ഇന്ത്യയിലെത്തിയവർ വെളിപ്പെടുത്തിയിരുന്നു.

16 പേരാണിപ്പോൾ മണ്ഡപം ക്യാംപിലുള്ളത്. 400 പേർ എങ്കിലും അതിർത്തി കടന്നെത്തുമെന്നു തമിഴ്നാട് സർക്കാർ വിലയിരുത്തുന്നു. ഇതനുസരിച്ച് മരുന്നും ഭക്ഷണവും ക്യാംപിൽ ശേഖരിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണികളും പൂർത്തിയാക്കി.