ശോഭാ സുരേന്ദ്രനെ ‘മാളികപ്പുറം’ എന്ന് വിശേഷിപ്പിച്ച്‌ സുരേഷ് ഗോപി

തൃശൂര്‍: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി തൃശൂരില്‍ എത്തിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം. ഹെലികോപ്റ്ററിലെത്തിയാണ് സുരേഷ് ഗോപി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. നടന്‍ ദേവനും സുരേഷ് ഗോപിക്കൊപ്പമുണ്ടായിരുന്നു.

കഴക്കൂട്ടത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനെ ‘മാളികപ്പുറം’ എന്ന് വിശേഷിപ്പിച്ച്‌ തൃശൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. അസുര നിഗ്രഹത്തിനായി തിരുവനന്തപുരത്ത് മാളികപ്പുറമിറങ്ങിയെന്നാണ് ശോഭാ സുരേന്ദ്രനെ സുരേഷ് ഗോപി വിശേഷിപ്പിച്ചത്. എല്ലാ ക്ഷേത്രങ്ങളും വിശ്വാസികളുടെ കൈകളിലേക്ക് എത്തുമെന്നും ‘വൃത്തികെട്ട’ രാഷ്ട്രീയക്കാരുടെ കൈകളിലേക്ക് ക്ഷേത്രഭരണം എത്തുകയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ശബരിമലയ്ക്കായി പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണം നടത്തുമെന്നും അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ കേന്ദ്രനേതാക്കള്‍ ആരംഭിച്ച്‌ കഴിഞ്ഞുവെന്നും സുരേഷ് ഗോപി പറഞ്ഞു.

ഹെലികോപ്ടറില്‍ എത്തിയാണ് എംപി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ഒപ്പം ബൈക്ക് റാലിയും നടന് അകമ്ബടിയായി ഉണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പ് പറയാന്‍ സാധിക്കുകയില്ലെന്ന് നേരത്തെ സുരേഷ് ഗോപി പറഞ്ഞിരുന്നു. ഒരു മണ്ഡലത്തിലും ആര്‍ക്കും വിജയിക്കുമെന്ന് ഉറപ്പ് പറയാന്‍ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.