ജീവനെടുക്കാൻ നിൽക്കുന്നവർക്ക് നമ്മുടെ നിയമവ്യവസ്ഥകളെ ഭയമില്ല, കൂടിപ്പോയാൽ കുറച്ചു വർഷത്തെ ജയിൽവാസം എന്നാവും ഇത്തരക്കാരുടെ ചിന്താഗതി

തിരുവനന്തപുരത്ത് യുവാവിനെ കാറിലെത്തിയ സംഘം കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി ഡോക്ടർ അനുജ ജോസഫ്. ഇത്തരത്തിൽ ജീവനെടുക്കാൻ നിൽക്കുന്നവർക്ക് നമ്മുടെ നിയമവ്യവസ്ഥകളെ ഭയമില്ല എന്നു വേണം കരുതാൻ. കൂടിപ്പോയാൽ കുറച്ചു വർഷത്തെ ജയിൽവാസം എന്നാവും ഇത്തരക്കാരുടെ ചിന്താഗതി. ഫെയ്സ്ബുക്കിലൂടെയാണ് അനുജ ജോസഫിന്റെ പ്രതികരണം.

അനുജ ജോസഫിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കൊടങ്ങാവിളയ്ക്ക് സമീപം കഴിഞ്ഞ (27/3/2024)ദിവസം യുവാവിനെ കാറിലെത്തിയ നാലു പേർ ചേർന്നു ഗുരുതരമായ പരുക്കേൽപ്പിച്ചു കൊലപ്പെടുത്തി. രാത്രി 7.30 ക്കും എട്ടിനും ഇടയിലായിരുന്നു ദാരുണമായ ഈ സംഭവം നടന്നത്.
മരണമടഞ്ഞ 23വയസ്സുകാരനായ ആദിത്യൻ പത്താംകല്ല് സ്വദേശിയും, അമരവിളയിലെ ഒരു മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ കളക്ഷൻ ഏജന്റെന്നുമാണ് അറിയാൻ കഴിഞ്ഞത്.കൊലയ്ക്ക് പിന്നിലെ motive എന്തു തന്നെ ആയാലും ഒരാളെ നിർദ്ധാരുണം കൊലപ്പെടുത്താൻ പോലും മടിയില്ലാത്ത ഒരു തലമുറ നമുക്കിടയിൽ വേരുപിടിച്ചിരിക്കുന്നത് ഭയം ഉളവാക്കുന്നു. ഇത്തരത്തിൽ സമൂഹം മാറിയാൽ ഉണ്ടായെക്കാവുന്ന വിപത്ത് നമ്മൾ ഓർക്കേണ്ടതുണ്ട്.

വ്യക്തികൾ സമൂഹത്തിൽ നിയമം നടപ്പിൽ വരുത്താൻ ഇറങ്ങി തിരിച്ചാൽ നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥകൾ(Legal system)നോക്കുകുത്തികളായി തീരില്ലേ. ശിക്ഷിക്കപ്പെട്ടാൽ ജയിലറകളിൽ ഭക്ഷണവും കഴിപ്പിച്ചു സുഖവാസത്തിനു അയക്കുന്ന രീതി നിലനിൽക്കുന്നിടത്തോളം കാലം ഇത്തരത്തിലുള്ള അരുംകൊലകൾ ഇനിയുമുണ്ടായേക്കാം. മയക്കുമരുന്നിന്റെയും, ഗുണ്ടാവിളയാട്ടത്തിന്റെയും കേന്ദ്രമായി നമ്മുടെ നാട് മാറിക്കൊണ്ടിരിക്കുന്നത് വേദനാജനകമാണ്. നിലവിലുള്ള law&order (ക്രമസമാധാനം)സിസ്റ്റത്തിൽ ഒരു മാറ്റത്തിന്റെ അനിവാര്യത ഇന്നിന്റെ ലോകം ആവശ്യപ്പെടുന്നു.

ഇത്തരത്തിൽ ജീവനെടുക്കാൻ നിൽക്കുന്നവർക്ക് നമ്മുടെ നിയമവ്യവസ്ഥകളെ ഭയമില്ല എന്നു വേണം കരുതാൻ.കൂടിപ്പോയാൽ കുറച്ചു വർഷത്തെ ജയിൽവാസം എന്നാവും ഇത്തരക്കാരുടെ ചിന്താഗതി. സ്വന്തം കൂടെപ്പിറപ്പിനെയോ, കുഞ്ഞുങ്ങളെയോ ആരുടെയെങ്കിലും വാശിക്കോ,വൈരാഗ്യത്തിനോ വിട്ടു കൊടുക്കേണ്ടി വരുമ്പോഴേ നമ്മൾ ഓരോരുത്തരും ആ വേദന മനസിലാക്കൂ. അതു വരെയും ഇതൊക്കെ കേവലം വാർത്ത മാത്രം. ആദിത്യന്റെ മാതാപിതാക്കന്മാരുടെ തോരാകണ്ണുനീരിനു ആരു സമാധാനം പറയും. ഇതു പോലെയുള്ള അരുംകൊലകൾ ഇനിയുമുണ്ടാകാതിരിക്കാൻ നിയമം ശക്തമാക്കു അധികാരികളെ, ജീവിക്കാനുള്ള ഒരുവന്റെ അവകാശം നിഷേധിക്കാൻ ആർക്കുമാവില്ല.