കോടിയേരിയെ കാണാൻ ശ്രമിച്ചത് നടക്കാഞ്ഞതിൽ വികാരാധീനനായി സുരേഷ് ഗോപി

പത്ത് ദിവസം മുമ്പ് കോടിയേരിയെ കാണാൻ ശ്രമിച്ചിട്ട് നടക്കാതെ പോയതിന്റെ വേദന ഫേസ്ബുക്ക് ലൈവിലൂടെ പങ്കുവച്ച് മുൻ എംപി സുരേഷ് ഗോപി. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. സുരേഷ് ഗോപിയുടെ പുതിയ ചിത്രമായ മേ ഹൂം മൂസയുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് ലൈവിലൂടെ ഞായറാഴ്ച രാവിലെ എത്തുമെന്ന് നടൻ നേരത്തെ അറിയിച്ചിരുന്നു. മുൻകൂട്ടി അറിയിച്ചതുകൊണ്ട് മാത്രമാണ് താൻ ലൈവിൽ വന്നതെന്നും സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ വികാരാധീനനായി സുരേഷ് ഗോപി പറഞ്ഞു.

സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ:

‘നമസ്‌കാരം ഇന്നത്തെ ലൈവിനെ സംബന്ധിച്ച് ഒരു നോട്ടിഫിക്കേഷൻ തന്നിരുന്നതുകൊണ്ട് മാത്രമാണ് വന്നത്. മൂസയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അംഗീകാരത്തിന് നന്ദി പറഞ്ഞുതുടങ്ങേണ്ട ദിവസങ്ങളാണ് ഇനിയങ്ങോട്ട് എന്നുള്ളതുകൊണ്ടാണ് ലൈവ് തീരുമാനിച്ചത്. പക്ഷേ ഇത് നിശ്ചയിച്ച ശേഷം എത്തിയത് നമ്മളെ വേദനിപ്പിക്കുന്ന ഒരു ദേഹവിയോഗമാണ്. പ്രിയപ്പെട്ട ശ്രീ കോടിയേരി ബാലകൃഷ്ണൻ ഇനി നമ്മളോടൊപ്പം ഇല്ല. രാഷ്ട്രീയ ചിന്തകളെല്ലാം മാറ്റിനിർത്തിക്കൊണ്ട് പറയുകയാണ്. കേരളത്തിലെ പൊലീസ് സംവിധാനത്തിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ കൊണ്ടുവന്ന ആഭ്യന്തര മന്ത്രിയായിരുന്നു കോടിയേരി – സുരേഷ് ഗോപി പറഞ്ഞു.

നിരവധി തവണ എം എൽ എ ആയ ആളെന്ന നിലക്കും, പാർട്ടിക്ക് ഗുണകരമായ കാര്യങ്ങൾ ചെയ്തിട്ടുള്ള പാർട്ടി പ്രവർത്തകൻ എന്ന പേരിലും, സംസ്ഥാന സെക്രട്ടറി എന്നൊക്കെയുള്ള നിലക്കും, മനുഷ്യൻ എന്ന നിലയിൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചത് കണക്കിലെടുത്തും, വ്യക്തിപരമായി ഇരുപത്തിയഞ്ച് വർഷ ബന്ധത്തിന്റെ അടിസ്ഥാനത്തിലും ഞാൻ മനസിലാക്കിയിട്ടുള്ള സൗമ്യനായ മനുഷ്യൻ എന്ന നിലക്കും, ജ്യേഷ്ഠ സഹോദരൻ എന്ന നിലക്കും, എന്റെ സുഹൃത്തുക്കൾ കൂടിയായ അദ്ദേഹത്തിന്റെ മക്കൾ, സഹധർമിണി ഇവരുടെയെല്ലാം വേദനയിൽ ഞാൻ പങ്കുചേരുന്നു.

പത്ത് ദിവസം മുമ്പ് ചെന്നൈയിൽ ചെന്നപ്പോൾ അദ്ദേഹത്തെ ആശുപത്രിയിൽ കാണാനാള്ള ഒരു ശ്രമം നടത്തിയിരുന്നു. പക്ഷേ എന്തെങ്കിലും ഇൻഫക്ഷൻ കിട്ടിയാലോന്ന് കരുതി ഡോക്ടർമാർ അതിന് അനുവദിക്കുന്നില്ലെന്ന് ബിനോയ് പറഞ്ഞു. അത് കാരണം കാണാൻ സാധിച്ചില്ല. അതും വേദനയാണ്.’ സുരേഷ് ഗോപി ലൈവിൽ പറഞ്ഞു.