വെള്ളിയാമറ്റം പാലം സിറ്റിയിൽ മത്സ്യക്കച്ചവടത്തിന്റെ മറവിൽ മദ്യക്കച്ചവടം നടത്തിയ യുവാവ് പിടിയിൽ. പുത്തൻ പുരയ്ക്കൽ രാജേഷ് കുമാറിനെ(43)യാണ് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് മൂന്നര ലിറ്റർ മദ്യം കണ്ടെടുത്തിട്ടുണ്ട്.
മൂലമറ്റം, പന്നിമറ്റം, വെള്ളിയാമറ്റം ഭാഗങ്ങളിൽ ഓട്ടോയിലും ബൈക്കിലും കറങ്ങി നടന്ന് രാവിലെ മത്സ്യക്കച്ചവടം നടത്തുന്ന രാജേഷ് ഉച്ചകഴിഞ്ഞ് മദ്യം വിൽക്കുകയായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ ഷാഡോ എക്സൈസ് ഉദ്യോഗസ്ഥർക്ക് രാജേഷ് മദ്യം വിൽക്കുന്നതിനിടെയാണ് പിടിയിലായത്. ഇയാൾ പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എക്സൈസ് സംഘം ഇയാളെ സാഹസികമായ പിടികൂടി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വെള്ളിയാമറ്റം പാലം സിറ്റിയിൽ നിന്നു മൂലമറ്റം എക്സൈസ് ഇൻസ്പെക്ടർ കെ. അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.