ഇത് ക്രിറ്റിക്കല്‍ സ്റ്റേജാണ്, മുഴ കരളിലേക്ക് കടന്നോ എന്നു പോലും പറയാറായിട്ടില്ല, അവര്‍ പറഞ്ഞപ്പോള്‍ ക്യാന്‍സര്‍ എന്ന റിയാലിറ്റി തിരിച്ചറിഞ്ഞു

കാന്‍സറിനെ അതിജീവിച്ച് സിനിമയില്‍ വീണ്ടും സജീവമാകാനുള്ള ഒരുക്കത്തിലാണ് നടന്‍ സുധീര്‍. കഴിഞ്ഞ ജനുവരി നാലിന് പിറന്നാള്‍ ദിനത്തിലാണ് കാന്‍സര്‍ ബാധിച്ച വിവരം താരം അറിയുന്നത്. ആ നിമിഷങ്ങളെ കുറിച്ച് ഇപ്പോള്‍ ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് സുധീര്‍.

സുധീറിന്റെ വാക്കുകള്‍ ഇങ്ങനെ, പിറന്നാള്‍ ആഘോഷം കഴിഞ്ഞ് ബാത്‌റൂമില്‍ കയറിയപ്പോള്‍ മുഴുവന്‍ ബ്ലീഡിംഗ്. ടെസ്റ്റുകള്‍ക്ക് ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞു, കോളന്‍ കാന്‍സറിന്റെ മൂന്നാംഘട്ടമാണെന്ന്. അന്ന് തെലുങ്കില്‍ ആദ്യമായി ഒരു അവസരം കിട്ടിയ സമയമായിരുന്നു. ഹൈദരബാദിന് പോകണം എന്ന പറഞ്ഞപ്പോള്‍ സിനിമ ചെയ്യുന്നതിന് പ്രശ്‌നമില്ല എന്നാല്‍ വയറ്റിലെ മുഴ ഏതു സമയവും പൊട്ടാവുന്ന രീതിയിലാണെന്ന് ഡോക്ടര്‍ പറഞ്ഞു.

നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ് വാങ്ങി എന്നിട്ട് തന്റെ സുഹൃത്തുക്കളായ ഡോക്ടര്‍മാര്‍ക്ക് റിപ്പോര്‍ട്ടുകള്‍ മെയില്‍ ചെയ്തു. അത് വായിച്ചയുടനേ അവരെല്ലാം ചോദിച്ചത് ഒരേ കാര്യം, ‘നിനക്ക് ഭ്രാന്തുണ്ടോ സുധീര്‍, ഇത് ക്രിറ്റിക്കല്‍ സ്റ്റേജാണ്. മുഴ കരളിലേക്ക് കടന്നോ എന്നു പോലും പറയാറായിട്ടില്ല. എത്രയും വേഗം ആശുപ്രതിയിലേക്ക് തിരികെ പോകു’ എന്ന്.

അതു കേട്ടതോടെ കാന്‍സര്‍ എന്ന റിയാലിറ്റി മനസില്‍ തെളിഞ്ഞു വന്നു. ജനുവരി എട്ടിന് കൊച്ചിയില്‍ ഗ്യാസ്‌ട്രോസര്‍ജനെ കണ്ടു. ഇത് വലിയ പ്രശ്‌നമല്ല, വിശ്വാസം ഉണ്ടെങ്കില്‍ സിനിമ അല്‍പം കൂടി മുന്നോട്ടു നീങ്ങാന്‍ പ്രാര്‍ത്ഥിക്കൂ. ഉടന്‍ തന്നെ ഓപ്പറേഷന്‍ നടത്താം. അതു കഴിയുമ്പോള്‍ സിനിമ ചെയ്യാം എന്ന് പറഞ്ഞു. ജനുവരി 11ന് ഓപ്പറേഷന്‍ കഴിഞ്ഞു. സഹനിര്‍മ്മാതാവിന് സുഖമില്ലാത്തതിനാല്‍ ഷൂട്ടിംഗ് മാറ്റി വെച്ചിരിക്കുകയായിരുന്നു എന്നും സുധീര്‍ പറഞ്ഞു.