പിതാവിനെ നാല്‍പ്പതുകാരനായ കാമുകനൊപ്പം മകളും ചേർന്ന് കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളി

മകള്‍ക്ക് മറ്റൊരു വിവാഹം ഉറപ്പിക്കാന്‍ ശ്രമിച്ച പിതാവിനെ, നാല്‍പ്പതുകാരനായ കാമുകനൊപ്പം ചേർന്ന് കൊന്ന് മൃതദേഹം സെപ്റ്റിക് ടാങ്കില്‍ ഉപേക്ഷിച്ച ഇരുപതുകാരിയായ യുവതിയും കാമുകനും, കാമുകന്റെ മകനും പിടിയിലായി. അച്ഛനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ ഒളിപ്പിച്ച യുവതിയും കാമുകനും അറസ്റ്റിലായത് ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലാണ്. സംഭവത്തില്‍ സഹായിച്ച കാമുകന്റെ മകനെയും പോലീസ് അറസ്റ്റ് ചെയ്തു. മിര്‍സാപൂരിലെ ജമാല്‍പൂര്‍ സ്വദേശിയായ സന്തോഷ് കുമാറിനെയാണ് മൂവരും ചേര്‍ന്ന് കൊലപ്പെടുത്തിയത്.

സന്തോഷിനെ കാണാതായതിനെ തുടര്‍ന്ന് കുടുംബാംഗങ്ങളാണ് മിര്‍സാപൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെ ബന്ധുക്കളുടെ സംശയത്തിന്റെ അടിസ്ഥാനത്തില്‍, പോലീസ് പ്രദേശവാസിയായ രവീന്ദ്ര പ്രസാദ് ഗൗര്‍ എന്നയാളെ പിടികൂടി. ഇയാളെ ചോദ്യം ചെയ്യുന്നതിനിടെയാണ് കൊലപാതക വിവരം പുറത്ത് വരുന്നത്.

സന്തോഷ് കുമാറിന്റെ മകള്‍ നാല്‍പ്പതുകാരനായ ഗൗറുമായി പ്രണയത്തിലായിരുന്നു. ഇരുവരും നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ സന്തോഷ് കുമാര്‍ മകള്‍ക്ക് മറ്റൊരു വിവാഹം ഉറപ്പിക്കാന്‍ ശ്രമിച്ചതിന്റെ വൈരാഗ്യത്തില്‍ മകളും കാമുകനും ചേര്‍ന്ന് സന്തോഷിനെ കൊലപ്പെടുത്തി. മൃതദേഹം ടോയ്ലറ്റിന്റെ സെപ്റ്റിക് ടാങ്കില്‍ ഉപേക്ഷിച്ചതായി പോലീസ് പറഞ്ഞു. ഗൗറിന്റെ വീട്ടിലേക്ക് വിളിച്ച് വരുത്തിയാണ് സന്തോഷിനെ ഇവര്‍ കൊലപ്പെടുത്തിയത്. കൊലപാതകത്തില്‍ ഗൗറിന്റെ മകനും പങ്കുണ്ടെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു