വാഷിങ് മെഷീനുള്ളില്‍ ഒളിപ്പിച്ചത് രണ്ടരക്കോടിയുടെ കള്ളപ്പണം, പിടിച്ചെടുത്ത് ED

ന്യൂഡല്‍ഹി : പണം കുത്തി നിറച്ച വാഷിംഗ് മെഷീന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത് . വിദേശനാണ്യ വിനിമയ ലംഘനം ആരോപിച്ച് വിവിധ നഗരങ്ങളിൽ നടത്തിയ പരിശോധനയ്‌ക്കിടെയായിരുന്നു ഇങ്ങനെയൊരു കാഴ്‌ച്ച. ചൊവ്വാഴ്ച നടന്ന റെയ്ഡിൽ ‘കണക്കില്ലാത്ത’ 2.54 കോടി രൂപയാണ് പിടിച്ചെടുത്തത്.

ഡല്‍ഹി, ഹൈദരാബാദ്, മുംബൈ, കൊല്‍ക്കത്ത, കുരുക്ഷേത്ര എന്നിവിടങ്ങളിലായുള്ള വിവിധ കമ്പനികളില്‍ ഇ.ഡി. പരിശോധന നടത്തിയിരുന്നു. ഇവയിലൊന്നില്‍ നിന്നാണ് പണം പിടികൂടിയത്. എന്നാല്‍ ഏത് കമ്പനിയില്‍ നിന്നാണ് വാഷിങ് മെഷീനില്‍ ഒളിപ്പിച്ച പണം പിടികൂടിയത് എന്ന് ഇ.ഡി. വ്യക്തമാക്കിയില്ല.

കാപ്രികോര്‍ണിയന്‍ ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ലക്ഷ്മിടണ്‍ മാരിടൈം, ഹിന്ദുസ്ഥാന്‍ ഇന്റര്‍നാഷണല്‍, രാജധാനി മെറ്റല്‍സ് ലിമിറ്റഡ്, സ്റ്റവര്‍ട്ട് അലോയ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഭാഗ്യനഗര്‍ ലിമിറ്റഡ്, വിനായക് സ്റ്റീല്‍സ് ലിമിറ്റഡ്, വസിഷ്ഠ കണ്‍സ്ട്രക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളിലാണ് ഇ.ഡി. കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.

ഈ കമ്പനികളുടെ ഡയറക്ടര്‍മാരും പങ്കാളികളുമായ വിജയ് കുമാര്‍ ശുക്ല, സഞ്ജയ് ഗോസ്വാമി, സന്ദീപ് ഗാര്‍ഗ്, വിനോദ് കേദിയ എന്നിവര്‍ നിരീക്ഷണത്തിലാണ്.